Tuesday, February 7, 2012

ഫെയ്‌സ്ബുക്ക് ടൈംലൈന്‍: പൊഴിഞ്ഞുപോയ സുഹൃത്തുക്കളെ കണ്ടെത്താം


ഇത്രയേറെ ജനപ്രിയമായിട്ടും ഫെയ്‌സ്ബുക്ക് ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി പരിഹരിക്കാത്തതില്‍ നമുക്കെല്ലാം പരിഭവമുണ്ടായിരുന്നു. ഗൂഗിളിനെ പോലും പലതവണ അടിയറവു പറയിപ്പിച്ച ഫെയ്‌സ്ബുക്ക് ഫോട്ടോ ടാഗിങിലെ അരാജകത്വവും ചാറ്റ് വിന്‍ഡോയുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കാലം കുറേയെടുത്തു. പ്രൈവസി സെറ്റിങ്‌സില്‍ തുടങ്ങിയ മിനുക്കല്‍ ജോലികള്‍ കൂടുതല്‍ സജീവമായത് ഈയിടെയാണ്.
    നിത്യജീവിതത്തിലെന്നതു പോലെ വെര്‍ച്വല്‍ ലോകത്തും ആരെയൊക്കെ നമ്മള്‍ സുഹൃത്തുക്കളാക്കിയെന്നതുപോലെ ആരൊക്കെ നമ്മുടെ സൗഹൃദം മുറിച്ചു കളഞ്ഞുവെന്നതും പ്രധാനമാണ്. ഫെയ്‌സ്ബുക്കിലെന്നു മാത്രമല്ല മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലും ഇതൊന്നുമറിയാന്‍ കഴിഞ്ഞിരുന്നില്ല. അയച്ച ഫ്രണ്ട് റിക്വസ്റ്റു പോലും നമമുടെ അക്കൗണ്ടില്‍ കണ്ടെന്നു വരില്ല. എന്നാല്‍ സുക്കര്‍ബര്‍ഗ് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ 'ടൈംലൈന്‍' സംവിധാനം രംഗത്തെത്തുമ്പോള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമൊപ്പം ആരുമറിയാതെ ഇടക്കുവെച്ചു പൊഴിഞ്ഞുപോയ സൗഹൃദങ്ങളും കണ്ടെത്താനാകും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന എഫ് 8 ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഒരു പുതിയ ഫെയ്‌സ്ബുക്ക് തന്നെയാണ് മാര്‍ക് സുക്കര്‍ബെര്‍ഗ് അവതരിപ്പിച്ചത്.
    ഓരോ കാലത്തു നമ്മള്‍ നടത്തിയ സംഭാഷണങ്ങള്‍ പങ്കുവെച്ച വീഡിയോകള്‍, സംഗീതം, ചിത്രങ്ങള്‍ എല്ലാം ക്രമത്തില്‍ അടുക്കിവെച്ച 'നിത്യജീവിതത്തിന്റെ തിരുശേഷിപ്പാണ്' ടൈംലൈന്‍. ഫെയ്‌സ്ബുക്ക് ജനിക്കുന്നതിനു മുമ്പുള്ള നമ്മുടെ ചരിത്രവും ഇവിടെ ചേര്‍ക്കാം. ടൈംലൈന്‍ നമ്മുടെ നിയന്ത്രണത്തിലാണെന്നു ചുരുക്കം. ഓരോ പേജിലും ഒരു കവര്‍ഫോട്ടോ, പരമ്പരാഗത ശൈലിയില്‍ നിന്നു മാറിയ ലേ ഔട്ട് എല്ലാം പുതുമയാണ്. വലതുഭാഗത്തുള്ള 'സമയക്രമത്തില്‍' ക്ലിക്കു ചെയ്ത് അതാതുകാലത്തെ പോസ്റ്റുകളിലേക്കു പോകാം. മൊത്തത്തില്‍ ഒരു മാഗസിന്‍ ലുക്ക്. എന്നാല്‍ പരമ്പരാഗത ശൈലിയില്‍ നിന്നും മാറിയെന്നു വിമര്‍ശിക്കുന്നവരുമുണ്ട്. എന്തൊക്കെയായാലും ഫെയ്‌സ്ബുക്കിലെ പുതുമകള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് ലോകം.

