Saturday, July 23, 2011

ഗൂഗിള്‍ ഫോണ്ടുകള്‍ 100% FREE


വെബ്ബിലായാലും പുറത്തായാലും ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ ഉള്ളടക്കത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്ന അക്ഷരങ്ങള്‍ വേണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. എല്ലാം തികഞ്ഞ ഫോണ്ടുകള്‍ കണ്ടെത്തുമ്പോഴേക്കും വില്ലനായി കടന്നു വരിക കോപ്പിറൈറ്റ് പ്രശ്‌നമായിരിക്കും. ഈ തലവേദനയൊഴിവാക്കാന്‍ സാധാരണ ഫോണ്ടുകളില്‍ തൃപ്തിപ്പെടാറാണ് പതിവ്. ഗൂഗിള്‍ പുതുതായി അവതരിപ്പിക്കുന്ന ഫോണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തായാലും ഈ തലവേദനയില്ല.
   ചില്ലറയല്ല, 190 'കുടുംബം' നിറയെ ഫോണ്ടുകളാണ് ഗൂഗിള്‍ നല്‍കുന്നത്. ഓപ്പണ്‍ ഫോണ്ട് ലൈസന്‍സുള്ളതിനാല്‍ ആര്‍ക്കും എങ്ങനേയും ഉപയോഗിക്കാം. ആവശ്യത്തിനനുസരിച്ച് സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാനും വെബ്‌പേജുകളില്‍ ഉപയോഗിക്കാനുള്ള കോഡുകള്‍ ലഭ്യമാക്കിയും രണ്ടു തരം സേവനങ്ങളാണ് ഗൂഗിള്‍ നല്‍കുന്നത്.
   ഡൗണ്‍ലോഡു ചെയ്യേണ്ടവര്‍ക്ക് www.google.com/webfonts ല്‍ ചെന്ന് വേണ്ടത് തിരഞ്ഞെടുക്കാം. ഇവിടെ ഓരോ ഫോണ്ടും പ്രദര്‍ശിപ്പിച്ചിരിക്കും. ആവശ്യമുള്ളവ add to collection ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യാം. പിന്നീട് അവ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡു ചെയ്യാം. എല്ലാ ഫോണ്ടുകളും ഡൗണ്‍ലോഡു ചെയ്താല്‍ ഏതാണ് ഒരു സി ഡി നിറയെ (700mb) കാണും. ഈ ട്രൂ ടൈപ്പ് ഫോണ്ടുകള്‍ (.ttf) പിന്നീട് C:\WINDOWS\Fonts ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ടെക്‌സ്റ്റ് എഡിറ്റര്‍ സോഫ്റ്റ്‌വേറിലും ഫോട്ടോഷോപ്പിലുമൊക്കെ ഉപയോഗിക്കാം. ഓപ്പണ്‍ സോഴ്‌സായതിനാല്‍ ആരും ചോദിക്കാന്‍ വരില്ല.
  ഇനി വെബ്‌പേജുകളിലുപയോഗിക്കാന്‍ ആവശ്യമുള്ള ഫോണ്ട് സെലക്ട് ചെയ്തു കഴിഞ്ഞാല്‍ ഗൂഗിള്‍ ഡോട്ട് കോമില്‍ ഹോസ്റ്റ് ചെയ്ത ഫോണ്ടുകളുടെ കോഡ് ലഭിക്കും. വേണ്ട ടൈപ്പും സ്റ്റൈലുമൊക്കെ നോക്കി ഇവ തിരഞ്ഞെടുക്കാം. കൂടുതലറിയാന്‍ ഗൂഗിളിന്റെ വെബ്‌ഫോണ്ട്‌സ്് പേജു സന്ദര്‍ശിച്ചു നോക്കൂ.

