Tuesday, February 7, 2012

so.cl മൈക്രോസോഫ്റ്റിന്റെ പുതിയ അവതാരം


so.cl എന്നെഴുതിയാല്‍ സോഷ്യല്‍ എന്നു വായിക്കണം. പേരു സൂചിപ്പിക്കുന്നതുപോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റു തന്നെയാണ് ഇത്. കൂണുപോലെ മുളച്ചു പൊങ്ങുന്ന ഡൂക്കിരി സൗഹൃദ വെബ്‌സൈറ്റുകളുടെ കൂട്ടത്തില്‍ പെടുത്തരുത്. കാരണം മൈക്രോസോഫ്റ്റിന്റെ ഫ്യൂച്ചര്‍ സോഷ്യല്‍ എക്‌സ്പീരിയന്‍സ് ലാബ് (FUSE Lab) തയ്യാറാക്കി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയതാണ് ഈ പുത്തന്‍ സൗഹൃദ വെബ്‌സൈറ്റ്.
   ഫെയ്‌സ്ബുക്കും ഗൂഗിള്‍ പ്ലസ്സുമൊക്കെ മത്സരിച്ചു മുന്നേറുന്ന ലോകത്ത് പുതിയൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് തുടങ്ങുന്നു എന്നു കേട്ടാല്‍ ഇവരിലാരുടെ ശത്രുവായിരിക്കുമെന്നാണ് ആദ്യം തോന്നുക. രണ്ടുപേരുടേയും ശത്രുവല്ലെന്നു പ്രഖ്യാപിക്കുക മാത്രമല്ല, ഫെയ്‌സ്ബുക്കും ട്വിറ്ററുമായി സഹകരിച്ചാണ് തുടക്കമെന്നതും കൗതുകമാണ്.
  വിദ്യാര്‍ത്ഥികളുടെ ഗവേഷണ മേഖലയില്‍ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാല്‍ തുടക്കത്തില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമേ so.cl ലഭ്യമാകൂ എന്നുമാണ് ഫ്യൂസ് ലാബ് അറിയിച്ചത്. ഫെയ്‌സ്ബുക്ക് പണ്ട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തുടങ്ങിയതാണ്, പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലേക്കും കോളേജുകളിലേക്കും പടര്‍ന്ന് ലോകം കീഴയക്കിയ കാര്യം ഇവിടെ ഓര്‍ക്കാം.
   ആശയങ്ങളും വെബ്‌സൈറ്റുകളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യത്തോടെയാണ് so.cl ആരംഭിച്ചത്. അതായത് നെറ്റുവഴി ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള ഒരിടം.  bing.com ന്റെ സഹായത്തോടെ സെര്‍ച്ച് ചെയ്യാനുള്ള സംവിധാനം, കമ്മ്യൂണിറ്റികളുണ്ടാക്കി ആളെക്കൂട്ടാനും, വീഡിയോ ചാറ്റ് റൂമുകളുണ്ടാക്കാനുമുള്ള സംവിധാനങ്ങള്‍ എന്നിവയുണ്ട്. ഈ സേവനങ്ങളില്‍ ഗൂഗിള്‍ പ്രസ്സുമായി വിദൂരസാമ്യം കാണാം.
    പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം എന്നതുകൊണ്ടു തന്നെ തല്‍ക്കാലം പൊതുജനങ്ങള്‍ക്ക് വിലക്കുണ്ട്. ഫെയ്‌സ്ബുക്ക് ഐഡിയുപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിടാം, സമയമാവുമ്പോള്‍ അവര്‍ ക്ഷണക്കത്തയക്കും. പൊതുജനങ്ങള്‍ക്കിടയിലേക്കിറങ്ങട്ടേ, എന്നിട്ടു പറയാം so.cl വിപ്ലവം എങ്ങനെയായിരിക്കുമെന്ന്.

യൂട്യൂബില്‍ വീഡിയോ എഡിറ്റു ചെയ്യാം


ബ്ലോഗിലോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലോ എവിടെയായാലും എന്തെഴുതിയാലും അവിടെ വച്ചു തന്നെ എഡിറ്റു ചെയ്യാനുള്ള  സ്വാതന്ത്ര്യം തരുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. അതൊരു വല്ലാത്ത സ്വാതന്ത്ര്യവുമാണ്. എഴുത്തിനും ചിത്രങ്ങള്‍ക്കും അതു പറ്റും. എന്നാല്‍ വീഡിയോ ഷെയറിങ് വിപ്ലവമായ യൂട്യൂബില്‍ ഈയടുത്ത കാലം വരെ ഇക്കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.  അപ്‌ലോഡ് ചെയ്ത വീഡിയോ എടുത്തു കളഞ്ഞ് വേറെ എഡിറ്റുചെയ്ത് പുനപ്രതിഷ്ഠിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
   യൂട്യൂബ് ആരാധകര്‍ പല തവണ ആഗ്രഹിച്ചതാണ് ഒരു ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിങ് സംവിധാനത്തെപറ്റി. നമ്മള്‍ മനസ്സില്‍ ആഗ്രഹിച്ചാല്‍ മാനത്തുകാണുന്നവരാണല്ലോ യൂട്യൂബിന്റെ സ്രഷ്ടാക്കളായ ഗൂഗിള്‍. ഒടുവില്‍ അവര്‍ അതും മാനത്തു കണ്ടു. നമ്മുടെ അക്കൗണ്ടിലുള്ള വീഡിയോകള്‍ ഇനി യൂട്യൂബില്‍ വച്ചു തന്നെ ഓണ്‍ലൈനായി എഡിറ്റു ചെയ്യാം. ശബ്ദമോ നിറമോ മാറ്റാം. നീളം കുറക്കാം. വേണമെങ്കില്‍ മറ്റു വീഡിയോകള്‍ കൂട്ടിച്ചേര്‍ക്കാം. പുതിയ ട്രാന്‍സിഷനുകള്‍ ഉള്‍പ്പെടുത്താം. അഡ്രസ്സില്‍ ഒരുമാറ്റവും വരാതെ തന്നെ ഇവ വീണ്ടും പബ്ലിഷ് ചെയ്യാനാകും.
   യൂട്യൂബില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മൈ അക്കൗണ്ടില്‍ വീഡിയോ വിഭാഗത്തില്‍ ചെന്നാല്‍ മതി. മുകളില്‍ വീഡിയോ എഡിറ്റര്‍ എന്നൊരു ലിങ്ക് കാണാം. വെബ്ക്യാമറയിലോ മൊബൈലിലോ എടുത്ത വീഡിയോ ആണെങ്കില്‍ അത്യാവശ്യമാറ്റങ്ങളൊക്കെ വരുത്താന്‍ ഇവിടെ കഴിയും. ഒരു സാധാരണ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറിലുള്ള അടിസ്ഥാന സൗകര്യങ്ങളൊക്കെ ഇവിടെ ലഭിക്കും. വേണമെങ്കില്‍ മറ്റൊരു വീഡിയോ ആയി പബ്ലിഷ് ചെയ്യുകയുമാകാം.
   ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ എഡിറ്റു ചെയ്യുന്നതുപോലെ വീഡിയോയും എഡിറ്റുചെയ്ത് വീണ്ടും യൂട്യൂബില്‍ പോസ്റ്റുചെയ്യാമെന്നു ചുരുക്കം.

യൂട്യൂബ് സ്‌കൂള്‍സ് കുട്ടികള്‍ക്കു വേണ്ടി മാത്രം


സ്വന്തമായി ഒരു വൈ ഫൈ കണക്ഷന്‍. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ് ഒപ്പം ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഒരു യൂസര്‍ ഐഡി. ഐ.ഐ.ടിയോ ഐ.ഐ.എമ്മോ സന്ദര്‍ശിക്കേണ്ട, നമുക്കു ചുറ്റുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിമുടി മാറിക്കഴിഞ്ഞു. എണ്‍പതുകളുടെ ആദ്യം ജനിച്ചവരെ പോലെ രണ്ടാമതു പോയി കമ്പ്യൂട്ടര്‍ പഠിക്കേണ്ടി വന്നവരല്ല, സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ പരിചയിച്ചവരാണ് പുതിയ തലമുറ. പക്ഷേ ഇന്റര്‍നെറ്റിനെ സംശയദൃഷ്ടിയോടെ നോക്കി കാണുന്നവരാണ് മുതിര്‍ന്നവര്‍. ഈ സാഹചര്യത്തില്‍ ഹൈടെക് ക്ലാസ്‌റൂമുകള്‍ക്കു വേണ്ടി യൂട്യൂബ് തുടങ്ങിയ പുതിയ വിഭാഗത്തേക്കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്.
   ക്ലാസ് റൂമില്‍ യൂട്യൂബ് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്നവര്‍ നിരവധിയുണ്ടാകും.. പ്രൈമറി തലം മുതല്‍ സ്‌കൂളില്‍ യൂട്യൂബ് അനുവദിക്കുക എന്നു പറഞ്ഞാല്‍ അംഗീകരിക്കാനും പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം യൂട്യൂബ് ഒരുക്കിയ പ്രത്യേക സംവിധാനത്തേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏത് കടുംപിടുത്തക്കാരന്റെ മനസ്സും ഒന്നലിയും.
   www.youtube.com/schools  നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പുതുപുത്തന്‍ വീഡിയോ ആല്‍ബങ്ങളോ മസാലകളോ പ്രലോഭിപ്പിക്കാത്ത ഒരു യൂട്യൂബ് പേജ്. യൂട്യൂബിലെ ഇതര മേഖലകളുടെ ലിങ്കുകളൊന്നുമില്ലാത്ത പ്രത്യേക വിഭാഗം. അതുകൊണ്ടു തന്നെ ഇവയൊഴികെ മറ്റെല്ലാ യൂട്യൂബ് വീഡിയോകളും അധികൃതര്‍ക്ക് ബ്ലോക്കു ചെയ്യാം. ഗൂഗിള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഇവയൊക്കെയാണ്.
  യൂട്യൂബിലെ ഈ ലിങ്കില്‍ ചെന്നാല്‍ പ്രൈമറി സ്‌കൂള്‍, മിഡില്‍ സ്‌കൂള്‍, ഹൈ സ്‌കൂള്‍ എന്നീ വിഭാഗങ്ങളില്‍ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിനും സ്വന്തമായി ചാനലുണ്ടാക്കാം. വീഡിയോകളുടെ പ്ലേലിസ്റ്റുകള്‍ പോസ്റ്റു ചെയ്യാം. മറ്റു സ്ഥാപനങ്ങള്‍ അപ്‌ലോഡു ചെയ്ത വിദ്യാഭ്യാസ സംബന്ധിയായ വീഡിയോകള്‍ കാണാം. ചെലവില്ലാതെ സൗജന്യമായി വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ തയ്യാറാക്കാം.
    പ്രൈമറി സ്ഥാപനങ്ങളാണെങ്കില്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷനും സാമാന്യം വലിയ ഒരു പ്രൊജക്ടറും (ടെലിവിഷനായാലും മതി) ഉണ്ടെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസുകള്‍ നമുക്കു മുന്നില്‍ റെഡി.
  യൂട്യൂബ് സ്‌കൂള്‍സുകൊണ്ടുള്ള ഗുണം വിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കൂടിയാണ്. വിഷയങ്ങള്‍ സെര്‍ച്ച് ചെയ്യാനുള്ള സംവിധാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അധ്യാപകരുടെ ക്ലാസുകള്‍. വിദഗ്ധരുടെ പ്രസന്റേഷനുകള്‍. അങ്ങനെ വേണ്ടതില്‍ കൂടുതലുണ്ട് യൂട്യൂബ് സ്‌കൂളില്‍. ഇനി എന്തൊക്കെ തിരഞ്ഞെടുക്കണമെന്നും കുട്ടികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കണമെന്നും നമ്മള്‍ തീരുമാനിച്ചാല്‍ മതി.