ഗൂഗിള്‍ പ്ലസ്സില്‍ ഇനി സ്വന്തമായി പേജുണ്ടാക്കാം


സൗഹൃദത്തെ പറിച്ചു നട്ട് പുതിയ ലോകം സൃഷ്ടിച്ച് രാഷ്ട്രീയപ്രവര്‍ത്തനം മുതല്‍ കച്ചവടം വരെ നയാപൈസ ചെലവില്ലാതെ സാധ്യമാകുന്ന സമാന്തര ലോകമാണ് ഫെയ്‌സ്ബുക്ക്. അധികമാരും ശ്രദ്ധിക്കാതെ അമേരിക്കക്കാരന്റെ മാത്രം കുത്തകയായിരുന്ന ഫെയ്‌സ്ബുക്ക് മുല്ലപ്പൂ വിപ്ലവത്തിനു പിന്നിലെ പ്രമുഖ കണ്ണികളിലൊന്നായി പരിണമിക്കുന്നതും നമ്മള്‍ കണ്ടു. നാം ജീവിക്കുന്ന സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഫെയ്‌സ്ബുക്കിനെ എങ്ങനെ അതിജീവിക്കും എന്നതാണ് ഗൂഗിളിന്റെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പ. ദൈന്യംദിന നെറ്റുജീവിതത്തിന്റെ ഭാഗമാണ് ഗൂഗിളെങ്കിലും എങ്കിലും ഫെയ്‌സ്ബുക്കിനെ ഉപേക്ഷിച്ച് സമാനസംരംഭമായ ഗൂഗിള്‍ പഌസിനു പിന്നാലെ പോകാന്‍ അധികമാരും തയ്യാറായിട്ടില്ല. ഫെയ്‌സ്ബുക്കിനോടൊപ്പമെത്താനുള്ള  ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പ്ലസ്സില്‍ സ്വന്തമായി പേജ് തുടങ്ങാനുള്ള സൗകര്യവുമായി അവര്‍ ംഗത്തെത്തിയിരിക്കുന്നത്.
   ഒരു വ്യക്തിയുടെ പ്രൊഫൈല്‍ എന്ന പോലെ സ്ഥാപനത്തിന്റെ പേരിലോ ആശയത്തിന്റെ പേരിലോ വേണമെങ്കില്‍ ഒരാളുടെ പേരിലോ തന്നെ സ്വന്തമായി പേജ് തുടങ്ങാനുള്ള സൗകര്യം ഫെയ്‌സ്ബുക്കിലുണ്ട്. പിന്തുടര്‍ച്ചക്കാരുമായി സംവദിക്കാനും അവര്‍ക്ക് ഒത്തു ചേരാന്‍ അവസരം നല്‍കിയും മാര്‍ക്കറ്റിങ് സാധ്യതകള്‍ കണ്ടെത്താന്‍ ഇവ സൗകര്യമൊരുക്കും. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് രംഗത്ത് വന്‍ ഹിറ്റായ അതേ സൗകര്യമാണ് ഗൂഗിള്‍ പ്ലസ്സിലുമവതരിച്ചത്. ഇനിമുതല്‍ തീര്‍ത്തും സൗജന്യമായി ഏത് സംരംഭത്തിനും, ആര്‍ക്കും ഇവിടെ സ്വന്തമായി പേജു തുടങ്ങാം. ഇങ്ങനെ ആരാധകരുടെയും പിന്തുടര്‍ച്ചക്കാരുടേയും വന്‍ സമ്മേളനങ്ങളുണ്ടാക്കാന്‍ ഫെയ്‌സ്ബുക്കുപോലെ തങ്ങളും നയാപെസ വാങ്ങില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
   സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് രംഗത്ത് പുതിയ ബ്രാന്റ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജിമെയിലിനുള്ളില്‍ കുടിയിരുത്തിയ ഗൂഗിള്‍ ബസ്സ് വന്‍ പരാജയമായിരുന്നുവെന്ന സമ്മതിച്ച് പിന്‍വലിച്ചത് ഈയിടേയാണ്. എന്നാല്‍ അതേ വഴിയില്‍ രംഗത്തിറക്കിയ ഗൂഗിള്‍ പ്ലസ് ക്ലച്ചുപിടിച്ചതോടെ ജി മെയിലില്‍ നിന്ന് സ്വന്തന്ത്രമായി ഉടന്‍ സ്വന്തമായ മേല്‍വിലാസത്തിലേക്ക് ഗൂഗിള്‍ പ്ലസ്സ് എത്തും.  സൂപ്പര്‍ഹിറ്റായ ജിമെയിലിന്റെയും ഗൂഗിള്‍ പ്ലസ്സിന്റേയും സാധ്യതകളുപയോഗിച്ച് മാര്‍ക്കറ്റിങ് രംഗത്ത് പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് ഗൂഗിള്‍. മറ്റു വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ ഒരു 'പ്ലസ് ലിങ്ക് ' നല്‍കി ഗൂഗിള്‍ പ്ലസ്സിലെ പേജിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. ഇതുവഴി മാര്‍ക്കറ്റിങ് മാത്രമല്ല തങ്ങളുടെ കാമ്പയിനിനോട് എത്രപേര്‍ എങ്ങനെയൊക്കെ പ്രതികരിക്കുന്നുവെന്ന വിശകലനവും നടത്താനാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
   ലോകത്താകമാനം നാനൂറു ലക്ഷം പേര്‍ക്കുമാത്രമേ ഗൂഗിള്‍ പ്ലസ്സിനെ അറിയുകയുള്ളൂ. ഫെയ്‌സ്ബുക്കാണെങ്കില്‍ ഇതിനേക്കാള്‍ പത്തിരട്ടി ജനസംഖ്യയുള്ള മറ്റൊരു ലോകമാണ്. ഫെയ്‌സ്ബുക്കിന്റെ അത്രവൈവിധ്യമൊന്നും ഗൂഗിള്‍ പ്ലസ്സിനു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുമില്ല. എന്നാല്‍ ഗൂഗിളിന് ജനപ്രിയതയും വിവിധ ഗൂഗിള്‍ സേവനങ്ങളുമടക്കം 'പ്ലസ്സ്' ആയി ഒരു പാടുകാര്യങ്ങളുമുണ്ട്. പുതിയ സാധ്യതകള്‍ ലോകം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് കണ്ടറിയാം.