Thursday, July 7, 2011

ഫെയ്‌സ്ബുക്ക് ഓര്‍മ്മപ്പുസ്തകം

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ദിനചര്യയുടെ ഭാഗമായതോടെ പലരുടേയും ജീവിതം തുറന്ന പുസ്തകമാണ്. ഫെയ്‌സ്ബുക്കുള്‍പ്പെടെയുള്ള സൗഹൃദ സദസ്സുകള്‍ മൊബൈല്‍ ഫോണ്‍ എഡിഷനുകള്‍ കൂടി തുടങ്ങിയതോടെ രാവിലെ ഗുഡ് മോണിങ് പറയുന്നതുമുതല്‍ യാത്രക്കിടയിലും, ഇരിക്കുമ്പോഴും, ഉറക്കത്തിന് തൊട്ടുമുമ്പുവരെ നമ്മള്‍ നൂറുകണക്കിന് സുഹൃത്തുക്കളുമായി സംവദിക്കുന്നു. എഴുതിയിടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ കാലാകാലം നിധിപോലെ അവ കാത്തുസൂക്ഷിച്ചുകൊള്ളും. ഒരു പുസ്തക രൂപത്തിലാക്കിയിറക്കിയാല്‍ ഒരു നല്ല ആത്മകഥയായേക്കും പലരുടേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജീവിതം.
  ഒരു സ്വപ്‌നമല്ല, അതും യാഥാര്‍ത്ഥ്യമായിരിക്കുന്നു, ഫെയ്‌സ്ബുക്കില്‍. മുഴുവന്‍ ചരിത്രവും നല്‍കാന്‍ കഴിയില്ലെങ്കിലും ഫെയ്‌സ്ബുക്കിലെ ഇടപെടലുകളുടെ സംക്ഷിപ്തരൂപം നല്‍കുന്ന 'സോഷ്യല്‍ മെമ്മറീസ്' വന്‍ ഹിറ്റായത് അങ്ങനെയാണ്.
   നമ്മള്‍ തിരഞ്ഞെടുക്കുന്ന കാലയളവിലെ ഫെയ്‌സ്ബുക്ക് ജീവിതം ഭംഗിയായി ലേ ഔട്ട് ചെയ്ത് പുസ്‌ക രൂപത്തില്‍ തരുന്ന ആപ്ലിക്കേഷനാണ് സോഷ്യല്‍ മെമ്മറീസ്.   apps.facebook.com/mysocialmemories ല്‍ ചെന്നാല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ആര്‍ക്കും പുസ്തകം സൗജന്യമായുണ്ടാക്കാം.
   2009 ജൂണ്‍ മുതലിങ്ങോട്ടുള്ള കാലഘട്ടത്തിലെ ഫെയ്‌സ്ബുക്ക് അനുഭവങ്ങള്‍ മാത്രമേ പുസ്തകത്തില്‍ വിഷയമാകുകയുള്ളൂ. ഫെയ്‌സ്ബുക്ക് യൂസര്‍നേമും പാസ്‌വേഡും കൊടുത്ത് അകത്ത് കടന്ന് സമയക്രമവും സെറ്റുചെയ്താല്‍ ഒന്നോ രണ്ടോ മിനുട്ടുകള്‍ക്കുള്ളില്‍ പുസ്തകം തയ്യാര്‍. അതിന്റെ പുറം ചട്ടയില്‍ The Social Memories of എന്നതിനൊപ്പം നമ്മുടെ പേരും വലിയ അക്ഷരത്തില്‍ ഭംഗിയായി എഴുതിയിരിക്കും.
  ആദ്യവും അവസാനവും നമ്മുടെ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളുള്‍പ്പെടുത്തിയതാണ് അകം ചട്ട. പിന്നെ സൂചിക, നമ്മളെക്കുറിച്ചുള്ള വിവരങ്ങള്‍, ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നമ്മുടെ ചിത്രങ്ങള്‍, ഏറ്റവും കൂടുതല്‍ ടാഗ് ചെയ്ത സുഹൃത്തിനേക്കുറിച്ചും നമ്മള്‍ ഏറ്റവും കൂടുതല്‍ ചിത്രം ഷെയര്‍ ചെയത സുഹൃത്തിനേക്കുറിച്ചുമുള്ള പ്രത്യേക പേജുകള്‍, നമ്മളുമായി കൂടുതല്‍ ഇടപെട്ടവര്‍, പ്രശസ്തമായ സ്റ്റാറ്റസ്, ഏറ്റവും പ്രശസ്തമായ ചിത്രം....അങ്ങനെ വിവിധ അധ്യായങ്ങളായാണ് പുസ്തകം സജ്ജീകരിച്ചിരിക്കുന്നത്. ഇവയൊക്കെ നമുക്ക് പിന്നീട് എഡിറ്റു ചെയ്യുകയുമാകാം.
  പുസ്തകത്തിന്റെ ഫഌഷ് പതിപ്പ് മാത്രമാണ് സൗജന്യമായി ലഭിക്കുക. പേജുകള്‍ നമ്മുടെ ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യുകയുമാകാം. അല്ല അതൊരു പുസ്തക രൂപത്തില്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ ഷിപ്പിങ് ചാര്‍ജ്ജ് അടക്കം 32 ഡോളര്‍ കൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും.

