Thursday, May 26, 2011

ഇനി എഴുതി സൂക്ഷിക്കാം ഡിജിറ്റലായി


ഒരു കാര്യം സ്വന്തം കൈപ്പടയിലെഴുതി നല്‍കുമ്പോള്‍ നമ്മുടെ മനസ്സ് അതേപടി പറിച്ചു നല്‍കുകയാണ് എന്നു പറയാറുണ്ട്. സ്വന്തം കൈയക്ഷരത്തിന് ഒരാളുടെ മാനസികാവസ്ഥയേയും സ്വഭാവത്തേയുമൊക്കെ ഉള്‍ക്കൊള്ളിക്കാനുള്ള കഴിവുണ്ട്. കംപോസ് ചെയ്യുന്നതിനേക്കാള്‍ കൈയെഴുത്തിന് മാനസികമായ അടുപ്പം വെച്ചു പുലര്‍ത്താമെന്നതുകൊണ്ടാണ് പലരും എഴുത്തുകള്‍ കൈകൊണ്ടെഴുതി ഇ മെയില്‍ ചെയ്യുന്നതു തന്നെ.  വിവര സാങ്കേതികതവിദ്യയുടെ കാലത്ത് 'എഴുത്തി' നെ എങ്ങിനെ സംരക്ഷിക്കാം. അവയെല്ലാം സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാം എന്ന് വളരെ ലളിതമായ ഉത്തരം. കാലത്തിനനുസരിച്ച മറ്റൊന്നു കൂടിയുണ്ട്. എഴുതിയ വാക്കുകള്‍ അതേപടി സൂക്ഷിച്ചുവെക്കുന്ന ഒരു പേന. എഴുതിയതു മാത്രമല്ല നമ്മള്‍ പറഞ്ഞ കാര്യങ്ങളും എക്കോ സ്മാര്‍ട്ട് പെന്‍ എന്ന ഈ അത്ഭുത പേന ശേഖരിച്ചു വെക്കും.
   പേനയല്ല കൊച്ചു കമ്പ്യൂട്ടര്‍ തന്നെയാണിത്. ഒരു നിബ്ബ്, മെമ്മറി സ്‌റ്റോറേജ്, ബില്‍റ്റ് ഇന്‍ സ്പീക്കര്‍, മൈക്രോഫോണ്‍, എല്‍ ഇ ഡി ഡിസ്‌പ്ലേ, ഓഡിയോ ജാക്ക്, യു എസ് ബി കണക്ടര്‍ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. പേനകൊണ്ട് എഴുതുമ്പോള്‍ തന്നെ അക്ഷരങ്ങള്‍ അതേപടി മെമ്മറിയില്‍ സൂക്ഷിക്കും. ഒപ്പം അപ്പോഴുള്ള ശബ്ദവും. അതേ പ്രതലത്തില്‍ തൊട്ടാല്‍ അപ്പോള്‍ റെക്കോര്‍ഡു ചെയ്തതൊക്കെ വീണ്ടും കേള്‍ക്കാം. അതായത് ഒരു മീറ്റിങ്ങിലോ ക്ലാസിലോ ആണെങ്കില്‍ ആള്‍ ഉപകാരിയാണെന്നര്‍ത്ഥം.
  യു എസ് ബി വഴി കംപ്യൂട്ടറുമായി കണക്ട് ചെയ്ത് എഴുത്തും ശബ്ദവുമൊക്കെ ബാക് അപ് ചെയ്യാം. നോട്ടുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെടുക്കാം. ഫെയ്‌സ്ബുക്കിലൂടെയോ ഗൂഗിള്‍ നോട്‌സിലൂടെയോ എവര്‍നോട്ടിലൂടെയോ കൈയെഴുത്തു പ്രതി അതേപോലെ കൂട്ടുകാര്‍ക്ക് കൈമാറാം. പറയാനാണെങ്കില്‍ ഒരുപാടുണ്ട്. www.livescribe.com ല്‍ ചെന്നാല്‍ കൂടുതല്‍ വിരങ്ങളറിയാം.
  രണ്ട് ജി ബിയുള്ള എക്കോ സ്മാര്‍ട്ട് പേനയുടെ വില 99 ഡോളറാണ്. നാലു ജി ബി പേനക്ക് നൂറ്റമ്പതും എട്ടു ജിബി പേനക്ക് ഇരുനൂറ്റമ്പതും ഡോളറാണ് വില.