ഫെയ്‌സ്ബുക്കിലേക്ക് സ്‌കൈപ്പിന്റെ വീഡിയോ ചാറ്റ്


ഫെയ്‌സ്ബുക്കും സൂപ്പര്‍ഹിറ്റ് വീഡിയോ കോളിങ് സംവിധാനമായ സ്‌കൈപ്പും കൈകോര്‍ത്തുപിടിച്ചിട്ട് കുറച്ചു നാളായി. സ്‌കൈപ്പിന്റെ പുതിയ പതിപ്പില്‍ ഫെയ്‌സ്ബുക്കു കൂടി ഉള്‍പ്പെടുത്തിയതോടെ ലോകം കീഴ്‌മേല്‍ മറിയുമെന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷേ ഫെയ്‌സ്ബുക്കിന്റെ ലാളിത്യം കാത്തുസൂക്ഷിക്കാന്‍ സ്‌കൈപ്പിനായില്ല എന്നു മാത്രമല്ല ടെക്സ്റ്റ് ചാറ്റ് വന്‍ ഫ്‌ളോപ്പുമായി. എങ്കിലും അധികമാരും സ്‌കൈപ്പ് ഉപയോഗിക്കാതിരുന്നില്ല. അതിന് കാരണമുണ്ട്.
  കഴിഞ്ഞ ജൂലൈ മുതല്‍ അംഗങ്ങള്‍ക്ക് പരസ്പരം കണ്ടു സംസാരിക്കാന്‍ ഫെയ്‌സ്ബുക്ക് വീഡിയോ ചാറ്റ് സംവിധാനം തുടങ്ങിയിരുന്നു. ഫെയ്‌സ്ബുക്കിനെ സ്‌കൈപ്പില്‍ കുടിയിരുത്തിയതോടെ അവരുടെ ഫോണ്‍നമ്പറിലേക്ക് വിളിക്കാനും സൗകര്യമായി. പക്ഷേ വീഡിയോ ചാറ്റിന്റെ കാര്യത്തില്‍ മാത്രം ഫെയ്‌സ്ബുക്ക് വഴങ്ങിയിരുന്നില്ല.
   കൈപ്പിന്റെ 17 കോടി അംഗങ്ങളും ഫെയ്‌സ്ബുക്കിന്റെ എണ്‍പതുകോടി അംഗങ്ങളും തമ്മില്‍ നേരിട്ട് കണ്ടു സംസാരിക്കാന്‍ ഒടുവില്‍ വഴിയൊരുങ്ങി. ഈയിടെ പുറത്തിറങ്ങിയ സ്‌കൈപ്പ് 5.7 വിന്‍ഡോസ് പതിപ്പിലും സ്‌കൈപ്പ് 5.4 മാക് പതിപ്പിലും സ്‌കൈപ്പ് അംഗങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് അംഗങ്ങളെ നേരില്‍ കണ്ട് സംസാരിക്കാനുള്ള സൗകര്യമുള്‍പ്പെടുത്തിയിരിക്കുന്നു. ഫെയ്‌സ്ബുക്കില്‍ വീഡിയോ ചാറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍  സ്‌കൈപ്പില്‍ നിന്ന് പരസ്പരം വീഡിയോ കോളിങ് നടത്താം. അപ്പുറത്തുള്ളയാള്‍ക്ക് സ്‌കൈപ്പ് അംഗത്വം വേണമെന്നില്ല ഫെയ്‌സ്ബുക്കില്‍ വച്ചു തന്നെ വീഡിയോ കോളിങ് സ്വീകരിക്കുകയുമാകാം.
  പുതിയ കരാര്‍ ആര്‍ക്കായിരിക്കും ഗുണം ചെയ്യുക എന്ന ചോദ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം ഒന്നുണ്ട്. യൂറോയും ഡോളറും റിയാലുമൊക്കെ വരുന്ന നമ്മുടെ വിദേശമലയാളി വീടുകളില്‍ ഫെയ്‌സ്ബുക്ക് എന്താണെന്നറിയില്ലെങ്കില്‍ പോലും കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ സ്‌കൈപ്പ് ഐക്കണ്‍ തേടിപ്പിടിച്ചു ക്ലിക്കു ചെയ്ത് അതുവഴി വീഡിയോ ചാറ്റു ചെയ്യാനറിയാം. അപ്പുറത്തിരിക്കുന്നയാള്‍ക്ക്  സ്‌കൈപ്പ് തുറന്നിട്ടില്ലെങ്കിലും വീഡിയോ കോള്‍ സ്വീകരിക്കാമല്ലോ. ലോകത്തെല്ലാവര്‍ക്കും ഇത് ബാധകമാണ്. എന്തൊക്കെയായാലും ഗുണം സ്‌കൈപ്പിനു തന്നെ.