Saturday, July 2, 2011

ഫെയ്‌സ്ബുക്കും സ്‌കൈപ്പും ഒരു കുടക്കീഴില്‍


ഫെയ്‌സ്ബുക്ക് ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായതിനു പിന്നിലെ കാരണങ്ങള്‍ തിരക്കി തലപുകക്കേണ്ട! എല്ലാം ഒരേ ചുമരില്‍ കുറിച്ചിട്ട ലളിതമായ ഹോംപേജിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി. യാഹൂമെസഞ്ചറും ജിടോക്കുമൊക്കെ അരങ്ങുവാഴുമ്പോഴും സ്‌കൈപ്പ് സൂപ്പര്‍ ഹിറ്റായി തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അത്ര എളുപ്പത്തില്‍ ഉത്തരം കിട്ടിയെന്നു വരില്ല. എന്നാല്‍ ഭാവിയില്‍ സ്‌കൈപ്പ് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുകയാണെങ്കില്‍ അതിന് ഒരേ ഒരു ഉത്തരമേയുണ്ടാകൂ. അത് ഫെയ്‌സ്ബുക്ക് എന്ന ഒറ്റ വാക്കുള്ള ഉത്തരമായിരിക്കും.
  ഫെയ്‌സ്ബുക്കിലെ മിക്ക സേവനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്‌കൈപ്പ് 5.5  പതിപ്പ് പുറത്തുവന്നത് വലിയ ഒരു മാറ്റത്തിന്റെ തുടക്കമാണ്. സ്‌കൈപ്പിലെ ഫെയ്‌സ്ബുക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പൂട്ടു തുറന്ന്് അകത്തുകയറിയാല്‍ നമ്മുടെ ഹോംപേജിലെത്താം. ഫെയ്‌സ്ബുക്കിലെ അതേ ഹോംപേജാണെന്നു ധരിക്കരുത,് ഫെയ്‌സ്ബുക്ക് ഫീഡുകള്‍ക്കായി സ്‌കൈപ്പുണ്ടാക്കിയ പ്രത്യേക പേജ്. അതില്‍ ഓരോ അപ്‌ഡേറ്റുകളും വിന്‍ഡോയുടെ വലിപ്പത്തിനനുസരിച്ച് നിരകളായി പ്രത്യക്ഷപ്പെടും. സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകള്‍ വായിക്കാം എന്നതുമാത്രമല്ല അവരോട് ഫെയ്‌സ്ബുക്കിലോ ഇനി സ്‌കൈപ്പ് അക്കൗണ്ടുണ്ടെങ്കില്‍ അതിലൂടെയോ സംസാരിക്കുകയും ചെയ്യാം.
  ഫെയ്‌സ്ബുക്കില്‍ നമ്മള്‍ നല്‍കിയ ഫോണ്‍നമ്പര്‍ ഓരോരുത്തരുടെ പേരിനു മുകളിലുമുണ്ടാകും. സുഹൃത്തിന് സ്‌കൈപ്പ് ഐഡിയുണ്ടെങ്കില്‍ അതും. വേണട്ത് സെലക്ട് ചെയ്ത് സ്‌കൈപ്പുപയോഗിച്ച് ഫോണ്‍ ചെയ്യാം, അതും ചെറിയ തുകക്ക്. സ്‌കൈപ്പ് ഐഡിയിലൂടെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലേക്ക് (ചിലപ്പോള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് ) നയാ പൈസമുടക്കാതെ സംസാരിക്കുകയുമാകാം.