ഭൂചലനമറിയാന്‍ ഓണ്‍ലൈന്‍ വഴി


കനത്തമഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്നതുപോലെ കനത്ത ഭൂചലനമുണ്ടാകുമെന്ന് നമ്മള്‍ പ്രവചിച്ചു കേട്ടിട്ടില്ല. എന്നാല്‍ ഉണ്ടായ ഭൂചലനത്തിന്റെ തോതും പ്രഭവ കേന്ദ്രവുമൊക്കെ കൃത്യമായി അറിയാറുണ്ടു താനും. മാധ്യമങ്ങളിലൂടെയല്ലാതെ അത്തരം വിവരങ്ങള്‍ തത്സമയം ലഭിക്കാന്‍ ഒരു വഴിയുണ്ട്. പ്രമാദമായ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ കാണിച്ചു തന്ന ഒരു എളുപ്പവഴി.
   ലോകത്തെല്ലായിടത്തും നടക്കുന്ന ഭൂചലനങ്ങളുടെ വിവരങ്ങള്‍ക്ക് വ്യാപകമായി ആശ്രയിച്ചുവരുന്നത്  യു എസ് ജിയോളജിക്കല്‍ സര്‍വെ (  usgs.gov)  എന്ന സ്ഥാപനത്തേയാണ്. ഇവരുടെ എര്‍ത്‌ക്വെയ്ക് ഹസാഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ഭൂചലനം നടന്ന സ്ഥലം, അതിന്റെ തീവ്രത, തുടര്‍ചലനങ്ങള്‍, പ്രഭവ കേന്ദ്രം തുടങ്ങിയ എല്ലാവിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെസ്‌ക്ടോപ്പ് അലേര്‍ട്ട് സോഫ്റ്റ് വേറാണ് അതില്‍ ഒരു വഴി. ട്വിറ്ററിലൂടെയും, ആര്‍ എസ് എസ് ഫീഡ് വഴിയും, ഗൂഗിള്‍ എര്‍ത്തു വഴിയും വിവരങ്ങള്‍ ലഭിക്കും.
  ക്വെയ്ക് അലര്‍ട്ട് എന്ന സോഫ്റ്റ് വേര്‍  quakealert.codeplex.com  ല്‍ നിന്നു ഡൗണ്‍ലോഡു ചെയ്യാം.  ട്വിറ്റര്‍വഴി വിവരങ്ങള്‍ ലഭിക്കേണ്ടവര്‍ twitter.com/#!/USGSted ല്‍ പോയി രജിസ്റ്റര്‍ ചെയ്യണം. ആര്‍ എസ് എസ് ഫീഡ് വേണ്ടവര്‍ക്ക് usgs.gov/socialmedia/#earthquakes ഉം ഗൂഗിള്‍ എര്‍ത്തിന്റെ കെഎംഎല്‍ ഫയല്‍ വേണ്ടവര്‍ക്ക് earthquake.usgs.gov/learn/kml.php എന്നീ ലിങ്കുകള്‍ ഉപയോഗിക്കാം.
     എന്നാല്‍ നമുക്ക് ആവശ്യമുള്ള സ്ഥലത്തെ ഭൂചലനങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതിയെങ്കില്‍ അവ അതാത് സമയങ്ങളില്‍ ഇമെയില്‍ വഴി അറിയിക്കാനുള്ള സൗകര്യവും ഉണ്ട്.  sslearthquake.usgs.gov/ens/ ല്‍ പോയി രജ്‌സറ്റര്‍ ചെയ്യണം. ശേഷം മാപ്പില്‍ നമുക്ക് വേണ്ട സ്ഥലം അടയാളപ്പെടുത്തുക. തുടര്‍ന്ന് പകലോ രാത്രിയോ, എത്ര തീവ്രതക്കു (മാഗ്നിറ്റിയൂഡ്) മുകളിലുള്ള വിവരങ്ങളാണ് നല്‍കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ചാല്‍ വിവരങ്ങള്‍ ഇമെയിലിലെത്തിക്കൊള്ളും. അമേരിക്കകത്തുള്ളവര്‍ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ വിവരം ലഭിക്കുമെങ്കില്‍ മറ്റിടങ്ങളിലുള്ളവര്‍ക്ക് ചിലപ്പോള്‍ ഇരുപതു മിനുട്ടുവരെ കാത്തിരിക്കേണ്ടിവരുമെന്നു മാത്രം.

ഫെയ്‌സ്ബുക്ക് - സ്വകാര്യതയേ പറ്റി ഒരക്ഷരം മിണ്ടരുത്


 ഗൂഗിളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും വേണ്ടപോലെ ഉപയോഗിക്കാന്‍ അറിയാമെങ്കില്‍ ലോകത്തെവിടെയായാലും ഒരാളെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. വേണമെങ്കില്‍ അയാളുടെ കാല്‍പാടുകള്‍ പോലും പിന്തുടരാം. സ്വകാര്യത എന്നത് അഹങ്കാരത്തോടെ നമ്മള്‍ പറയുന്ന വെറുമൊരു വാക്കു മാത്രമാണ്. ഏറെ കാലമായി സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ സ്വകാര്യതയെ പറ്റി തര്‍ക്കമുണ്ടെങ്കില്‍ www.takethislollipop.com എന്ന വെബ്‌സൈറ്റിലൊന്നു കയറി നോക്കൂ.
   നമ്മളഭിനയിക്കുന്ന ഹ്രസ്വചിത്രത്തിലേക്കുള്ള വഴിയാണ് ഈ വെബ്‌സൈറ്റിന്റെ ഹോം പേജ്. എണ്‍പതു കോടി ജനസംഖ്യയുള്ള ഫെയ്‌സ്ബുക്കിലെ ഏത് പൗരനും ഈ സിനിമയില്‍ അഭിനയിക്കാം. നായകന്‍ നമ്മളും കഥാപാത്രങ്ങള്‍ നമ്മുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായിരിക്കും.  ഇനി വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ക്ലിക്കു ചെയ്ത് ഫെയ്‌സ്ബുക്കിനകത്തു കയറാം.

സീന്‍ ഒന്ന്.
ഹോളിവുഡ് സിനിമയിലെ ഭയാനക രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇരുണ്ട ഒരു കെട്ടിടത്തിന്റെ ഉള്‍ഭാഗം. ഇടനാഴി കടന്ന് മറ്റൊരു ഇരുണ്ട മുറിയിലേക്ക് നമ്മളെത്തുന്നു. ടേബിള്‍ ലാംപിന്റെ വെളിച്ചത്തില്‍ പഴയ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ഇന്റര്‍നെറ്റില്‍ എന്തൊക്കെയോ പരതുന്ന ഒരാള്‍.
കീബോഡില്‍ വേഗത്തില്‍ ടൈപ്പു ചെയ്യുന്നുണ്ട്. മോണിട്ടറില്‍ ഫെയ്‌സ്ബുക്ക് ഹോം പേജ്. യൂസര്‍ നേയ്മും പാസ്‌വേഡും നല്‍കിയ ശേഷം അതില്‍ നമ്മുടെ ഹോം പേജ് തെളിഞ്ഞു വരുന്നു. സെറ്റിങ്‌സില്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രം കാണാം. അതോടെ നമ്മുടെ അക്കൗണ്ട് അയാള്‍ ഹാക്ക് ചെയ്തിരിക്കുന്നു എന്നു മനസ്സിലാകും.
അടുത്ത ഷോട്ടില്‍ അയാളുടെ കുഴി വീണ മുഖം കാണുന്നതോടെ കഥയിലെ വില്ലന്‍ ഇയാളാണെന്ന് ഉറപ്പിക്കാം. സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകളും ചിത്രങ്ങളുമൊക്കെ പരിശോധിക്കുന്നതിനിടെ അയാള്‍ കോപം കൊണ്ടു വിറക്കുന്നു.
ഉടന്‍ 'ഗൂഗിള്‍ മാപ്‌സ്' തുറന്ന് നമ്മള്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി കണ്ടെത്തുന്നു. കോപാകുലനായ അയാളുടെ മുഖത്തിന്റെ ക്ലോസ് അപ്പ്. മുഖത്ത് ഒരു ദുഷ്ട ചിരി.

സീന്‍ രണ്ട്
ഒരു കാറിന്റെ മുന്‍വശം. സ്റ്റിയറിങില്‍ കൈയുറപ്പിച്ച് വേഗത്തില്‍ വണ്ടിയോടിക്കുന്ന അയാളുടെ മുഖം. കോപം ജ്വലിക്കുന്ന കണ്ണുകള്‍. കാര്‍ ബ്രെയ്ക്കിട്ടു നിര്‍ത്തി പുറത്തിറങ്ങുന്നു. അപ്പോള്‍ ഡാഷ്‌ബോഡില്‍ നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ ക്ലിപ്പു ചെയ്തു വച്ചതു കാണാം. ഡോര്‍ അടച്ച് എന്തോ ലക്ഷ്യമാക്കി അയാള്‍ നീങ്ങുന്നു.
  ഫെയ്‌സ്ബുക്കില്‍ സ്വകാര്യ വിവരങ്ങളെല്ലാം നല്‍കിയാല്‍ നമ്മുടെ കാല്‍പാടുകള്‍ പോലും പിന്തുടര്‍ന്ന് നമ്മളെ കണ്ടു പിടിക്കാമെന്ന് പറഞ്ഞത് വെറുതെയല്ല എന്ന് ഒരു മിനുട്ടുള്ള ഈ ഹ്രസ്വ ചിത്രം കണ്ടു കഴിയുമ്പോള്‍ മനസ്സിലാകും. തിരക്കഥയും വില്ലനേയും നേരത്തേ തയ്യാറാക്കി വെച്ചതാണെങ്കിലും സംഭവം നടക്കുന്നത് നമ്മുടെ ഫെയ്‌സ്ബുക്കിലെ ഏറ്റവും പുതിയ പേജിലാണ് എന്നതാണ് കൗതുകം. സുഹൃത്തുക്കള്‍ അവസാനമിട്ട ഫോട്ടോയും അപ്‌ഡേറ്റുകളും വരെ ഇവിടെ കാണാം.
   ഈ വെബ്‌സൈറ്റ് ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ മൂന്നു ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. സൈറ്റില്‍ നിഗൂഢമായ ഒന്നുമില്ല, ബോധവല്‍ക്കരണം ലക്ഷ്യമിട്ട് താനാണ് ഇതുണ്ടാക്കിയതെന്ന് ലോസ് ആഞ്ജലിസിലുള്ള ടെലിവിഷന്‍ മ്യൂസിക് ഡയറക്ടര്‍ ജാസണ്‍ സാദ പിന്നീട് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. ഒരു ക്യാമറാമാനും ഒരു നടനും ഒരു പ്രോഗ്രാം ഡെവലപ്പറും മാത്രമാണ് അണിയറപ്രവര്‍ത്തകര്‍. വെറുമൊരു തമാശയായി തുടങ്ങിയ ഈ ഫഌഷ് പ്രോഗ്രാം ഇന്ന് സൈബര്‍ ലോകത്ത് സൂപ്പര്‍ ഹിറ്റാണ്.