Wednesday, October 19, 2011

BO.LT വെബ് പേജുകള്‍ സൂക്ഷിക്കാനൊരിടം


നെറ്റില്‍ അത്യാവശ്യമെന്നു തോന്നുന്ന വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. ബ്രൗസറില്‍ സാധാരണ നമ്മള്‍ പേജിന്റെ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ കമ്പ്യൂട്ടറില്‍ വെബ് പേജ് അതുപോലെ സേവ് ചെയ്തു വെക്കുകയോ ആണ് പതിവ്. ടെക്‌സ്റ്റ് മാത്രം മതിയെങ്കില്‍ സ്വന്തം ഇമെയിലിലേക്ക് ഫോര്‍വേഡു ചെയ്യുകയോ അല്ലെങ്കില്‍ പേജ് കോപ്പി ചെയ്ത് ഗൂഗിള്‍ ഡോക്‌സിലോ മറ്റോ ടെക്‌സ്റ്റ് ഫയലായി സൂക്ഷിച്ചു വെക്കുകയോ ചെയ്യാം. എന്നാല്‍ വെബ് പേജിലെ ഗ്രാഫിക്‌സും ഇമേജുകളും സ്ലൈഡുകളും ലിങ്കുകളുമെല്ലാം ഇന്റര്‍നെറ്റില്‍ അതേപോലെ സൂക്ഷിക്കണമെങ്കില്‍ എന്തു ചെയ്യും.
   വിവരങ്ങള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും സൗകര്യമൊരുക്കിയ ക്ലൗഡ് കമ്പ്യൂട്ടറിന്റെ കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍ bo.lt ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചിലര്‍ വെബ്‌പേജുകള്‍ സൂക്ഷിക്കുക മാത്രം ചെയ്യുന്നവരാണ്, ചിലര്‍ പേജുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ നമുക്ക് ഇമെയില്‍ ചെയ്തു തന്നെന്നു വരും. ഇന്റര്‍നെറ്റില്‍ നമുക്ക് സൗജന്യമായി നല്‍കുന്ന സ്ഥലത്ത് വെബ്‌പേജുകള്‍ നട്ടും ബോള്‍ട്ടുമിട്ട് ഉറപ്പിച്ചു വെക്കുന്ന സേവനമാണ് ബോള്‍ട്ട് (BO.LT). വേണമെങ്കില്‍ ബോള്‍ട്ട് അഴിച്ചു മാറ്റി അവ എഡിറ്റു ചെയ്ത് വീണ്ടും സൂക്ഷിച്ചു വെക്കാം.
   bo.lt എന്ന വെബ്‌സൈറ്റു തുറന്നാല്‍ ഈ പരിപാടി വളരെ എളുപ്പമാണെന്നു മനസ്സിലാകും. വലതു ഭാഗത്തു മുകളില്‍ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ കാലത്തും ഉപയോഗിക്കാനായി വെബ്‌പേജുകള്‍ സൂക്ഷിച്ചു വെക്കാന്‍ സ്വന്തമായി ഒരു ഡൊമെയിന്‍ കിട്ടും. ദാ techchillies.bo.lt ഇതു പോലെ.
   താല്‍ക്കാലിക ആവശ്യത്തിനാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമില്ല. ഹോംപേജില്‍ കാണുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ട വെബ് പേജിന്റെ ലിങ്ക് പേസ്റ്റു ചെയ്ത് copy it എന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ ആ പേജ് ബോള്‍ട്ടിലെത്തും. ഇനിയെന്തൊക്കെ ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം. ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യണമെങ്കില്‍ അതിനും ട്വീറ്റു ചെയ്യണമെങ്കില്‍ അതിനും ഇമെയില്‍ ചെയ്യണമെങ്കില്‍ അതിനും ഹോം പേജില്‍ തന്നെ സൗകര്യമുണ്ട്. പേജിന്റെ നേരിട്ടുള്ള ലിങ്കിനു പകരം bo.tl ലുള്ള ലിങ്കായിരിക്കും ഇവിടെ ഷെയര്‍ ചെയ്യുക.
  നമ്മള്‍ സൂക്ഷിക്കുന്ന പേജുകളുടെ 'തമ്പ്‌നെയില്‍' ഹോംപേജില്‍ തന്നെ അടുക്കി വെച്ചിട്ടുണ്ടാകും. അതിന്റെ വലതു ഭാഗത്ത് മോര്‍ ഓപ്ഷന്‍സില്‍ ക്ലിക്കു ചെയ്താല്‍ എഡിറ്റു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും വേണ്ടെങ്കില്‍ ഡിലീറ്റു ചെയ്യാനുമുള്ള സൗകര്യമുണ്ട്. വെബ്‌പേജിലെ ആവശ്യമില്ലാത്ത ചിത്രങ്ങളോ ടെക്‌സ്‌റ്റോ ഒഴിവാക്കി നമുക്ക് സൂക്ഷിച്ചു വെക്കാം. ഏതെങ്കിലും പേജിന്റെ ലിങ്കില്‍ ഫയല്‍നെയിം വരുന്ന ഭാഗം നമുക്ക് എഡിറ്റു ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇനിയുമുണ്ട് ഒരു പാട് പ്രത്യേകതകള്‍. കൂടുതലറിയാന്‍ bo.tl ന്റെ ഹോംപേജില്‍ എല്ലാം വിശദമാക്കുന്ന വീഡിയോ കാണൂ...