 അപ്‌ഡേറ്റുകളിലെ ചിത്രങ്ങള്‍ ആദ്യ നോട്ടത്തില്‍ ഫെയ്‌സ്ബുക്കിലേക്കാള്‍ വലിയ വലിപ്പത്തില്‍ കാണാന്‍ കഴിയുമെങ്കിലും ഫെയ്‌സ്ബുക്ക് ആല്‍ബത്തിലെ മിഴിവു ലഭിക്കില്ല, കമന്റിടാനുള്ള ബുദ്ധിമുട്ട് തുടങ്ങി ഫെയ്‌സ്ബുക്ക് ഹോംപേജുമായി തട്ടിച്ചു നോക്കൂമ്പോള്‍ ഒരു പാട് കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനാകും. എങ്കിലും കുറച്ചു നേരം മാത്രം ഫെയ്‌സ്ബുക്കില്‍ കയറിയിറങ്ങുന്നവര്‍ക്ക് സ്‌കൈപ്പ് ഉപകാരിയാണ്. സ്‌കൈപ്പ് അക്കൗണ്ടിനൊപ്പം മറ്റൊരു ബട്ടണമര്‍ത്തിയാല്‍ ചാറ്റില്‍ ഓണ്‍ലൈനായ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളേ നേരിട്ട് കണ്ടെത്താം. അതില്‍ ക്ലിക്കു ചെയ്ത് അവരോട് ഫോണിലോ സ്‌കൈപ്പിലോ ചാറ്റിലോ മിണ്ടിയും പറഞ്ഞുമിരിക്കാം.
  വിന്‍ഡോ ക്ലോസ് ചെയ്താല്‍ അത് സ്ക്രീനിനു താഴെ വലതുഭാഗത്ത് സിസ്റ്റം ട്രേയില്‍ പോയി കിടന്നോളും, സ്‌കൈപ്പ് മെസഞ്ചറായി. വീണ്ടും അതില്‍ ക്ലിക്ക് ചെയ്ത് ഫെയ്‌സ്ബുക്കോ സ്‌കൈപ്പോ ഏതാണെന്നു വെച്ചാല്‍ ഉുപയോഗിക്കാം. മെസഞ്ചര്‍ മിനിമൈസ് ചെയ്തിട്ടിരിക്കുകയാണെങ്കിലും അല്ലെങ്കിലും ഓണ്‍ലൈനായിക്കൊണ്ടിരിക്കുന്നവരേക്കുറിച്ച് അപ്പപ്പോള്‍ ഒരു പോപ്പ് അപ്പ് വിന്‍ഡോയിലൂടെ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഈ സൗകര്യം തല്‍ക്കാലം ഫെയ്‌സ്ബുക്ക് ചാറ്റിലില്ല.
  എന്തായാലും സ്‌കൈപ്പും ഫെയ്‌സ്ബുക്കും നിത്യജീവിതത്തിന്റെ ഭാഗമായവര്‍ക്ക് സ്‌കൈപ്പിന്റെ പുതിയ പതിപ്പ് വലിയ അനുഗ്രഹമാണ്. മക്കളും മരുമക്കളും വിദേശത്തുള്ള, അത്യാവശ്യം കമ്പ്യൂട്ടറും പിന്നെ സ്‌കൈപ്പും ഉപയോഗിക്കാനറിയാവുന്ന മലയാളികളുടെ ജീവിതത്തിലേക്ക് ഇനി ഫെയ്‌സ്ബുക്ക് കൂടി കടന്നു വരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