ഫെയ്‌സ്ബുക്ക് ടൈംലൈന്‍: പൊഴിഞ്ഞുപോയ സുഹൃത്തുക്കളെ കണ്ടെത്താം


ഇത്രയേറെ ജനപ്രിയമായിട്ടും ഫെയ്‌സ്ബുക്ക് ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി പരിഹരിക്കാത്തതില്‍ നമുക്കെല്ലാം പരിഭവമുണ്ടായിരുന്നു. ഗൂഗിളിനെ പോലും പലതവണ അടിയറവു പറയിപ്പിച്ച ഫെയ്‌സ്ബുക്ക് ഫോട്ടോ ടാഗിങിലെ അരാജകത്വവും ചാറ്റ് വിന്‍ഡോയുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കാലം കുറേയെടുത്തു. പ്രൈവസി സെറ്റിങ്‌സില്‍ തുടങ്ങിയ മിനുക്കല്‍ ജോലികള്‍ കൂടുതല്‍ സജീവമായത് ഈയിടെയാണ്.
    നിത്യജീവിതത്തിലെന്നതു പോലെ വെര്‍ച്വല്‍ ലോകത്തും ആരെയൊക്കെ നമ്മള്‍ സുഹൃത്തുക്കളാക്കിയെന്നതുപോലെ ആരൊക്കെ നമ്മുടെ സൗഹൃദം മുറിച്ചു കളഞ്ഞുവെന്നതും പ്രധാനമാണ്. ഫെയ്‌സ്ബുക്കിലെന്നു മാത്രമല്ല മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലും ഇതൊന്നുമറിയാന്‍ കഴിഞ്ഞിരുന്നില്ല. അയച്ച ഫ്രണ്ട് റിക്വസ്റ്റു പോലും നമമുടെ അക്കൗണ്ടില്‍ കണ്ടെന്നു വരില്ല. എന്നാല്‍ സുക്കര്‍ബര്‍ഗ് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ 'ടൈംലൈന്‍' സംവിധാനം രംഗത്തെത്തുമ്പോള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമൊപ്പം ആരുമറിയാതെ ഇടക്കുവെച്ചു പൊഴിഞ്ഞുപോയ സൗഹൃദങ്ങളും കണ്ടെത്താനാകും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന എഫ് 8 ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഒരു പുതിയ ഫെയ്‌സ്ബുക്ക് തന്നെയാണ് മാര്‍ക് സുക്കര്‍ബെര്‍ഗ് അവതരിപ്പിച്ചത്.
    ഓരോ കാലത്തു നമ്മള്‍ നടത്തിയ സംഭാഷണങ്ങള്‍ പങ്കുവെച്ച വീഡിയോകള്‍, സംഗീതം, ചിത്രങ്ങള്‍ എല്ലാം ക്രമത്തില്‍ അടുക്കിവെച്ച 'നിത്യജീവിതത്തിന്റെ തിരുശേഷിപ്പാണ്' ടൈംലൈന്‍. ഫെയ്‌സ്ബുക്ക് ജനിക്കുന്നതിനു മുമ്പുള്ള നമ്മുടെ ചരിത്രവും ഇവിടെ ചേര്‍ക്കാം. ടൈംലൈന്‍ നമ്മുടെ നിയന്ത്രണത്തിലാണെന്നു ചുരുക്കം. ഓരോ പേജിലും ഒരു കവര്‍ഫോട്ടോ, പരമ്പരാഗത ശൈലിയില്‍ നിന്നു മാറിയ ലേ ഔട്ട് എല്ലാം പുതുമയാണ്. വലതുഭാഗത്തുള്ള 'സമയക്രമത്തില്‍' ക്ലിക്കു ചെയ്ത് അതാതുകാലത്തെ പോസ്റ്റുകളിലേക്കു പോകാം. മൊത്തത്തില്‍ ഒരു മാഗസിന്‍ ലുക്ക്. എന്നാല്‍ പരമ്പരാഗത ശൈലിയില്‍ നിന്നും മാറിയെന്നു വിമര്‍ശിക്കുന്നവരുമുണ്ട്. എന്തൊക്കെയായാലും ഫെയ്‌സ്ബുക്കിലെ പുതുമകള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് ലോകം.

ഗൂഗിള്‍ പ്ലസ്സില്‍ ഇനി സ്വന്തമായി പേജുണ്ടാക്കാം


സൗഹൃദത്തെ പറിച്ചു നട്ട് പുതിയ ലോകം സൃഷ്ടിച്ച് രാഷ്ട്രീയപ്രവര്‍ത്തനം മുതല്‍ കച്ചവടം വരെ നയാപൈസ ചെലവില്ലാതെ സാധ്യമാകുന്ന സമാന്തര ലോകമാണ് ഫെയ്‌സ്ബുക്ക്. അധികമാരും ശ്രദ്ധിക്കാതെ അമേരിക്കക്കാരന്റെ മാത്രം കുത്തകയായിരുന്ന ഫെയ്‌സ്ബുക്ക് മുല്ലപ്പൂ വിപ്ലവത്തിനു പിന്നിലെ പ്രമുഖ കണ്ണികളിലൊന്നായി പരിണമിക്കുന്നതും നമ്മള്‍ കണ്ടു. നാം ജീവിക്കുന്ന സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഫെയ്‌സ്ബുക്കിനെ എങ്ങനെ അതിജീവിക്കും എന്നതാണ് ഗൂഗിളിന്റെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പ. ദൈന്യംദിന നെറ്റുജീവിതത്തിന്റെ ഭാഗമാണ് ഗൂഗിളെങ്കിലും എങ്കിലും ഫെയ്‌സ്ബുക്കിനെ ഉപേക്ഷിച്ച് സമാനസംരംഭമായ ഗൂഗിള്‍ പഌസിനു പിന്നാലെ പോകാന്‍ അധികമാരും തയ്യാറായിട്ടില്ല. ഫെയ്‌സ്ബുക്കിനോടൊപ്പമെത്താനുള്ള  ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പ്ലസ്സില്‍ സ്വന്തമായി പേജ് തുടങ്ങാനുള്ള സൗകര്യവുമായി അവര്‍ ംഗത്തെത്തിയിരിക്കുന്നത്.
   ഒരു വ്യക്തിയുടെ പ്രൊഫൈല്‍ എന്ന പോലെ സ്ഥാപനത്തിന്റെ പേരിലോ ആശയത്തിന്റെ പേരിലോ വേണമെങ്കില്‍ ഒരാളുടെ പേരിലോ തന്നെ സ്വന്തമായി പേജ് തുടങ്ങാനുള്ള സൗകര്യം ഫെയ്‌സ്ബുക്കിലുണ്ട്. പിന്തുടര്‍ച്ചക്കാരുമായി സംവദിക്കാനും അവര്‍ക്ക് ഒത്തു ചേരാന്‍ അവസരം നല്‍കിയും മാര്‍ക്കറ്റിങ് സാധ്യതകള്‍ കണ്ടെത്താന്‍ ഇവ സൗകര്യമൊരുക്കും. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് രംഗത്ത് വന്‍ ഹിറ്റായ അതേ സൗകര്യമാണ് ഗൂഗിള്‍ പ്ലസ്സിലുമവതരിച്ചത്. ഇനിമുതല്‍ തീര്‍ത്തും സൗജന്യമായി ഏത് സംരംഭത്തിനും, ആര്‍ക്കും ഇവിടെ സ്വന്തമായി പേജു തുടങ്ങാം. ഇങ്ങനെ ആരാധകരുടെയും പിന്തുടര്‍ച്ചക്കാരുടേയും വന്‍ സമ്മേളനങ്ങളുണ്ടാക്കാന്‍ ഫെയ്‌സ്ബുക്കുപോലെ തങ്ങളും നയാപെസ വാങ്ങില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
   സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് രംഗത്ത് പുതിയ ബ്രാന്റ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജിമെയിലിനുള്ളില്‍ കുടിയിരുത്തിയ ഗൂഗിള്‍ ബസ്സ് വന്‍ പരാജയമായിരുന്നുവെന്ന സമ്മതിച്ച് പിന്‍വലിച്ചത് ഈയിടേയാണ്. എന്നാല്‍ അതേ വഴിയില്‍ രംഗത്തിറക്കിയ ഗൂഗിള്‍ പ്ലസ് ക്ലച്ചുപിടിച്ചതോടെ ജി മെയിലില്‍ നിന്ന് സ്വന്തന്ത്രമായി ഉടന്‍ സ്വന്തമായ മേല്‍വിലാസത്തിലേക്ക് ഗൂഗിള്‍ പ്ലസ്സ് എത്തും.  സൂപ്പര്‍ഹിറ്റായ ജിമെയിലിന്റെയും ഗൂഗിള്‍ പ്ലസ്സിന്റേയും സാധ്യതകളുപയോഗിച്ച് മാര്‍ക്കറ്റിങ് രംഗത്ത് പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് ഗൂഗിള്‍. മറ്റു വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ ഒരു 'പ്ലസ് ലിങ്ക് ' നല്‍കി ഗൂഗിള്‍ പ്ലസ്സിലെ പേജിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. ഇതുവഴി മാര്‍ക്കറ്റിങ് മാത്രമല്ല തങ്ങളുടെ കാമ്പയിനിനോട് എത്രപേര്‍ എങ്ങനെയൊക്കെ പ്രതികരിക്കുന്നുവെന്ന വിശകലനവും നടത്താനാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
   ലോകത്താകമാനം നാനൂറു ലക്ഷം പേര്‍ക്കുമാത്രമേ ഗൂഗിള്‍ പ്ലസ്സിനെ അറിയുകയുള്ളൂ. ഫെയ്‌സ്ബുക്കാണെങ്കില്‍ ഇതിനേക്കാള്‍ പത്തിരട്ടി ജനസംഖ്യയുള്ള മറ്റൊരു ലോകമാണ്. ഫെയ്‌സ്ബുക്കിന്റെ അത്രവൈവിധ്യമൊന്നും ഗൂഗിള്‍ പ്ലസ്സിനു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുമില്ല. എന്നാല്‍ ഗൂഗിളിന് ജനപ്രിയതയും വിവിധ ഗൂഗിള്‍ സേവനങ്ങളുമടക്കം 'പ്ലസ്സ്' ആയി ഒരു പാടുകാര്യങ്ങളുമുണ്ട്. പുതിയ സാധ്യതകള്‍ ലോകം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് കണ്ടറിയാം.