ഓപ്പറ 11.1


   കാണാന്‍ ഏറെ സുന്ദരനാണ് ഓപ്പറ 11.1 ബ്രൗസര്‍. ഇളം നീലനിറത്തിലുള്ള തീമും ഗൂഗിളിന്റെ സെര്‍ച്ച് സംവിധാനത്തിന്റെ പിന്‍ബലവുമാണ് ക്രോമിന്റെ പ്രത്യേകതയെങ്കില്‍ കാഴ്ചയില്‍ കറുപ്പിന്റെ ഏഴഴക് മാത്രമല്ല മറ്റു ചില കാര്യങ്ങളിലും ഓപ്പറ മറ്റുള്ളവരെയെല്ലാം കവച്ചു വെക്കും. കുറഞ്ഞ സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷനിലും ഇമേജുകള്‍ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാവുന്ന ടര്‍ബോ മോഡാണ് അതില്‍ എടുത്തു പറയേണ്ടത്.
    ബ്രോഡ് ബാന്റിന്റെ കാലമാണെങ്കിലും പലപ്പോഴും നെറ്റിന്റെ സ്പീഡ് വില്ലനായി പ്രത്യക്ഷപ്പെടാറുണ്ട്. സെല്‍ഫോണിലൂടെ നെറ്റ് ഉപയോഗിക്കുന്നവരുടെ കാര്യം പറയുകയും വേണ്ട. നമ്മള്‍ ഒരു വെബ്‌സൈറ്റ്  ആവശ്യപ്പെട്ടാല്‍ അവയുടെ സെര്‍വറുമായി ബന്ധം സ്ഥാപിച്ച ശേഷം ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ നേരിട്ട് നമ്മുടെ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് കാണിച്ചു തരികയാണ് സാധാരണ വെബ് ബ്രൗസറുകളുടെ രീതി. എന്നാല്‍ ഓപ്പറ 11.1 അങ്ങനെയല്ല. ഇമേജുകളെ ഓപ്പറ 11.1 അവരുടെ സെര്‍വറില്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്യും. പിന്നീട് കംപ്രസ് ചെയ്ത്  ഇമേജുകളുടേയും മറ്റും വലിപ്പം കുറച്ച ശേഷമാണ് നമ്മുടെ കംപ്യൂട്ടറിലെത്തിക്കുന്നത്.
   ക്രോമിനെ ലക്ഷ്യം വച്ച് ഗൂഗിള്‍ തയ്യാറാക്കിയ പുതിയ ഇമേജ് ഫോര്‍മാറ്റാണ് വെബ്പി(.webp). ജെ പി ജി യേയും ജിഫിനേയും അപേക്ഷിച്ച് വളരെ ചെറിയ വലിപ്പവും അതേസമയം ഉയര്‍ന്ന വ്യക്തതയുമാണ് വെബ്പി യുടെ പ്രത്യേകത. വെബ്പി അടിസ്ഥാനമാക്കിയാണ് ഓപ്പറ 11.1 ന്റെ ടര്‍ബോ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ജെ പി ജി ഫോര്‍മാറ്റിലും മറ്റുമുള്ള ചിത്രങ്ങള്‍ അവയുടെ വ്യക്തതക്ക് കോട്ടം തട്ടാതെ വെബ്പിയിലേക്ക് മാറ്റി നമ്മുടെ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ഓപ്പറയുടെ പുതിയ പതിപ്പ്. മറ്റു വെബ്‌സൈറ്റുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ കണക്ഷന്‍ വേഗതകുറവുകൊണ്ടും ബാന്റ വിഡ്ഡ്ത് പ്രശ്‌നങ്ങള്‍ കൊണ്ടുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ മടികാണിക്കുന്ന വെബ്‌സൈറ്റുകള്‍ ഓപ്പറ 11.1 ല്‍ വളരെ പെട്ടെന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