Thursday, June 16, 2011

E mail Overload അറിയാനും വഴിയുണ്ട്


ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നോ ഇല്ലെന്നോ ആള്‍ ബിസിയാണെന്നോ ഡയല്‍ ചെയത് നിമിഷങ്ങള്‍ക്കകം അറിയാം. എന്നാല്‍ ഇ മെയിലിലോ?. അഡ്രസ് തെറ്റിയാലോ മറ്റു സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലോ മാത്രമേ ഇമെയില്‍ അയച്ചയാള്‍ക്ക് മറുപടി ലഭിക്കൂ. സെല്‍ഫോണ്‍ സേവനം പോലെയല്ലെങ്കിലും, വേണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ ഇമെയിലുകള്‍ കെട്ടിക്കിടക്കുകയാണോ ഇടക്കിടെ തുറന്നു നോക്കുന്നുണ്ടോ എന്നൊക്കെ മറ്റുള്ളവര്‍ക്ക് വിവരം നല്‍കാനുള്ള സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. തല്‍ക്കാലം സേവനം ജിമെയിലില്‍ മാത്രമേ ലഭിക്കുകയുള്ളൂ.
    Courteous.ly എന്ന ലിങ്കിലേക്കൊന്നു പോയാല്‍ മതി. ഗൂഗിളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായ സംവിധാനമാണിത്. ഈ വെബ്‌സൈറ്റില്‍ ചെന്ന് നമ്മുടെ ഇമെയില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് നമ്മുടെ ഇമെയില്‍ അക്കൗണ്ട് പരിശോധിക്കാന്‍ അനുവാദം ചോദിക്കും. നമുടെ ഇമെയിലിനു വേണ്ടിമാത്രമുള്ള ഒരു ലിങ്കും പ്രത്യക്ഷപ്പെടും.  http://courteous.ly/6FqGQQ ഇതുപോലെ ഒരെണ്ണം.
  ഇടക്കിടെ നമ്മുടെ ഇന്‍ബോക്‌സിലെ മെയിലുകളുടെ ഗതി മനസ്സിലാക്കി courteous.ly വിരവങ്ങള്‍ നല്‍കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നു മാത്രം. ലിങ്ക് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ട ചുമതല നമ്മുടേതാണ്.
  അതിനും സംവിധാനമുണ്ട്. നമ്മുടെ ഇമെയില്‍ സിഗ്നേച്ചറിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കുകയോ അല്ലെങ്കില്‍ ഓട്ടോ റിപ്ലൈ സെറ്റിങ്‌സില്‍ ഈ ലിങ്ക് നല്‍കുകയോ ആവാം. മറുപടി പ്രതീക്ഷിച്ചിരിക്കുന്നയാള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്ത് നമ്മുടെ ഇമെയിലിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കാം. തുറന്നു നോക്കാതെ കിടക്കുന്ന ഇമെയിലുകളെ മനസ്സിലാക്കി ലോഡ്, ലൈറ്റ്, ഹൈ എന്നിങ്ങനെയുള്ള വിവരങ്ങളാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ ക്ക് courteous.ly സന്ദര്‍ശിച്ചു നോക്കൂ.

facebook ചാറ്റില്‍ ഇനി ശല്യക്കാരില്ല !