ഫെയ്‌സ്ബുക്കിലേക്ക് സ്‌കൈപ്പിന്റെ വീഡിയോ ചാറ്റ്


ഫെയ്‌സ്ബുക്കും സൂപ്പര്‍ഹിറ്റ് വീഡിയോ കോളിങ് സംവിധാനമായ സ്‌കൈപ്പും കൈകോര്‍ത്തുപിടിച്ചിട്ട് കുറച്ചു നാളായി. സ്‌കൈപ്പിന്റെ പുതിയ പതിപ്പില്‍ ഫെയ്‌സ്ബുക്കു കൂടി ഉള്‍പ്പെടുത്തിയതോടെ ലോകം കീഴ്‌മേല്‍ മറിയുമെന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷേ ഫെയ്‌സ്ബുക്കിന്റെ ലാളിത്യം കാത്തുസൂക്ഷിക്കാന്‍ സ്‌കൈപ്പിനായില്ല എന്നു മാത്രമല്ല ടെക്സ്റ്റ് ചാറ്റ് വന്‍ ഫ്‌ളോപ്പുമായി. എങ്കിലും അധികമാരും സ്‌കൈപ്പ് ഉപയോഗിക്കാതിരുന്നില്ല. അതിന് കാരണമുണ്ട്.
  കഴിഞ്ഞ ജൂലൈ മുതല്‍ അംഗങ്ങള്‍ക്ക് പരസ്പരം കണ്ടു സംസാരിക്കാന്‍ ഫെയ്‌സ്ബുക്ക് വീഡിയോ ചാറ്റ് സംവിധാനം തുടങ്ങിയിരുന്നു. ഫെയ്‌സ്ബുക്കിനെ സ്‌കൈപ്പില്‍ കുടിയിരുത്തിയതോടെ അവരുടെ ഫോണ്‍നമ്പറിലേക്ക് വിളിക്കാനും സൗകര്യമായി. പക്ഷേ വീഡിയോ ചാറ്റിന്റെ കാര്യത്തില്‍ മാത്രം ഫെയ്‌സ്ബുക്ക് വഴങ്ങിയിരുന്നില്ല.
   കൈപ്പിന്റെ 17 കോടി അംഗങ്ങളും ഫെയ്‌സ്ബുക്കിന്റെ എണ്‍പതുകോടി അംഗങ്ങളും തമ്മില്‍ നേരിട്ട് കണ്ടു സംസാരിക്കാന്‍ ഒടുവില്‍ വഴിയൊരുങ്ങി. ഈയിടെ പുറത്തിറങ്ങിയ സ്‌കൈപ്പ് 5.7 വിന്‍ഡോസ് പതിപ്പിലും സ്‌കൈപ്പ് 5.4 മാക് പതിപ്പിലും സ്‌കൈപ്പ് അംഗങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് അംഗങ്ങളെ നേരില്‍ കണ്ട് സംസാരിക്കാനുള്ള സൗകര്യമുള്‍പ്പെടുത്തിയിരിക്കുന്നു. ഫെയ്‌സ്ബുക്കില്‍ വീഡിയോ ചാറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍  സ്‌കൈപ്പില്‍ നിന്ന് പരസ്പരം വീഡിയോ കോളിങ് നടത്താം. അപ്പുറത്തുള്ളയാള്‍ക്ക് സ്‌കൈപ്പ് അംഗത്വം വേണമെന്നില്ല ഫെയ്‌സ്ബുക്കില്‍ വച്ചു തന്നെ വീഡിയോ കോളിങ് സ്വീകരിക്കുകയുമാകാം.
  പുതിയ കരാര്‍ ആര്‍ക്കായിരിക്കും ഗുണം ചെയ്യുക എന്ന ചോദ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം ഒന്നുണ്ട്. യൂറോയും ഡോളറും റിയാലുമൊക്കെ വരുന്ന നമ്മുടെ വിദേശമലയാളി വീടുകളില്‍ ഫെയ്‌സ്ബുക്ക് എന്താണെന്നറിയില്ലെങ്കില്‍ പോലും കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ സ്‌കൈപ്പ് ഐക്കണ്‍ തേടിപ്പിടിച്ചു ക്ലിക്കു ചെയ്ത് അതുവഴി വീഡിയോ ചാറ്റു ചെയ്യാനറിയാം. അപ്പുറത്തിരിക്കുന്നയാള്‍ക്ക്  സ്‌കൈപ്പ് തുറന്നിട്ടില്ലെങ്കിലും വീഡിയോ കോള്‍ സ്വീകരിക്കാമല്ലോ. ലോകത്തെല്ലാവര്‍ക്കും ഇത് ബാധകമാണ്. എന്തൊക്കെയായാലും ഗുണം സ്‌കൈപ്പിനു തന്നെ.

Wednesday, October 19, 2011

BO.LT വെബ് പേജുകള്‍ സൂക്ഷിക്കാനൊരിടം


നെറ്റില്‍ അത്യാവശ്യമെന്നു തോന്നുന്ന വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. ബ്രൗസറില്‍ സാധാരണ നമ്മള്‍ പേജിന്റെ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ കമ്പ്യൂട്ടറില്‍ വെബ് പേജ് അതുപോലെ സേവ് ചെയ്തു വെക്കുകയോ ആണ് പതിവ്. ടെക്‌സ്റ്റ് മാത്രം മതിയെങ്കില്‍ സ്വന്തം ഇമെയിലിലേക്ക് ഫോര്‍വേഡു ചെയ്യുകയോ അല്ലെങ്കില്‍ പേജ് കോപ്പി ചെയ്ത് ഗൂഗിള്‍ ഡോക്‌സിലോ മറ്റോ ടെക്‌സ്റ്റ് ഫയലായി സൂക്ഷിച്ചു വെക്കുകയോ ചെയ്യാം. എന്നാല്‍ വെബ് പേജിലെ ഗ്രാഫിക്‌സും ഇമേജുകളും സ്ലൈഡുകളും ലിങ്കുകളുമെല്ലാം ഇന്റര്‍നെറ്റില്‍ അതേപോലെ സൂക്ഷിക്കണമെങ്കില്‍ എന്തു ചെയ്യും.
   വിവരങ്ങള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും സൗകര്യമൊരുക്കിയ ക്ലൗഡ് കമ്പ്യൂട്ടറിന്റെ കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍ bo.lt ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചിലര്‍ വെബ്‌പേജുകള്‍ സൂക്ഷിക്കുക മാത്രം ചെയ്യുന്നവരാണ്, ചിലര്‍ പേജുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ നമുക്ക് ഇമെയില്‍ ചെയ്തു തന്നെന്നു വരും. ഇന്റര്‍നെറ്റില്‍ നമുക്ക് സൗജന്യമായി നല്‍കുന്ന സ്ഥലത്ത് വെബ്‌പേജുകള്‍ നട്ടും ബോള്‍ട്ടുമിട്ട് ഉറപ്പിച്ചു വെക്കുന്ന സേവനമാണ് ബോള്‍ട്ട് (BO.LT). വേണമെങ്കില്‍ ബോള്‍ട്ട് അഴിച്ചു മാറ്റി അവ എഡിറ്റു ചെയ്ത് വീണ്ടും സൂക്ഷിച്ചു വെക്കാം.
   bo.lt എന്ന വെബ്‌സൈറ്റു തുറന്നാല്‍ ഈ പരിപാടി വളരെ എളുപ്പമാണെന്നു മനസ്സിലാകും. വലതു ഭാഗത്തു മുകളില്‍ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ കാലത്തും ഉപയോഗിക്കാനായി വെബ്‌പേജുകള്‍ സൂക്ഷിച്ചു വെക്കാന്‍ സ്വന്തമായി ഒരു ഡൊമെയിന്‍ കിട്ടും. ദാ techchillies.bo.lt ഇതു പോലെ.
   താല്‍ക്കാലിക ആവശ്യത്തിനാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമില്ല. ഹോംപേജില്‍ കാണുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ട വെബ് പേജിന്റെ ലിങ്ക് പേസ്റ്റു ചെയ്ത് copy it എന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ ആ പേജ് ബോള്‍ട്ടിലെത്തും. ഇനിയെന്തൊക്കെ ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം. ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യണമെങ്കില്‍ അതിനും ട്വീറ്റു ചെയ്യണമെങ്കില്‍ അതിനും ഇമെയില്‍ ചെയ്യണമെങ്കില്‍ അതിനും ഹോം പേജില്‍ തന്നെ സൗകര്യമുണ്ട്. പേജിന്റെ നേരിട്ടുള്ള ലിങ്കിനു പകരം bo.tl ലുള്ള ലിങ്കായിരിക്കും ഇവിടെ ഷെയര്‍ ചെയ്യുക.
  നമ്മള്‍ സൂക്ഷിക്കുന്ന പേജുകളുടെ 'തമ്പ്‌നെയില്‍' ഹോംപേജില്‍ തന്നെ അടുക്കി വെച്ചിട്ടുണ്ടാകും. അതിന്റെ വലതു ഭാഗത്ത് മോര്‍ ഓപ്ഷന്‍സില്‍ ക്ലിക്കു ചെയ്താല്‍ എഡിറ്റു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും വേണ്ടെങ്കില്‍ ഡിലീറ്റു ചെയ്യാനുമുള്ള സൗകര്യമുണ്ട്. വെബ്‌പേജിലെ ആവശ്യമില്ലാത്ത ചിത്രങ്ങളോ ടെക്‌സ്‌റ്റോ ഒഴിവാക്കി നമുക്ക് സൂക്ഷിച്ചു വെക്കാം. ഏതെങ്കിലും പേജിന്റെ ലിങ്കില്‍ ഫയല്‍നെയിം വരുന്ന ഭാഗം നമുക്ക് എഡിറ്റു ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇനിയുമുണ്ട് ഒരു പാട് പ്രത്യേകതകള്‍. കൂടുതലറിയാന്‍ bo.tl ന്റെ ഹോംപേജില്‍ എല്ലാം വിശദമാക്കുന്ന വീഡിയോ കാണൂ...

യൂട്യൂബില്‍ വീഡിയോ എഡിറ്റു ചെയ്യാം


ബ്ലോഗിലോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലോ എവിടെയായാലും എന്തെഴുതിയാലും അവിടെ വച്ചു തന്നെ എഡിറ്റു ചെയ്യാനുള്ള  സ്വാതന്ത്ര്യം തരുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. അതൊരു വല്ലാത്ത സ്വാതന്ത്ര്യവുമാണ്. എഴുത്തിനും ചിത്രങ്ങള്‍ക്കും അതു പറ്റും. എന്നാല്‍ വീഡിയോ ഷെയറിങ് വിപ്ലവമായ യൂട്യൂബില്‍ ഈയടുത്ത കാലം വരെ ഇക്കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.  അപ്‌ലോഡ് ചെയ്ത വീഡിയോ എടുത്തു കളഞ്ഞ് വേറെ എഡിറ്റുചെയ്ത് പുനപ്രതിഷ്ഠിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
   യൂട്യൂബ് ആരാധകര്‍ പല തവണ ആഗ്രഹിച്ചതാണ് ഒരു ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിങ് സംവിധാനത്തെപറ്റി. നമ്മള്‍ മനസ്സില്‍ ആഗ്രഹിച്ചാല്‍ മാനത്തുകാണുന്നവരാണല്ലോ യൂട്യൂബിന്റെ സ്രഷ്ടാക്കളായ ഗൂഗിള്‍. ഒടുവില്‍ അവര്‍ അതും മാനത്തു കണ്ടു. നമ്മുടെ അക്കൗണ്ടിലുള്ള വീഡിയോകള്‍ ഇനി യൂട്യൂബില്‍ വച്ചു തന്നെ ഓണ്‍ലൈനായി എഡിറ്റു ചെയ്യാം. ശബ്ദമോ നിറമോ മാറ്റാം. നീളം കുറക്കാം. വേണമെങ്കില്‍ മറ്റു വീഡിയോകള്‍ കൂട്ടിച്ചേര്‍ക്കാം. പുതിയ ട്രാന്‍സിഷനുകള്‍ ഉള്‍പ്പെടുത്താം. അഡ്രസ്സില്‍ ഒരുമാറ്റവും വരാതെ തന്നെ ഇവ വീണ്ടും പബ്ലിഷ് ചെയ്യാനാകും.
   യൂട്യൂബില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മൈ അക്കൗണ്ടില്‍ വീഡിയോ വിഭാഗത്തില്‍ ചെന്നാല്‍ മതി. മുകളില്‍ വീഡിയോ എഡിറ്റര്‍ എന്നൊരു ലിങ്ക് കാണാം. വെബ്ക്യാമറയിലോ മൊബൈലിലോ എടുത്ത വീഡിയോ ആണെങ്കില്‍ അത്യാവശ്യമാറ്റങ്ങളൊക്കെ വരുത്താന്‍ ഇവിടെ കഴിയും. ഒരു സാധാരണ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറിലുള്ള അടിസ്ഥാന സൗകര്യങ്ങളൊക്കെ ഇവിടെ ലഭിക്കും. വേണമെങ്കില്‍ മറ്റൊരു വീഡിയോ ആയി പബ്ലിഷ് ചെയ്യുകയുമാകാം.
   ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ എഡിറ്റു ചെയ്യുന്നതുപോലെ വീഡിയോയും എഡിറ്റുചെയ്ത് വീണ്ടും യൂട്യൂബില്‍ പോസ്റ്റുചെയ്യാമെന്നു ചുരുക്കം.