Tuesday, May 10, 2011

മൈ ഫാം - കളിയുംകാര്യവും


ഫെയ്‌സ്ബുക്കില്‍ ധാന്യങ്ങളും പച്ചക്കറിയുമൊക്കെ കൃഷിചെയ്തും ആടുമാടുകളെ വളര്‍ത്തിയും 'സമ്പന്ന'ന്മാരായ നിരവധി പേരുണ്ട് നമ്മുക്കു ചുറ്റും. ഫാംവില്ലെ എന്ന നാശം പിടിച്ച ഗെയിമിനേക്കുറിച്ച് വിലപിച്ച് ഉത്തരവാദിത്തമുള്ള രക്ഷിതാക്കളാവാനും പലരും ശ്രമിച്ചിട്ടുണ്ടാകും. കമ്പ്യൂട്ടറിനു മുന്നില്‍ കൃഷി ചെയ്യുന്ന നേരം കൊണ്ട് നാലു വാഴത്തൈ നട്ടു വെള്ളമൊഴിച്ചാല്‍ ... എന്നു വഴക്കു പറയാന്‍ വരട്ടെ. www.my-farm.org.uk എന്ന വെബ്‌സൈറ്റിലൊന്നു പോയി നോക്കിയിട്ടാവാം.
   ലോകത്തിന്റെ ഏതങ്കിലും മൂലയിലെ സെര്‍വറിലുള്ള വര്‍ച്വല്‍ കൃഷിയാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. ഫാംവില്ലെയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് 'മൈഫാം' തുടങ്ങിയതെന്ന് അതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ സമ്മതിക്കും അത്രമാത്രം. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറിലെ വിംപോല്‍ എസ്‌റ്റേറ്റില്‍ 2500 ഏക്കറുള്ള യഥാര്‍ത്ഥ ഫാമില്‍ കൃഷിയിറക്കാനുള്ള അവസരമാണ് മൈ ഫാം നല്‍കുന്നത്. ആട് കോഴി മുതല്‍ മരങ്ങള്‍വരെയുണ്ട് ഇവിടെ. നാഷണല്‍ ട്രസ്റ്റ് നടത്തുന്ന ഫാമില്‍ റിച്ചാര്‍ഡ് മോറിസ് എന്ന മാനേജരാണ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയ പാരമ്പര്യമുള്ള ഫാമാണ് ഇത്.
  ഫാം വില്ലെ പോലെ സൗജന്യമല്ല ഇവിടത്തെ കൃഷി. വെറുതെ കണ്ണില്‍ കണ്ടവരെയൊക്കെ വിളിച്ച് കൃഷിയിടത്തിലേക്ക് കൊണ്ടുവരാനും പറ്റില്ല.  മൈഫാമില്‍ കൃഷിയിറക്കാന്‍ മുപ്പതു പൗണ്ട് കൈയില്‍ വേണം, അതും ഒരു വര്‍ഷത്തേക്ക്. ആദ്യത്തെ പതിനായിരം പേരെ മാത്രം കൃഷിയിടത്തില്‍ ഇടപെടാന്‍ അനുവദിക്കും. മൈഫാമിന്റെ വെബ്‌സൈറ്റില്‍ കയറി ആദ്യം രജിസ്റ്റര്‍ ചെയ്യണം, പിന്നീട് ഈ വെബ്‌സൈറ്റുവഴിയാണ് നമ്മള്‍ ഫാമിലെ കൃഷിയും മറ്റു കാര്യങ്ങളുമൊക്കെ നിയന്ത്രിക്കുന്നത്. മുപ്പതു പൗണ്ട് കൊടുത്താല്‍ മുപ്പത്തിയെട്ടു പൗണ്ട് വരുന്ന ഫാമിലി ടിക്കറ്റ് തരും, ഫാം സന്ദര്‍ശിക്കാന്‍. തല്‍ക്കാലം അത്രയേയുള്ളൂ.
  കൃഷിയേക്കുറിച്ചുമൊക്കെയുള്ള വിപുലമായ ചര്‍ച്ചാവേദിയാണ് മൈഫാമിന്റെ കാതല്‍. അംഗങ്ങള്‍ വോട്ടിങിലൂടെ കാര്യങ്ങള്‍ തീരുമാനിക്കും. ഭൂരിപക്ഷാഭിപ്രായമനുസരിച്ച് മാനേജരുടെ നേതൃത്വത്തില്‍ ഫാമില്‍ കാര്യങ്ങള്‍ നടക്കും. മെയ്മാസം 26 മുതല്‍ അഗംങ്ങള്‍ വെബ്‌സൈറ്റുവഴി നടത്തുന്ന വോട്ടെടുപ്പിലൂടെ പ്രധാന തീരുമാനങ്ങളെടുക്കും. മാസത്തില്‍ ഒരിക്കലെങ്കിലും നടക്കുന്ന ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയും ഫാമിന്റെ സുതാര്യമായ ഭരണം മുന്നോട്ടു പോകും. ഇപ്പോള്‍ പച്ചപ്പുല്ലും തണുത്ത കാറ്റുമുള്ള ഫാമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
  വെര്‍ച്വല്‍ ലോകത്തേതുപോലെ യഥാര്‍ത്ഥ ലോകത്തുനടത്തുന്ന കൃഷി സൂപ്പര്‍ഹിറ്റാകുമോ എന്നു ചോദിച്ചാല്‍ റിച്ചാര്‍ഡ് മോറിസിന് ഒരു ഉത്തരമേ തരാനുള്ളൂ. കൃഷിക്ക് അതെ എന്നോ അല്ല എന്നോ വ്യക്തമായ ഉത്തരം തരാനാകില്ല, എപ്പോഴും കൃഷി എന്നാല്‍ വിട്ടുവീഴ്ചയാണ്. എന്നുവെച്ചാല്‍ വിശാലമനസ്സും ശുഭാപ്തിവിശ്വാസവുമുള്ളവര്‍ക്ക് ഓണ്‍ലൈനായി മൈഫാമിലെത്താം. വെറുതെ ഗെയിം കളിച്ച് കളയുന്ന ബുദ്ധി ക്രിയാത്മകമാക്കാം.
  മൈഫാം എന്ന സങ്കല്പത്തിനു പിന്നില്‍ മറ്റൊരു കച്ചവട ബുദ്ധിയുമുണ്ട്. ലോകത്തെ പലരുടേയും ബുദ്ധിയുപയോഗിച്ച് വിക്കിപ്പീഡിയ ഭൂലോകബുദ്ധിമാനായതുപോലെയൊരെണ്ണം. വിവിധ രാജ്യത്തുനിന്നും വിവിധ സംസ്‌കാരത്തിന്റെ (കാര്‍ഷിക എന്നുകൂടി കൂട്ടിവായിക്കണം) പ്രതിനിധികളായ പതിനായിരം പേരാണ് കൃഷിയിടത്തിലേക്കിറങ്ങുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് പകരം പതിനായിരം പേരുടെ തലയാണ് 2500 ഏക്കര്‍ ഫാമിന്റ വികസനത്തിനായി പ്രവര്‍ത്തിക്കുക എന്നര്‍്ത്ഥം. എന്നു വെച്ചാല്‍ മൈഫാം സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പ്.  മൈഫാമിലെ പ്രാരംഭചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും.