അമ്പതു സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നാല്‍ അമ്പതും അമ്പതു സ്വഭാവങ്ങളുള്ളവരായിരിക്കും. എല്ലാവരേയും ഒന്നിച്ചു കൈകാര്യം ചെയ്യുന്നയാള്‍ ഉത്തമ സൃഹൃത്താവും. എന്നാല്‍ ഫെയ്‌സ്ബുക്കിലെ നൂറുകണക്കിന് സുഹൃത്തുക്കളോട് എങ്ങിനെയൊക്കെ ഇടപഴകണം എന്നത് പലര്‍ക്കും ഒരു തലവേദനയാണ്.
  ഫെയ്‌സ്ബുക്ക് ചാറ്റാണ് അതില്‍ മുഖ്യ വിഷയം. ലാപ്‌ടോപ്പിന്റേയോ സെല്‍ഫോണിന്റേയോ സ്വകാര്യതയിലിരുന്ന് സംസാരിക്കുമ്പോള്‍ പലരും മറുഭാഗത്തിരിക്കുന്നവരുടെ മാനസികാവസ്ഥയോ സാഹചര്യമോ മനസ്സിലാക്കാറില്ല. അതുകൊണ്ടു തന്നെ ചിലരെ നമുക്ക് ശല്യക്കാരായി കണക്കാക്കേണ്ടിയും വരും.  ഒന്നോ രണ്ടോ ശല്യക്കാരെ പേടിച്ച് ഫെയ്‌സ്ബുക്ക് ചാറ്റു തന്നെ ഉപേക്ഷിച്ച് പോയവരു നിരവധി. ആയിരത്തിലേറെ സുഹൃത്തുക്കളുള്ളവര്‍ക്ക് തലവേദന അല്‍പ്പം കൂടും. യാഹൂ, ഗൂഗിള്‍ടോക്ക് തുടങ്ങിയ ചാറ്റ് മെസഞ്ചറുകളില്‍ ഓരോരുത്തരേയും നമുക്ക് വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ട്. ഫെയ്‌സ്ബുക്കില്‍ അതുണ്ടോ എന്നാണ് സൗഹൃക്കൂട്ടായ്മകളില്‍ ഈയിടെ കേട്ട പ്രസക്തമായ ചോദ്യം. അല്പമൊന്നു മിനക്കെട്ടാല്‍ ഫെയ്‌സ്ബുക്കില്‍ ആരോട് സംസാരിക്കണം ആരെയൊക്കെ ഒഴിവാക്കണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാം. ആരുമറിയാതെ!.
   ഇതിനകം തന്നെ പലരും പരീക്ഷിച്ചുവരുന്ന തന്ത്രമാണിത്. സംഗതി വളരെ ലളിതം. നമ്മുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ ഫ്രണ്ട്‌സ് എന്ന പേജിലെത്തുക. അവിടെ സുഹൃത്തുക്കളെ അക്ഷരമാല ക്രമത്തില്‍ കണ്ടെത്താം. മുകളില്‍ വലതു ഭാഗത്തായി 'ക്രിയേറ്റ് ലിസ്റ്റ്' എന്നു കാണാം. ഇവിടെ ക്ലിക്കു ചെയ്താല്‍ ഓരോരുത്തരേയും പ്രാധാന്യമനുസരിച്ച് പല ഗ്രൂപ്പുകളായി തരം തിരിക്കാം. ഗ്രൂപ്പുകള്‍ക്ക് ഓരോ പേരും നല്‍കാം. അടുത്ത സുഹൃത്തുക്കള്‍, അത്ര അടുപ്പമില്ലാത്തവര്‍, ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍, അങ്ങനെ. ഇനി വേണമെങ്കില്‍ ചാറ്റു ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ എന്നൊരു ഗ്രൂപ്പുകൂടിയുണ്ടാക്കിക്കോളൂ. (ഗ്രൂപ്പുകളായി തിരിക്കുന്നത് ചാറ്റ് ബ്ലോക്കു ചെയ്യാന്‍ വേണ്ടി മാത്രമാണെന്ന് കരുതരുത്)
  ചാറ്റ് ലിസ്റ്റിലും ഇതേ ഗ്രൂപ്പടിസ്ഥാനത്തിലായിരിക്കും സുഹൃത്തുക്കളെ കാണുക. ഇവിടെ ഓരോ ഗ്രൂപ്പിന്റേ പേരിനു നേരെ വലതുഭാഗത്തുള്ള പച്ചയും വെള്ളയും കലര്‍ന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ ഇവര്‍ ഓണ്‍ലൈനായിരിക്കണമോ ഓഫ്‌ലൈനായിരിക്കണമോ എന്നു നമുക്ക് തീരുമാനിക്കാം. ഓഫ് ലൈനാക്കിയാല്‍ ആ ഗ്രൂപ്പിലുള്ളവര്‍ ചാറ്റ് ലിസ്റ്റിലുള്ളവര്‍ അപ്രത്യക്ഷരാകും. ഇനി രണ്ടോ മൂന്നോ പേരോട് മാത്രമേ സംസാരിക്കാന്‍ താത്പര്യമുള്ളുവെങ്കില്‍ അവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പുണ്ടാക്കി ചാറ്റ് ലിസ്റ്റില്‍ അതുമാത്രം ഓണ്‍ലൈനും ബാക്കിയെല്ലാം ഓഫ് ലൈനുമാക്കിയാല്‍ മതി.