ഗൂഗിള്‍ ഡോക്‌സ് FAX


ഇന്റര്‍നെറ്റിന്റെ കാലത്ത് ഫാക്‌സ് എന്തിനാണെന്ന് പലരും ചോദിക്കാറുണ്ട്. ചോദ്യത്തിനു പിന്നില്‍ ഇമെയില്‍ വന്നതോടെ ഫാക്‌സിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ ഇന്റര്‍നെറ്റ് സേവനങ്ങളിലൂടെ ഫാക്‌സ് അയക്കാമെന്നോ ആവാം ഉദ്ദേശിച്ചത്. എന്തൊക്കെയായാലും സ്വന്തമായി ഫാക്‌സ് മെഷീന്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റില്‍ ഒരു ഫാക്‌സ് മെഷീന്‍ സെറ്റു ചെയ്യാനും ലോകത്തെവിടെ വേണമെങ്കിലും ഫാക്‌സയക്കാനും നിരവധി സംവിധാനങ്ങള്‍ ഇന്നു ലഭ്യമാണ്. ഇന്ന് ഇത്തരം സേവനങ്ങള്‍ ഗൂഗിള്‍ ഡോക്‌സുമായി ചേര്‍ന്ന് വന്‍ വിപ്ലവം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
   www.interfax.net  എന്ന വെബ്‌സൈറ്റുപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ ഗൂഗിള്‍ ഡോക്‌സിനെ ഒരു സൂപ്പര്‍ ഫാക്‌സ് മെഷീനാക്കി മാറ്റാം, സ്വന്തമായി ഒരു ടെലഫോണ്‍ ലൈന്‍ പോലുമോ ഇല്ലാതെ. കൈയില്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉണ്ടായാല്‍ മതി. ഇന്റര്‍ഫാക്‌സിന്റെ സൈറ്റില്‍ ഗൂഗിള്‍ ഡോക്‌സ് അക്കൗണ്ടുപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഇതോടെ ഗൂഗിള്‍ ഡോക്‌സിലെ ഡോക്യുമെന്റുകളോ സ്‌പ്രെഡ് ഷീറ്റോ ലോകത്തെ ഏത് ഫാക്‌സ് നമ്പറിലേക്കും അയക്കാന്‍ കഴിയും. ഒരുപാടു ഫാക്‌സ് നമ്പറുകളിലേക്ക് ഒരുമിച്ചയക്കുകയും ചെയ്യാം.
   അതുപോലെ ഗൂഗിള്‍ ഡോക്യുമെന്റായി ഫാക്‌സുകള്‍ സ്വീകരിക്കാനും കഴിയും. ഫാക്‌സുകള്‍ തനിയെ പിഡിഎഫ് ഫയലുകളായി പ്രത്യേക ഫോള്‍ഡറില്‍ ഗൂഗിള്‍ ഡോക്‌സിലെത്തും. വായിച്ചാലും വായിച്ചില്ലെങ്കിലും ഒരു രേഖയായി അതവിടെ കിടന്നുകൊള്ളും.
   പറയത്തക്ക വലിയ കാശൊന്നും ചിലവാകില്ല ഇന്റര്‍ഫാക്‌സിന്. പത്തുഡോളറിന്റെ ബേസിക് പാക്കേജാണെങ്കില്‍ അമേരിക്കക്ക് ഒരു പേജിന് ഏതാണ്ട് ഏഴുരൂപയേ വരൂ. ബ്രിട്ടണിലേക്കാണെങ്കില്‍ പന്തൊമ്പതു രൂപ. വലിയ പാക്കേജുകളെടുത്താല്‍ ചിലവും കുറയും. ഇന്ത്യയില്‍ തന്നെയാണെങ്കില്‍ ചിലവ് കുറച്ചു കൂടും- ചുരുങ്ങിയത് പേജിന് 28 രൂപ.
  സമാനമായ സേവനം നല്‍കുന്ന ഗിന്‍സഫാക്‌സും (www.ginzafax.com) നിരവധി പേരുപയോഗിക്കുന്നുണ്ട്.

Thursday, August 25, 2011

fb - ഇനി ടാഗിങ് ഒരു ശല്യമേയല്ല!!


ഫെയ്‌സ്ബുക്ക് ഒരു രാജ്യമാണെങ്കില്‍ അവിടെ ഏറ്റവും ചര്‍ച്ച ചെയ്യുന്ന സാമൂഹ്യപ്രശ്‌നം ടാഗിങ് ആയിരിക്കും. നമ്മള്‍ സുഹൃത്താക്കിയ ആര്‍ക്കും നമ്മുടെ പോലും അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ എന്നിവ നമ്മുടെ ചുമരില്‍ (wall) ഒട്ടിച്ചുവെക്കാവുന്ന വിദ്യയാണിത്, അനുവാദമില്ലാതെ നമ്മുടെ വീട്ടില്‍ ആര്‍ക്കും കയറി എന്തും എഴുതിവെക്കാവുന്നതുപോലെ. ഫെയ്‌സ്ബുക്കിലെ അനധികൃത കച്ചവടക്കാര്‍ മുതല്‍ പൂവാലന്മാര്‍ വരെ ടാഗ്ങ് പരിപാടി വേണ്ടപോലെ ഉപയോഗിച്ചു. പോരാത്തതിന് സ്പാം മെസേജുകളും വൈറസുകള്‍ വരെ ഈ വഴി പടര്‍ന്നു. സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കിയ ഫെയ്‌സ്ബുക്കിന്റെ വീഴ്ച!. ക്രമേണ മിക്കവരും ടാഗിങിനെ വെറുത്തുതുടങ്ങി.
   ഏറെ നാള്‍ നീണ്ട ചര്‍ച്ചയില്‍ പലരും പല ചൊട്ടുവിദ്യകളും കണ്ടെത്തിയെങ്കിലും ഒന്നും പൂര്‍ണമായും വിജയിച്ചില്ല. ഒടുവില്‍ ടാഗിങിനെ വെറുക്കുന്നവരെ സഹായിക്കാന്‍ ഫെയ്‌സ്ബുക്ക് തന്നെ രംഗത്തെത്തിയിരിക്കുന്നു. എഫ്ബി പുതുതായി രംഗത്തിറക്കുന്ന 'പ്രൈവസി സെറ്റിങ്‌സി' ലെ മുഖ്യ ആകര്‍ഷകവും ഇതാണ്.
   ടാഗ് ചെയ്യുന്നതുമാത്രമല്ല ചുമരില്‍ ആര്‍ക്ക് പോസ്റ്റിടണമെങ്കിലും ഇനി നമ്മുടെ അനുവാദം വേണ്ടിവരും. ഇതിനു പുറമേ പ്രൊഫൈലിലെ ജന്മസ്ഥലം, ജോലി സ്ഥലം തുടങ്ങിയവ ഓരോന്നും പ്രത്യേകമായി ആരൊക്കെ കാണണമെന്നും നമുക്ക് നിശ്ചയിക്കാം. അതായത് പബ്ലിക്, ഫ്രണ്ട്‌സ്, കസ്റ്റം തുടങ്ങി നിലവില്‍ പല സെറ്റിങ്‌സിലും ഉള്ളതുപോലെ തന്നെ. പ്രൊഫൈല്‍ എഡിറ്റുചെയ്യുന്ന പേജില്‍ ചെന്നാല്‍ ഓരോ ഓപ്ഷനു നേരെയും ഈ സംവിധാനങ്ങളടങ്ങിയ ഡ്രോപ് ഡൗണ്‍ മെനു കാണാം. അങ്ങനെ പുതിയ 'പ്രൊഫൈല്‍ കണ്‍ട്രോളി'ല്‍ പ്രത്യേകതകള്‍ നിരവധിയുണ്ട്.
  അനധികൃത ടാഗിങിനെ തടയാനുള്ള മാര്‍ഗ്ഗം ഹോംപേജില്‍ വലത്ത് മുകളിലുള്ള പ്രൈവസ് സെറ്റിങ്‌സില്‍ നിന്നു ലഭിക്കും. പ്രൊഫൈല്‍ റിവ്യൂഎന്ന സംവിധാനം ഓണ്‍ ചെയ്താല്‍ നമ്മുടെ 'വാളില്‍' മറ്റുള്ളവരുടെ ഓരോ പോസ്റ്റിനും നമുക്ക് അനുമതി അനുമതി കൊടുക്കാനുള്ള സൗകര്യം ലഭിക്കും. ഹോംപേജില്‍ വാള്‍ എന്ന ലിങ്കിനു താഴെ പെന്റിംഗ് പോസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ അനുമതി കാത്തു കിടക്കുന്ന പോസ്റ്റുകള്‍ കാണാം. ഇവ പോസ്റ്റു ചെയ്യാന്‍ അനുവദിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ഇനി അനുമതി കൊടുത്താലും നമ്മുടെ ചുമരില്‍ ചെന്ന് അവ ഡിലീറ്റ് ചെയ്യാനോ നിയന്ത്രിക്കാനോ കഴിയും. കൂടുതല്‍ www.facebook.com/about/control ല്‍ ലഭിക്കും.

മൊഴിമാറ്റമോ... അക്കാര്യം ട്രാന്‍സ്മിറ്റിക്കു വിടൂ !