യൂട്യൂബില്‍ വീഡിയോ എഡിറ്റു ചെയ്യാം


ബ്ലോഗിലോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലോ എവിടെയായാലും എന്തെഴുതിയാലും അവിടെ വച്ചു തന്നെ എഡിറ്റു ചെയ്യാനുള്ള  സ്വാതന്ത്ര്യം തരുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. അതൊരു വല്ലാത്ത സ്വാതന്ത്ര്യവുമാണ്. എഴുത്തിനും ചിത്രങ്ങള്‍ക്കും അതു പറ്റും. എന്നാല്‍ വീഡിയോ ഷെയറിങ് വിപ്ലവമായ യൂട്യൂബില്‍ ഈയടുത്ത കാലം വരെ ഇക്കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.  അപ്‌ലോഡ് ചെയ്ത വീഡിയോ എടുത്തു കളഞ്ഞ് വേറെ എഡിറ്റുചെയ്ത് പുനപ്രതിഷ്ഠിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
   യൂട്യൂബ് ആരാധകര്‍ പല തവണ ആഗ്രഹിച്ചതാണ് ഒരു ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിങ് സംവിധാനത്തെപറ്റി. നമ്മള്‍ മനസ്സില്‍ ആഗ്രഹിച്ചാല്‍ മാനത്തുകാണുന്നവരാണല്ലോ യൂട്യൂബിന്റെ സ്രഷ്ടാക്കളായ ഗൂഗിള്‍. ഒടുവില്‍ അവര്‍ അതും മാനത്തു കണ്ടു. നമ്മുടെ അക്കൗണ്ടിലുള്ള വീഡിയോകള്‍ ഇനി യൂട്യൂബില്‍ വച്ചു തന്നെ ഓണ്‍ലൈനായി എഡിറ്റു ചെയ്യാം. ശബ്ദമോ നിറമോ മാറ്റാം. നീളം കുറക്കാം. വേണമെങ്കില്‍ മറ്റു വീഡിയോകള്‍ കൂട്ടിച്ചേര്‍ക്കാം. പുതിയ ട്രാന്‍സിഷനുകള്‍ ഉള്‍പ്പെടുത്താം. അഡ്രസ്സില്‍ ഒരുമാറ്റവും വരാതെ തന്നെ ഇവ വീണ്ടും പബ്ലിഷ് ചെയ്യാനാകും.
   യൂട്യൂബില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മൈ അക്കൗണ്ടില്‍ വീഡിയോ വിഭാഗത്തില്‍ ചെന്നാല്‍ മതി. മുകളില്‍ വീഡിയോ എഡിറ്റര്‍ എന്നൊരു ലിങ്ക് കാണാം. വെബ്ക്യാമറയിലോ മൊബൈലിലോ എടുത്ത വീഡിയോ ആണെങ്കില്‍ അത്യാവശ്യമാറ്റങ്ങളൊക്കെ വരുത്താന്‍ ഇവിടെ കഴിയും. ഒരു സാധാരണ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറിലുള്ള അടിസ്ഥാന സൗകര്യങ്ങളൊക്കെ ഇവിടെ ലഭിക്കും. വേണമെങ്കില്‍ മറ്റൊരു വീഡിയോ ആയി പബ്ലിഷ് ചെയ്യുകയുമാകാം.
   ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ എഡിറ്റു ചെയ്യുന്നതുപോലെ വീഡിയോയും എഡിറ്റുചെയ്ത് വീണ്ടും യൂട്യൂബില്‍ പോസ്റ്റുചെയ്യാമെന്നു ചുരുക്കം.