Friday, June 10, 2011

യൂട്യൂബില്‍ ഇന്ത്യന്‍ സിനിമകളുടെ പൂക്കാലം




 ടെലിവിഷന്‍ ചാനലിലെന്ന പോലെ മുഴുനീള സിനിമകള്‍ യൂട്യൂബിലും കാണാനുള്ള സൗകര്യം വന്നിട്ട് അധികനാളായില്ല. എന്നാല്‍ ഒരു ജനപ്രിയ സിനിമാ ചാനലാകാനുള്ള തയ്യാറെടുപ്പിലാണ് യൂട്യൂബിന്റെ ഇന്ത്യന്‍ എഡിഷന്‍. പണം കൊടുത്തും അല്ലാതെയും വിവിധ ഭാഷകളിലെ സിനിമകള്‍ കാണാനുള്ള സൗകര്യവുമായി യൂട്യൂബ് മൂവീസ്(youtube.com/movies) എത്തിയിട്ട് അധികനാളായില്ല. ലോകത്തെ വിവിധ ഭാഷകളിലെ സിനിമകള്‍ക്കു പുറമേ ഹിന്ദി തമിഴ് തെലുങ്ക് ബംഗാളി സിനിമകളും ഇവിടെയുണ്ട്. പിന്നാലെ ഇന്ത്യക്കാര്‍ക്കു വേണ്ടി മാസത്തിലൊരു ബ്ലോക്ബസ്റ്റര്‍ സിനിമ എന്ന വാഗ്ദാനവുമായാണ് യൂട്യൂബ് ബോക്‌സ് ഓഫീസ് (youtube.com/boxoffice) എന്ന പുതിയ ചാനല്‍ രംഗത്തെത്തിയത്.
  ഹിറ്റ് ചിത്രങ്ങള്‍ ഹൈഡെഫനിഷന്‍ ഗുണനിലവാരത്തിലാണ് ബോക്‌സ് ഓഫീസ് വഴി ലഭിക്കുക. പ്രവേശനം തീര്‍ത്തും സൗജന്യം. അലമ്പില്ലാത്ത ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഒരു ഫഌഷ് പ്ലെയറും മാത്രമേ യൂട്യൂബ് ആവശ്യപ്പെടുന്നള്ളൂ. സാധാരണ ഡിവിഡി കള്‍ കാണും പോലെ അല്ലലില്ലാതെ കാണാമെന്ന ധാരണ വേണ്ട. പത്തു മിനുട്ടു കൂടുമ്പോള്‍ പരസ്യം വരും. അതായത് ഓണക്കാലത്തെ സിനിമകള്‍ കാണുന്നതു പോലെ ഒരു സാധാരണ ഇന്ത്യന്‍ സിനിമക്കിടക്ക് പത്ത് പന്ത്രണ്ട് തവണയെങ്കിലും പരസ്യം നമ്മളെ ശല്യം ചെയ്യും. പതിനഞ്ച് സെക്കന്‍ഡ് മാത്രമേ പരസ്യമുണ്ടാവൂ എന്നതാണ് ആശ്വാസം. അത് ഓടിച്ചു കളയാന്‍ സൗകര്യമില്ലാത്തതിനാല്‍ അതു കണ്ടേ തീരൂ. പരസ്യവരുമാനം സിനിമാ നിര്‍മ്മാതാക്കള്‍ക്കു കൂടി കൊടുക്കാനുള്ളതാണെന്ന് യൂട്യൂബ് വ്യക്തമാക്കിക്കഴിഞ്ഞു.
  കമ്പ്യൂട്ടര്‍ ഉരുപ്പടി നിര്‍മ്മാതാക്കളായ ഇന്റലാണ് യൂട്യൂബ് ബോക്‌സ് ഓഫീസിന്റെ പ്രായോജകര്‍. സിനിമകള്‍ ഒരു മാസം കഴിഞ്ഞാലും അവിടെ തന്നെയുണ്ടാകും. അതായത് യൂട്യൂബ് മൂവീസ് പോലെ സിനിമകളുടെ ആര്‍ക്കേവ് ആയി മാറും ബോക്‌സ് ഓഫീസ് എന്നു ചുരുക്കം.