ലോകം മുഴുവന്‍ ഒരു ഗ്രാമമാണെങ്കില്‍, എല്ലാ ഭാഷയും എല്ലാവര്‍ക്കും അറിയാമെങ്കില്‍ ജീവിതം എത്ര സുന്ദരമായേനേയെന്ന് ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ടൂള്‍ പുറത്തിറങ്ങിയയുടന്‍ ആരാധകരിലൊരാള്‍ പറഞ്ഞത് ഓര്‍മ്മ വന്നു transmiti യെ കണ്ടപ്പോള്‍. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്റെ പിന്തുണയോടുകൂടി ഇന്റര്‍നെറ്റിലോ പുറത്തോ ഉള്ള മൊഴിമാറ്റങ്ങള്‍ക്ക് സഹായിക്കുന്ന കുഞ്ഞു സോഫ്റ്റവേറാണ് ഇത്. കാശുവേണ്ട, ഗൂഗിളിന്റെ പാത പിന്‍തുടര്‍ന്ന പൂര്‍ണമായും സൗജന്യമായ ഒന്ന്.
   www.transmiti.org ല്‍ ചെന്നാല്‍ മുക്കാല്‍ മെഗാബൈറ്റ് മാത്രമുള്ള ട്രാന്‍സ്മിറ്റി ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യേണ്ട. ഡബിള്‍ക്ലിക്ക് ചെയ്താല്‍ താഴെ സിസ്റ്റം ട്രേയില്‍ വന്നു കിടന്നുകൊള്ളും, തലമുടി രണ്ടായി പകുത്ത് പിങ്കു നിറത്തിലുള്ള റിബണ്‍ കെട്ടിയ സുന്ദരിക്കുട്ടിയുടെ രൂപത്തില്‍. ഈ ഐക്കണില്‍ ക്ലിക്കുചെയ്ത് സെറ്റിങ്‌സില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താം.
  കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ സെലക്ടുചെയ്യാന്‍ കഴിയുന്ന എല്ലായിടത്തും ട്രാന്‍സ്മിറ്റിയുടെ സേവനം ലഭ്യമാണ്. വേഡിലോ എക്‌സലിലോ നോട്പാഡിലോ ടൈപ്പിറ്റിലോ എവിടെയായാലും മൊഴിമാറ്റം വരുത്തേണ്ട ഭാഗം സെലക്ട് ചെയ്ത ശേഷം കീബോഡില്‍ വിന്‍ഡോസ് കീ അമര്‍ത്തിയാല്‍ ഒരു ചെറിയ വിന്‍ഡോയില്‍ മൊഴിമാറ്റിയ ഭാഗം പ്രത്യക്ഷപ്പെടും. വിന്‍ഡോസ് കീക്കു പകരം F1 മുതല്‍ F12 വരെയോ മെനു കീയോ സെറ്റിങ്‌സില്‍ ചെന്ന് നമുക്ക് തിരഞ്ഞെടുക്കാം.
  ഇംഗ്ലീഷിലേക്കു മാത്രമല്ല ഹിന്ദിയിലോ ജര്‍മ്മന്‍ ഫ്രഞ്ച്... ഗൂഗിള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മിക്ക ഭാഷയിലേക്കും മൊഴിമാറ്റം നടക്കും, തിരിച്ചും. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ഈയിടെ ഉള്‍പ്പെടുത്തിയ തമിഴും തെലുങ്കും ബംഗാളിയുമടക്കുമുള്ള ഭാഷകളൊന്നും തല്‍ക്കാലം ട്രാന്‍സ്മിറ്റയില്‍ ലഭിക്കില്ല. പുതിയ പതിപ്പു വരുന്നതു വരെ അതിന് കാത്തിരിക്കേണ്ടിവരും. ട്രാന്‍സ്മിറ്റി പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പ് കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് സേവനം സജ്ജമാക്കിവെക്കാന്‍ മറക്കരുത്.

പ്രീകര്‍സര്‍ ഏത് സ്‌ക്രീനും 'ടച്ച് സ്‌ക്രീന്‍'


പലപ്പോഴും പഞ്ചേന്ദ്രിയങ്ങള്‍ക്കും തലച്ചോറിനുമപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉപകരണമാണ് കമ്പ്യൂട്ടറെന്ന് ആരും സമ്മതിക്കും. പ്രണവ് മിസ്ട്രി എന്ന ഗുജറാത്തുകാരന്റെ 'സിക്‌സ്ത് സെന്‍സി'നേക്കുറിച്ച് അറിയാത്തവര്‍ പോലും. കമ്പ്യൂട്ടറിനോട് 'ആറാമിന്ദ്രിയ'ത്തിലൂടെ സംസാരിക്കാന്‍ പ്രണവ് നേരത്തേ കണ്ടുപിടിച്ച വിദ്യയാണ് സിക്‌സ്ത് സെന്‍സ്. നമ്മുടെ ആംഗ്യങ്ങളും ചലനങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കമ്പ്യൂട്ടറിനെ സഹായിക്കുന്ന പാക്കേജാണിത്. പ്രണവിന്റെ പുതിയ 'പ്രീകര്‍സര്‍' എന്ന വെര്‍ച്വല്‍ ടച്‌സ്‌ക്രീന്‍ പ്രോഗ്രാം ഐ ടി മേഖലയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
   സാധാരണ മോണിട്ടറിനെ ടച്ച് സ്‌ക്രീനാക്കാനുള്ള, കേട്ടാല്‍ വളരെ ലളിതമെന്നു തോന്നുന്ന, വിദ്യയാണ് പ്രീകര്‍സര്‍. മൗസിനു പകരം അതേ പ്രവര്‍ത്തനങ്ങളെ രണ്ട് ക്യാമറകളുപയോഗിച്ച് നിയന്ത്രിച്ച് സാധാരണ മോണിറ്ററിന് ടച്ച് സ്‌ക്രീന്‍ പദവി നല്‍കുകയാണ് ഈ പ്രോഗ്രാം. സാധാരണ രണ്ട് തലത്തിലാണ് മൗസ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേത് കര്‍സറിനെ സ്‌ക്രീനിലെ യഥാസ്ഥാനത്തെത്തിക്കുകയും രണ്ടാമത്തേത് ക്ലിക്കു ചെയ്യുകയും. ഇതേ വിദ്യയെ രണ്ട് ഇന്‍ഫ്രാറെഡ് ക്യാമറകളിലൂടെ ആവിഷ്‌കരിക്കുകയാണ് പ്രീകര്‍സര്‍.
  രണ്ടു ഭാഗത്തും സ്ഥാപിച്ച ഇന്‍ഫ്രാറെഡ് ക്യാമറകളില്‍ നിന്നും വരുന്ന രശ്മികള്‍ സ്‌ക്രീനിനു മുന്നില്‍ അദൃശ്യമായ മറ്റൊരു സ്‌ക്രീന്‍ തീര്‍ക്കും. നമ്മള്‍ കൈവിരലുകോണ്ട് സ്‌ക്രീനിനു മുന്നില്‍ ചലിപ്പിക്കുമ്പോള്‍ അതിനെ അനുബന്ധ പ്രോഗ്രാം കര്‍സറിന്റെ ചലനമായും സ്‌ക്രീനിനു മുകളില്‍ തൊടുമ്പോള്‍ അതിനെ ക്ലിക്കായും പരിഭാഷപ്പെടുത്തും. ഇതോടെ ടച്ച് സ്‌ക്രീന്‍ ഉപയോഗിക്കുന്നതുപോലെ നമുക്ക് ഏത് മോണിട്ടറും ഉപയോഗിക്കാം. വലിയ സ്‌ക്രീനില്‍ പ്രൊജക്ടറുകളുപയോഗിച്ച് പ്രസന്റേഷനുകള്‍ നടത്തുമ്പോഴൊക്കെ ഇത്തരം വെര്‍ച്വല്‍ ടച് സ്‌ക്രീനുകള്‍ ഉപകാരിയായേക്കും. അതു തന്നെയാണ് പ്രണവിന്റെ കണ്ടുപിടിത്തത്തിന് പ്രധാന്യം നല്‍കുന്നതും.
  മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഗവേഷകനാണ് പ്രണവ് മിസ്ട്രി. മീഡിയ ആര്‍ട്‌സ് ആന്റ് സയന്‍സില്‍ എം.ഐ.ടിയില്‍ നിന്നു തന്നെ മാസ്റ്റര്‍ ബിരുദവും മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡിസൈനില്‍ മാസ്റ്റര്‍ ബിരുദവും നേടിയ പ്രണവ് മൈക്രോസോഫ്റ്റില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വരുന്നു മോസില്ലയുടെ പുതിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം


ഇന്റര്‍നെറ്റിലെ കുത്തക വിരുദ്ധ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഓപ്പണ്‍ സോഴ്‌സ് വെബ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സിനെ പിന്തുണക്കുക എന്നത്. അതേ സ്വഭാവമുള്ള ഗൂഗിളിന്റെ ക്രോം വന്നപ്പോഴും മോസില്ല സൂപ്പര്‍ ഹിറ്റായി നിലനിന്നു. മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വേണ്ടി പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി മോസില്ലയെത്തുന്നുവെന്നതാണ് സാങ്കേതിക ലോകത്തെ ചൂടുള്ള വാര്‍ത്ത.
   ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം. അതുകൊണ്ടുതന്നെ ഏതാണ്ടൊക്കെ ഗുഗിളിന്റെതന്നെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം പോലിരിക്കുകയും ചെയ്യും. പ്രധാനമായും മൊബൈല്‍/സ്മാര്‍ട് ഫോണ്‍ വിപണിയെ ലക്ഷ്യമിട്ടാണ് മോസില്ലയുടെ പുതിയ നീക്കം.
  ഫയര്‍ഫോക്‌സിന്റെ ഗീകോ(geko) ലേ ഔട്ട് എന്‍ജിനാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പിന്തുണ നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സോഴ്‌സ് നിര്‍മ്മാണ ദൗത്യത്തിന് 'ബുട്ട് ടു ഗീക്കോ' എന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡില്‍ ഓടുന്ന മോസില്ല ഫോണ്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.
   ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്നതിനാല്‍ ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ക്ഷാമം നേരിടേണ്ടിവരില്ല. അതിനിടെ ക്രോമിന് ഒരു വെല്ലുവിളിയാണ് മോസില്ലയുടെ പദ്ധതിയെന്ന വാദത്തേയും അവര്‍ ഖണ്ഡിച്ചു കഴിഞ്ഞു. നിലവില്‍ വെബ് ബ്രൗസറുകളുടെ കാര്യത്തില്‍ മോസില്ലയും ക്രോമും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു പോലെ തന്നെയാകും ഭാവിയിലും എന്നാണ് ഔദ്യോഗിക ചര്‍ച്ചകളില്‍ വന്ന മറുപടി