ഗൂഗിള്‍ ഡോക്‌സ് FAX


ഇന്റര്‍നെറ്റിന്റെ കാലത്ത് ഫാക്‌സ് എന്തിനാണെന്ന് പലരും ചോദിക്കാറുണ്ട്. ചോദ്യത്തിനു പിന്നില്‍ ഇമെയില്‍ വന്നതോടെ ഫാക്‌സിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ ഇന്റര്‍നെറ്റ് സേവനങ്ങളിലൂടെ ഫാക്‌സ് അയക്കാമെന്നോ ആവാം ഉദ്ദേശിച്ചത്. എന്തൊക്കെയായാലും സ്വന്തമായി ഫാക്‌സ് മെഷീന്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റില്‍ ഒരു ഫാക്‌സ് മെഷീന്‍ സെറ്റു ചെയ്യാനും ലോകത്തെവിടെ വേണമെങ്കിലും ഫാക്‌സയക്കാനും നിരവധി സംവിധാനങ്ങള്‍ ഇന്നു ലഭ്യമാണ്. ഇന്ന് ഇത്തരം സേവനങ്ങള്‍ ഗൂഗിള്‍ ഡോക്‌സുമായി ചേര്‍ന്ന് വന്‍ വിപ്ലവം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
   www.interfax.net  എന്ന വെബ്‌സൈറ്റുപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ ഗൂഗിള്‍ ഡോക്‌സിനെ ഒരു സൂപ്പര്‍ ഫാക്‌സ് മെഷീനാക്കി മാറ്റാം, സ്വന്തമായി ഒരു ടെലഫോണ്‍ ലൈന്‍ പോലുമോ ഇല്ലാതെ. കൈയില്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉണ്ടായാല്‍ മതി. ഇന്റര്‍ഫാക്‌സിന്റെ സൈറ്റില്‍ ഗൂഗിള്‍ ഡോക്‌സ് അക്കൗണ്ടുപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഇതോടെ ഗൂഗിള്‍ ഡോക്‌സിലെ ഡോക്യുമെന്റുകളോ സ്‌പ്രെഡ് ഷീറ്റോ ലോകത്തെ ഏത് ഫാക്‌സ് നമ്പറിലേക്കും അയക്കാന്‍ കഴിയും. ഒരുപാടു ഫാക്‌സ് നമ്പറുകളിലേക്ക് ഒരുമിച്ചയക്കുകയും ചെയ്യാം.
   അതുപോലെ ഗൂഗിള്‍ ഡോക്യുമെന്റായി ഫാക്‌സുകള്‍ സ്വീകരിക്കാനും കഴിയും. ഫാക്‌സുകള്‍ തനിയെ പിഡിഎഫ് ഫയലുകളായി പ്രത്യേക ഫോള്‍ഡറില്‍ ഗൂഗിള്‍ ഡോക്‌സിലെത്തും. വായിച്ചാലും വായിച്ചില്ലെങ്കിലും ഒരു രേഖയായി അതവിടെ കിടന്നുകൊള്ളും.
   പറയത്തക്ക വലിയ കാശൊന്നും ചിലവാകില്ല ഇന്റര്‍ഫാക്‌സിന്. പത്തുഡോളറിന്റെ ബേസിക് പാക്കേജാണെങ്കില്‍ അമേരിക്കക്ക് ഒരു പേജിന് ഏതാണ്ട് ഏഴുരൂപയേ വരൂ. ബ്രിട്ടണിലേക്കാണെങ്കില്‍ പന്തൊമ്പതു രൂപ. വലിയ പാക്കേജുകളെടുത്താല്‍ ചിലവും കുറയും. ഇന്ത്യയില്‍ തന്നെയാണെങ്കില്‍ ചിലവ് കുറച്ചു കൂടും- ചുരുങ്ങിയത് പേജിന് 28 രൂപ.
  സമാനമായ സേവനം നല്‍കുന്ന ഗിന്‍സഫാക്‌സും (www.ginzafax.com) നിരവധി പേരുപയോഗിക്കുന്നുണ്ട്.

Thursday, August 25, 2011

fb - ഇനി ടാഗിങ് ഒരു ശല്യമേയല്ല!!