Sunday, June 5, 2011

ഡങ്കി ട്രെന്റ്‌സ് നിത്യജീവിതത്തില്‍ ഗൂഗിളിന്റെ കൈയൊപ്പ്


എങ്ങനെ തിരയാമെന്നു മാത്രമല്ല ഇന്റര്‍നെറ്റ് സെര്‍ച്ച്് സംവിധാനവും നിത്യജീവിതവും എങ്ങനെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാമെന്നും ഗൂഗിളിനെ ആരും പഠിപ്പിക്കേണ്ട. ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ കോറിലേറ്റ് (google correlate) അത്തരമൊരു പരീക്ഷണ ശാലയാണ്. ദരിദ്ര രാജ്യങ്ങളെ പലപ്പോഴും പ്രതിസന്ധിയിലാക്കാറുള്ള ഡങ്കിപ്പനിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഗൂഗിള്‍ കോറിലേറ്റ് സേവനങ്ങളിലെ ഏറ്റവും പുതിയത്.  ഓണ്‍ലൈന്‍ മാപ്പില്‍ രാജ്യങ്ങളിലെ ഡങ്കിപ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റു കൊണ്ടിരിക്കുന്ന സംവിധാനമാണ് ഡങ്കി ട്രെന്റ്‌സ് . www.google.org/denguetrends ല്‍ പോയാല്‍ എല്ലാം നേരിട്ടുകാണാം.
   ഇന്ത്യ, ബൊളീവിയ, ബ്രസീല്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡങ്കി ട്രെന്റ്‌സ് പനി പടര്‍ന്നു പിടിക്കുന്നതിന്റ നിലവാരം ഗ്രാഫില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കും. മുന്‍വര്‍ഷങ്ങളിലെ നിലവാരവുമായി തട്ടിച്ചുനോക്കുകയുമാകാം. അതാത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടേയും ലോകാരോഗ്യ സംഘടനയുടേയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ഡങ്കി ട്രെന്റ്‌സ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ തട്ടിപ്പാകാന്‍ വഴിയില്ല. ബോസ്റ്റണ്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിന്റേയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റേയും സഹായത്തോടെയാണ് ഗൂഗിള്‍ ഈ സംവിധാനം തയ്യാറാക്കിയത്. 2009 ലും ഗൂഗിള്‍ ഡങ്കി ട്രെന്റ്‌സ് പോലൊരെണ്ണം  പരീക്ഷിച്ചിരുന്നു.
  ഡങ്കി ഏറ്റവും മാരകമായ മേഖല, ഉയര്‍ന്നതും മധ്യത്തിലുള്ളതും താഴ്ന്നതും ഏറ്റവും താഴ്ന്നതുമെന്നിങ്ങനെയാണ് രാജ്യങ്ങളെ ഗൂഗിള്‍ തരം തിരിക്കുക. ഓരോ ദിവസത്തേയും ഡങ്കി റിപ്പോര്‍ട്ടുകള്‍ കണക്കാക്കി അവയുടെ ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയും ഇന്തോനേഷ്യയും ഡങ്കിപ്പനി ഭീഷണി കുറവുള്ള രാജ്യങ്ങളാണ്. ബ്രസീലാണ് ഏറ്റവുംകൂടുതല്‍ പനികള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രാജ്യം. 
  പ്രതിവര്‍ഷം പത്തുകോടി ജനങ്ങളെ ബാധിക്കുന്ന പകര്‍ച്ചാവ്യാധിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുകയും അതാത് രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുമായി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന പരസ്പരാശ്രയ സംവിധാനമായി ഇതിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ കോറിലേറ്റില്‍ ഇതുപോലെ കൂടുതല്‍ സന്നദ്ദ സേവനങ്ങള്‍ പ്രതീക്ഷിക്കാം.