Saturday, July 23, 2011

സോഷ്യല്‍ ഹോളിവുഡ് - അഭിനയിക്കാം ഓണ്‍ലൈനായി


കഥയുടെ ചെറുനൂലിഴയില്‍ തുടങ്ങി, തിരക്കഥാകൃത്തിന്റെ ഭാവനയിലൂടെ വികസിച്ച്, സംവിധാനകന്റെ നൈപുണ്യത്തിന്റേയും നടീനടന്‍മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും പ്രതിഭയുടെ ആകെത്തുകയാണ് സിനിമ. 'വിക്കി' പോലെ യൂസര്‍ ജെനറേറ്റഡ് കണ്ടന്റുകളുടെ അധിനിവേശ കാലത്ത് 'പൊതുജന'ത്തേക്കൂടി പങ്കെടുപ്പിച്ച് ഒരു സിനിമ നിര്‍മ്മിച്ചാല്‍ എങ്ങിനെയിരിക്കും. ഇന്‍സൈഡ് എന്ന സിനിമ അത്തരമൊരു ആശയമാണ് മുന്നോട്ടുവെക്കുന്നത്. സംവിധായകന്‍ ഡി.ജെ കാര്‍സുവോ ഈ പരീക്ഷണത്തെ 'സോഷ്യല്‍ ഹോളിവുഡ്' എന്ന് വിശേഷിപ്പിക്കുന്നു. പിന്നാലെ മറ്റു മാധ്യമങ്ങളും.
  തല്‍ക്കാലം ചെറിയ റോളില്‍ അഭിയനം മാത്രമാണ് ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നത്. സിനിമയുടെ 'ത്രെഡ്' ഒരു മിനുട്ട് നീണ്ടു നില്‍ക്കുന്ന ട്രെയിലറായി ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടേയും യൂട്യൂബിലൂടെയും  മറ്റ് സൗഹൃദസദസ്സുകളിലൂടെയും പുറത്തുവിട്ടുകഴിഞ്ഞു.
  പുറം ലോകവുമായി നേരിട്ടുള്ള ബന്ധം നഷ്ടപ്പെട്ട് അടച്ചുപൂട്ടിയ ഇരുട്ടുമുറിയില്‍ നായിക ക്രിസ്റ്റീന (എമ്മി റോസം - ദ ഡേ ആഫ്റ്റര്‍ ടുമാറോ ഫെയിം) അകപ്പെട്ടിരിക്കുന്നു. പുറം ലോകവുമായുള്ള ഏക ബന്ധം ഒരു ലാപ്‌ടോപ്പും അനിയന്ത്രിതമായ ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ്. തോഷിബയുടെ ലാപ്‌ടോപ്പും ഇന്റലിന്റെ core i7 പ്രൊസസറുമെന്ന് അതിന് സാങ്കേതിക ഭാഷ്യം നല്‍കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടേയും മറ്റും സഹായത്തോടെ താനെവിടേയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നായിക.
  ഇനി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സുഹൃത്തുക്കളുടെ 'റോള്‍' ഇതാണ്. ജൂലൈ 25ന് തുടങ്ങുന്ന സിനിമയുടെ തിരക്കഥയില്‍ ചില ഭാഗങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്. സൗഹൃദക്കൂട്ടായ്മയിലെ ഒരു സുഹൃത്തിന്റെ റോള്‍. ധാരാളം സുഹൃത്തുക്കളുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്തെ 'സൂപ്പര്‍ താരത്തെ'യാണ് ഉദ്ദേശിക്കുന്നതെന്ന് വ്യംഗ്യം. ചെയ്യേണ്ടതെന്നതൊക്കെയാണെന്നും സ്‌ക്രിപ്റ്റിന്റെ ഭാഗങ്ങളും www.theinsideexperience.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. നമ്മുടെ റോളെന്താണെന്ന് മനസ്സിലാക്കി സ്‌ക്രിപ്റ്റ് വായിച്ച ശേഷം ഒരു വെബ്ക്യാമിനു മുന്നിലിരുന്ന് ക്രിസ്റ്റീനയുടെ സുഹൃത്തായി അഭിനയിക്കാം. അത് റെക്കോര്‍ഡു ചെയ്ത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാം. തുടര്‍ന്ന് യൂട്യൂബ് വീഡിയോയുടെ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റു ചെയ്യാം. നല്ല അഭിനേതാവിനെ തിരഞ്ഞെടുത്താല്‍ സംവിധായകന്‍ നേരിട്ടറിയിക്കും.
   ഒരു പരീക്ഷണം മാത്രമാണ് ഈ പദ്ധതി എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ റോളുകളൊന്നുമില്ല. എന്നാല്‍ ആശയം മില്ല്യന്‍ ഡോളര്‍ വിലയുള്ളതാണുതാനും. സിനിമയുടെ പൂര്‍ണതക്ക് യഥാര്‍ത്ഥ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സുഹൃത്തുതന്നെ വേണമെന്ന വാശി ചിലപ്പോള്‍ സിനിമയുടെ പ്രമോഷനു വേണ്ടിയാകാം. തിരക്കഥയും നായികയും വരെ പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്താവുന്ന പുതിയ വിക്കി ഫോര്‍മുലയെ പ്രയോഗതലത്തിലെത്തിക്കാനാണ് സംവിധായകന്‍ കാര്‍സുവോ ലക്ഷ്യമിടുന്നത്. ഇത്തരം ആശയം മുമ്പ് പലരും മുന്നോട്ടു വന്നെങ്കിലും വിപുലമായ തലത്തില്‍ ഇതാദ്യമാണ്. വിവര സാങ്കേതിക മേഖലയിലെ വന്‍ തോക്കുകളായ ഇന്റലും തോഷിബയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഗൂഗിള്‍ ഫോണ്ടുകള്‍ 100% FREE


വെബ്ബിലായാലും പുറത്തായാലും ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ ഉള്ളടക്കത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്ന അക്ഷരങ്ങള്‍ വേണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. എല്ലാം തികഞ്ഞ ഫോണ്ടുകള്‍ കണ്ടെത്തുമ്പോഴേക്കും വില്ലനായി കടന്നു വരിക കോപ്പിറൈറ്റ് പ്രശ്‌നമായിരിക്കും. ഈ തലവേദനയൊഴിവാക്കാന്‍ സാധാരണ ഫോണ്ടുകളില്‍ തൃപ്തിപ്പെടാറാണ് പതിവ്. ഗൂഗിള്‍ പുതുതായി അവതരിപ്പിക്കുന്ന ഫോണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തായാലും ഈ തലവേദനയില്ല.
   ചില്ലറയല്ല, 190 'കുടുംബം' നിറയെ ഫോണ്ടുകളാണ് ഗൂഗിള്‍ നല്‍കുന്നത്. ഓപ്പണ്‍ ഫോണ്ട് ലൈസന്‍സുള്ളതിനാല്‍ ആര്‍ക്കും എങ്ങനേയും ഉപയോഗിക്കാം. ആവശ്യത്തിനനുസരിച്ച് സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാനും വെബ്‌പേജുകളില്‍ ഉപയോഗിക്കാനുള്ള കോഡുകള്‍ ലഭ്യമാക്കിയും രണ്ടു തരം സേവനങ്ങളാണ് ഗൂഗിള്‍ നല്‍കുന്നത്.
   ഡൗണ്‍ലോഡു ചെയ്യേണ്ടവര്‍ക്ക് www.google.com/webfonts ല്‍ ചെന്ന് വേണ്ടത് തിരഞ്ഞെടുക്കാം. ഇവിടെ ഓരോ ഫോണ്ടും പ്രദര്‍ശിപ്പിച്ചിരിക്കും. ആവശ്യമുള്ളവ add to collection ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യാം. പിന്നീട് അവ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡു ചെയ്യാം. എല്ലാ ഫോണ്ടുകളും ഡൗണ്‍ലോഡു ചെയ്താല്‍ ഏതാണ് ഒരു സി ഡി നിറയെ (700mb) കാണും. ഈ ട്രൂ ടൈപ്പ് ഫോണ്ടുകള്‍ (.ttf) പിന്നീട് C:\WINDOWS\Fonts ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ടെക്‌സ്റ്റ് എഡിറ്റര്‍ സോഫ്റ്റ്‌വേറിലും ഫോട്ടോഷോപ്പിലുമൊക്കെ ഉപയോഗിക്കാം. ഓപ്പണ്‍ സോഴ്‌സായതിനാല്‍ ആരും ചോദിക്കാന്‍ വരില്ല.
  ഇനി വെബ്‌പേജുകളിലുപയോഗിക്കാന്‍ ആവശ്യമുള്ള ഫോണ്ട് സെലക്ട് ചെയ്തു കഴിഞ്ഞാല്‍ ഗൂഗിള്‍ ഡോട്ട് കോമില്‍ ഹോസ്റ്റ് ചെയ്ത ഫോണ്ടുകളുടെ കോഡ് ലഭിക്കും. വേണ്ട ടൈപ്പും സ്റ്റൈലുമൊക്കെ നോക്കി ഇവ തിരഞ്ഞെടുക്കാം. കൂടുതലറിയാന്‍ ഗൂഗിളിന്റെ വെബ്‌ഫോണ്ട്‌സ്് പേജു സന്ദര്‍ശിച്ചു നോക്കൂ.

Thursday, July 7, 2011

ഫെയ്‌സ്ബുക്ക് ഓര്‍മ്മപ്പുസ്തകം

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ദിനചര്യയുടെ ഭാഗമായതോടെ പലരുടേയും ജീവിതം തുറന്ന പുസ്തകമാണ്. ഫെയ്‌സ്ബുക്കുള്‍പ്പെടെയുള്ള സൗഹൃദ സദസ്സുകള്‍ മൊബൈല്‍ ഫോണ്‍ എഡിഷനുകള്‍ കൂടി തുടങ്ങിയതോടെ രാവിലെ ഗുഡ് മോണിങ് പറയുന്നതുമുതല്‍ യാത്രക്കിടയിലും, ഇരിക്കുമ്പോഴും, ഉറക്കത്തിന് തൊട്ടുമുമ്പുവരെ നമ്മള്‍ നൂറുകണക്കിന് സുഹൃത്തുക്കളുമായി സംവദിക്കുന്നു. എഴുതിയിടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ കാലാകാലം നിധിപോലെ അവ കാത്തുസൂക്ഷിച്ചുകൊള്ളും. ഒരു പുസ്തക രൂപത്തിലാക്കിയിറക്കിയാല്‍ ഒരു നല്ല ആത്മകഥയായേക്കും പലരുടേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജീവിതം.
  ഒരു സ്വപ്‌നമല്ല, അതും യാഥാര്‍ത്ഥ്യമായിരിക്കുന്നു, ഫെയ്‌സ്ബുക്കില്‍. മുഴുവന്‍ ചരിത്രവും നല്‍കാന്‍ കഴിയില്ലെങ്കിലും ഫെയ്‌സ്ബുക്കിലെ ഇടപെടലുകളുടെ സംക്ഷിപ്തരൂപം നല്‍കുന്ന 'സോഷ്യല്‍ മെമ്മറീസ്' വന്‍ ഹിറ്റായത് അങ്ങനെയാണ്.
   നമ്മള്‍ തിരഞ്ഞെടുക്കുന്ന കാലയളവിലെ ഫെയ്‌സ്ബുക്ക് ജീവിതം ഭംഗിയായി ലേ ഔട്ട് ചെയ്ത് പുസ്‌ക രൂപത്തില്‍ തരുന്ന ആപ്ലിക്കേഷനാണ് സോഷ്യല്‍ മെമ്മറീസ്.   apps.facebook.com/mysocialmemories ല്‍ ചെന്നാല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ആര്‍ക്കും പുസ്തകം സൗജന്യമായുണ്ടാക്കാം.
   2009 ജൂണ്‍ മുതലിങ്ങോട്ടുള്ള കാലഘട്ടത്തിലെ ഫെയ്‌സ്ബുക്ക് അനുഭവങ്ങള്‍ മാത്രമേ പുസ്തകത്തില്‍ വിഷയമാകുകയുള്ളൂ. ഫെയ്‌സ്ബുക്ക് യൂസര്‍നേമും പാസ്‌വേഡും കൊടുത്ത് അകത്ത് കടന്ന് സമയക്രമവും സെറ്റുചെയ്താല്‍ ഒന്നോ രണ്ടോ മിനുട്ടുകള്‍ക്കുള്ളില്‍ പുസ്തകം തയ്യാര്‍. അതിന്റെ പുറം ചട്ടയില്‍ The Social Memories of എന്നതിനൊപ്പം നമ്മുടെ പേരും വലിയ അക്ഷരത്തില്‍ ഭംഗിയായി എഴുതിയിരിക്കും.
  ആദ്യവും അവസാനവും നമ്മുടെ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളുള്‍പ്പെടുത്തിയതാണ് അകം ചട്ട. പിന്നെ സൂചിക, നമ്മളെക്കുറിച്ചുള്ള വിവരങ്ങള്‍, ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നമ്മുടെ ചിത്രങ്ങള്‍, ഏറ്റവും കൂടുതല്‍ ടാഗ് ചെയ്ത സുഹൃത്തിനേക്കുറിച്ചും നമ്മള്‍ ഏറ്റവും കൂടുതല്‍ ചിത്രം ഷെയര്‍ ചെയത സുഹൃത്തിനേക്കുറിച്ചുമുള്ള പ്രത്യേക പേജുകള്‍, നമ്മളുമായി കൂടുതല്‍ ഇടപെട്ടവര്‍, പ്രശസ്തമായ സ്റ്റാറ്റസ്, ഏറ്റവും പ്രശസ്തമായ ചിത്രം....അങ്ങനെ വിവിധ അധ്യായങ്ങളായാണ് പുസ്തകം സജ്ജീകരിച്ചിരിക്കുന്നത്. ഇവയൊക്കെ നമുക്ക് പിന്നീട് എഡിറ്റു ചെയ്യുകയുമാകാം.
  പുസ്തകത്തിന്റെ ഫഌഷ് പതിപ്പ് മാത്രമാണ് സൗജന്യമായി ലഭിക്കുക. പേജുകള്‍ നമ്മുടെ ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യുകയുമാകാം. അല്ല അതൊരു പുസ്തക രൂപത്തില്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ ഷിപ്പിങ് ചാര്‍ജ്ജ് അടക്കം 32 ഡോളര്‍ കൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും.