ഫെയ്‌സ്ബുക്ക് ഒരു രാജ്യമാണെങ്കില്‍ അവിടെ ഏറ്റവും ചര്‍ച്ച ചെയ്യുന്ന സാമൂഹ്യപ്രശ്‌നം ടാഗിങ് ആയിരിക്കും. നമ്മള്‍ സുഹൃത്താക്കിയ ആര്‍ക്കും നമ്മുടെ പോലും അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ എന്നിവ നമ്മുടെ ചുമരില്‍ (wall) ഒട്ടിച്ചുവെക്കാവുന്ന വിദ്യയാണിത്, അനുവാദമില്ലാതെ നമ്മുടെ വീട്ടില്‍ ആര്‍ക്കും കയറി എന്തും എഴുതിവെക്കാവുന്നതുപോലെ. ഫെയ്‌സ്ബുക്കിലെ അനധികൃത കച്ചവടക്കാര്‍ മുതല്‍ പൂവാലന്മാര്‍ വരെ ടാഗ്ങ് പരിപാടി വേണ്ടപോലെ ഉപയോഗിച്ചു. പോരാത്തതിന് സ്പാം മെസേജുകളും വൈറസുകള്‍ വരെ ഈ വഴി പടര്‍ന്നു. സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കിയ ഫെയ്‌സ്ബുക്കിന്റെ വീഴ്ച!. ക്രമേണ മിക്കവരും ടാഗിങിനെ വെറുത്തുതുടങ്ങി.
   ഏറെ നാള്‍ നീണ്ട ചര്‍ച്ചയില്‍ പലരും പല ചൊട്ടുവിദ്യകളും കണ്ടെത്തിയെങ്കിലും ഒന്നും പൂര്‍ണമായും വിജയിച്ചില്ല. ഒടുവില്‍ ടാഗിങിനെ വെറുക്കുന്നവരെ സഹായിക്കാന്‍ ഫെയ്‌സ്ബുക്ക് തന്നെ രംഗത്തെത്തിയിരിക്കുന്നു. എഫ്ബി പുതുതായി രംഗത്തിറക്കുന്ന 'പ്രൈവസി സെറ്റിങ്‌സി' ലെ മുഖ്യ ആകര്‍ഷകവും ഇതാണ്.
   ടാഗ് ചെയ്യുന്നതുമാത്രമല്ല ചുമരില്‍ ആര്‍ക്ക് പോസ്റ്റിടണമെങ്കിലും ഇനി നമ്മുടെ അനുവാദം വേണ്ടിവരും. ഇതിനു പുറമേ പ്രൊഫൈലിലെ ജന്മസ്ഥലം, ജോലി സ്ഥലം തുടങ്ങിയവ ഓരോന്നും പ്രത്യേകമായി ആരൊക്കെ കാണണമെന്നും നമുക്ക് നിശ്ചയിക്കാം. അതായത് പബ്ലിക്, ഫ്രണ്ട്‌സ്, കസ്റ്റം തുടങ്ങി നിലവില്‍ പല സെറ്റിങ്‌സിലും ഉള്ളതുപോലെ തന്നെ. പ്രൊഫൈല്‍ എഡിറ്റുചെയ്യുന്ന പേജില്‍ ചെന്നാല്‍ ഓരോ ഓപ്ഷനു നേരെയും ഈ സംവിധാനങ്ങളടങ്ങിയ ഡ്രോപ് ഡൗണ്‍ മെനു കാണാം. അങ്ങനെ പുതിയ 'പ്രൊഫൈല്‍ കണ്‍ട്രോളി'ല്‍ പ്രത്യേകതകള്‍ നിരവധിയുണ്ട്.
  അനധികൃത ടാഗിങിനെ തടയാനുള്ള മാര്‍ഗ്ഗം ഹോംപേജില്‍ വലത്ത് മുകളിലുള്ള പ്രൈവസ് സെറ്റിങ്‌സില്‍ നിന്നു ലഭിക്കും. പ്രൊഫൈല്‍ റിവ്യൂഎന്ന സംവിധാനം ഓണ്‍ ചെയ്താല്‍ നമ്മുടെ 'വാളില്‍' മറ്റുള്ളവരുടെ ഓരോ പോസ്റ്റിനും നമുക്ക് അനുമതി അനുമതി കൊടുക്കാനുള്ള സൗകര്യം ലഭിക്കും. ഹോംപേജില്‍ വാള്‍ എന്ന ലിങ്കിനു താഴെ പെന്റിംഗ് പോസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ അനുമതി കാത്തു കിടക്കുന്ന പോസ്റ്റുകള്‍ കാണാം. ഇവ പോസ്റ്റു ചെയ്യാന്‍ അനുവദിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ഇനി അനുമതി കൊടുത്താലും നമ്മുടെ ചുമരില്‍ ചെന്ന് അവ ഡിലീറ്റ് ചെയ്യാനോ നിയന്ത്രിക്കാനോ കഴിയും. കൂടുതല്‍ www.facebook.com/about/control ല്‍ ലഭിക്കും.