Saturday, July 2, 2011

ഫെയ്‌സ്ബുക്കും സ്‌കൈപ്പും ഒരു കുടക്കീഴില്‍


ഫെയ്‌സ്ബുക്ക് ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായതിനു പിന്നിലെ കാരണങ്ങള്‍ തിരക്കി തലപുകക്കേണ്ട! എല്ലാം ഒരേ ചുമരില്‍ കുറിച്ചിട്ട ലളിതമായ ഹോംപേജിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി. യാഹൂമെസഞ്ചറും ജിടോക്കുമൊക്കെ അരങ്ങുവാഴുമ്പോഴും സ്‌കൈപ്പ് സൂപ്പര്‍ ഹിറ്റായി തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അത്ര എളുപ്പത്തില്‍ ഉത്തരം കിട്ടിയെന്നു വരില്ല. എന്നാല്‍ ഭാവിയില്‍ സ്‌കൈപ്പ് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുകയാണെങ്കില്‍ അതിന് ഒരേ ഒരു ഉത്തരമേയുണ്ടാകൂ. അത് ഫെയ്‌സ്ബുക്ക് എന്ന ഒറ്റ വാക്കുള്ള ഉത്തരമായിരിക്കും.
  ഫെയ്‌സ്ബുക്കിലെ മിക്ക സേവനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്‌കൈപ്പ് 5.5  പതിപ്പ് പുറത്തുവന്നത് വലിയ ഒരു മാറ്റത്തിന്റെ തുടക്കമാണ്. സ്‌കൈപ്പിലെ ഫെയ്‌സ്ബുക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പൂട്ടു തുറന്ന്് അകത്തുകയറിയാല്‍ നമ്മുടെ ഹോംപേജിലെത്താം. ഫെയ്‌സ്ബുക്കിലെ അതേ ഹോംപേജാണെന്നു ധരിക്കരുത,് ഫെയ്‌സ്ബുക്ക് ഫീഡുകള്‍ക്കായി സ്‌കൈപ്പുണ്ടാക്കിയ പ്രത്യേക പേജ്. അതില്‍ ഓരോ അപ്‌ഡേറ്റുകളും വിന്‍ഡോയുടെ വലിപ്പത്തിനനുസരിച്ച് നിരകളായി പ്രത്യക്ഷപ്പെടും. സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകള്‍ വായിക്കാം എന്നതുമാത്രമല്ല അവരോട് ഫെയ്‌സ്ബുക്കിലോ ഇനി സ്‌കൈപ്പ് അക്കൗണ്ടുണ്ടെങ്കില്‍ അതിലൂടെയോ സംസാരിക്കുകയും ചെയ്യാം.
  ഫെയ്‌സ്ബുക്കില്‍ നമ്മള്‍ നല്‍കിയ ഫോണ്‍നമ്പര്‍ ഓരോരുത്തരുടെ പേരിനു മുകളിലുമുണ്ടാകും. സുഹൃത്തിന് സ്‌കൈപ്പ് ഐഡിയുണ്ടെങ്കില്‍ അതും. വേണട്ത് സെലക്ട് ചെയ്ത് സ്‌കൈപ്പുപയോഗിച്ച് ഫോണ്‍ ചെയ്യാം, അതും ചെറിയ തുകക്ക്. സ്‌കൈപ്പ് ഐഡിയിലൂടെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലേക്ക് (ചിലപ്പോള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് ) നയാ പൈസമുടക്കാതെ സംസാരിക്കുകയുമാകാം.
 അപ്‌ഡേറ്റുകളിലെ ചിത്രങ്ങള്‍ ആദ്യ നോട്ടത്തില്‍ ഫെയ്‌സ്ബുക്കിലേക്കാള്‍ വലിയ വലിപ്പത്തില്‍ കാണാന്‍ കഴിയുമെങ്കിലും ഫെയ്‌സ്ബുക്ക് ആല്‍ബത്തിലെ മിഴിവു ലഭിക്കില്ല, കമന്റിടാനുള്ള ബുദ്ധിമുട്ട് തുടങ്ങി ഫെയ്‌സ്ബുക്ക് ഹോംപേജുമായി തട്ടിച്ചു നോക്കൂമ്പോള്‍ ഒരു പാട് കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനാകും. എങ്കിലും കുറച്ചു നേരം മാത്രം ഫെയ്‌സ്ബുക്കില്‍ കയറിയിറങ്ങുന്നവര്‍ക്ക് സ്‌കൈപ്പ് ഉപകാരിയാണ്. സ്‌കൈപ്പ് അക്കൗണ്ടിനൊപ്പം മറ്റൊരു ബട്ടണമര്‍ത്തിയാല്‍ ചാറ്റില്‍ ഓണ്‍ലൈനായ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളേ നേരിട്ട് കണ്ടെത്താം. അതില്‍ ക്ലിക്കു ചെയ്ത് അവരോട് ഫോണിലോ സ്‌കൈപ്പിലോ ചാറ്റിലോ മിണ്ടിയും പറഞ്ഞുമിരിക്കാം.
  വിന്‍ഡോ ക്ലോസ് ചെയ്താല്‍ അത് സ്ക്രീനിനു താഴെ വലതുഭാഗത്ത് സിസ്റ്റം ട്രേയില്‍ പോയി കിടന്നോളും, സ്‌കൈപ്പ് മെസഞ്ചറായി. വീണ്ടും അതില്‍ ക്ലിക്ക് ചെയ്ത് ഫെയ്‌സ്ബുക്കോ സ്‌കൈപ്പോ ഏതാണെന്നു വെച്ചാല്‍ ഉുപയോഗിക്കാം. മെസഞ്ചര്‍ മിനിമൈസ് ചെയ്തിട്ടിരിക്കുകയാണെങ്കിലും അല്ലെങ്കിലും ഓണ്‍ലൈനായിക്കൊണ്ടിരിക്കുന്നവരേക്കുറിച്ച് അപ്പപ്പോള്‍ ഒരു പോപ്പ് അപ്പ് വിന്‍ഡോയിലൂടെ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഈ സൗകര്യം തല്‍ക്കാലം ഫെയ്‌സ്ബുക്ക് ചാറ്റിലില്ല.
  എന്തായാലും സ്‌കൈപ്പും ഫെയ്‌സ്ബുക്കും നിത്യജീവിതത്തിന്റെ ഭാഗമായവര്‍ക്ക് സ്‌കൈപ്പിന്റെ പുതിയ പതിപ്പ് വലിയ അനുഗ്രഹമാണ്. മക്കളും മരുമക്കളും വിദേശത്തുള്ള, അത്യാവശ്യം കമ്പ്യൂട്ടറും പിന്നെ സ്‌കൈപ്പും ഉപയോഗിക്കാനറിയാവുന്ന മലയാളികളുടെ ജീവിതത്തിലേക്ക് ഇനി ഫെയ്‌സ്ബുക്ക് കൂടി കടന്നു വരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

Thursday, June 16, 2011

E mail Overload അറിയാനും വഴിയുണ്ട്


ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നോ ഇല്ലെന്നോ ആള്‍ ബിസിയാണെന്നോ ഡയല്‍ ചെയത് നിമിഷങ്ങള്‍ക്കകം അറിയാം. എന്നാല്‍ ഇ മെയിലിലോ?. അഡ്രസ് തെറ്റിയാലോ മറ്റു സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലോ മാത്രമേ ഇമെയില്‍ അയച്ചയാള്‍ക്ക് മറുപടി ലഭിക്കൂ. സെല്‍ഫോണ്‍ സേവനം പോലെയല്ലെങ്കിലും, വേണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ ഇമെയിലുകള്‍ കെട്ടിക്കിടക്കുകയാണോ ഇടക്കിടെ തുറന്നു നോക്കുന്നുണ്ടോ എന്നൊക്കെ മറ്റുള്ളവര്‍ക്ക് വിവരം നല്‍കാനുള്ള സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. തല്‍ക്കാലം സേവനം ജിമെയിലില്‍ മാത്രമേ ലഭിക്കുകയുള്ളൂ.
    Courteous.ly എന്ന ലിങ്കിലേക്കൊന്നു പോയാല്‍ മതി. ഗൂഗിളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായ സംവിധാനമാണിത്. ഈ വെബ്‌സൈറ്റില്‍ ചെന്ന് നമ്മുടെ ഇമെയില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് നമ്മുടെ ഇമെയില്‍ അക്കൗണ്ട് പരിശോധിക്കാന്‍ അനുവാദം ചോദിക്കും. നമുടെ ഇമെയിലിനു വേണ്ടിമാത്രമുള്ള ഒരു ലിങ്കും പ്രത്യക്ഷപ്പെടും.  http://courteous.ly/6FqGQQ ഇതുപോലെ ഒരെണ്ണം.
  ഇടക്കിടെ നമ്മുടെ ഇന്‍ബോക്‌സിലെ മെയിലുകളുടെ ഗതി മനസ്സിലാക്കി courteous.ly വിരവങ്ങള്‍ നല്‍കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നു മാത്രം. ലിങ്ക് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ട ചുമതല നമ്മുടേതാണ്.
  അതിനും സംവിധാനമുണ്ട്. നമ്മുടെ ഇമെയില്‍ സിഗ്നേച്ചറിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കുകയോ അല്ലെങ്കില്‍ ഓട്ടോ റിപ്ലൈ സെറ്റിങ്‌സില്‍ ഈ ലിങ്ക് നല്‍കുകയോ ആവാം. മറുപടി പ്രതീക്ഷിച്ചിരിക്കുന്നയാള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്ത് നമ്മുടെ ഇമെയിലിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കാം. തുറന്നു നോക്കാതെ കിടക്കുന്ന ഇമെയിലുകളെ മനസ്സിലാക്കി ലോഡ്, ലൈറ്റ്, ഹൈ എന്നിങ്ങനെയുള്ള വിവരങ്ങളാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ ക്ക് courteous.ly സന്ദര്‍ശിച്ചു നോക്കൂ.