Thursday, May 5, 2011

പട്ടാള ബ്ലോഗിംങിന് ഇത് നല്ലകാലം


ലോകസാഹിത്യ ഭുപടത്തില്‍ പട്ടാളക്കാരന്റെ സ്ഥാനം എന്താണ്? കേന്ദ്ര കഥാപാത്രവും പലപ്പോഴും ഹാസ്യകഥാപാത്രവുമൊക്കെയായി മാറുന്ന പട്ടാളക്കാരന്റെ യഥാര്‍ത്ഥ ജീവിതം പലരീതിയില്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. വീട്ടുകാരില്‍ നിന്നും അകന്ന് കഴിയുന്ന, അതേസമയം സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയം നന്നായി അപഗ്രഥിക്കുന്ന പട്ടാളക്കാരുടെ ചിന്തകള്‍ സാഹിത്യരംഗത്തുമാത്രമല്ല ഇലക്ട്രോണിക് മാധ്യമ രംഗത്തും തുടക്കം മുതലേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
   വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നു കാണുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ കൂണു പോലെ മുളച്ചു പൊന്തുന്നതിനും മുമ്പ് ആശയ ആവിഷ്‌കരണത്തിന്റെ ജനാധിപത്യ മാതൃകയായി വിശേഷിപ്പിക്കപ്പെട്ട ബ്ലോഗുകളുടെ നല്ല കാലത്ത് മിലിട്ടറി ബ്ലോഗിംങിന് ഏറെ വായനക്കാരുണ്ടായിരുന്നു. ഇന്നുമുണ്ട്. വിക്കിലീക്‌സിനു മുമ്പ് ഇറാഖിലേയും അഫ്ഗാനിസ്താനിലേയും യഥാര്‍ത്ഥ സംഭവങ്ങള്‍ പുറത്തു വന്നത് പട്ടാളക്കാരുടേയും അവരുടെ ബന്ധുക്കളുടേയുമൊക്കെ ബ്ലോഗ് പോസ്റ്റുകളിലൂടെയായിരുന്നു.
  അതുതന്നെയാണ് പട്ടാളക്കാരുടെ ആശയ പ്രകാശനത്തിന് തിരിച്ചടിയായതും. 2007 ല്‍ വന്‍ഹിറ്റായ അമേരിക്കന്‍ പട്ടാള ബ്ലോഗെഴുത്തുകാര്‍ക്ക് പലര്‍ക്കും തലപ്പത്തുനിന്ന് പിടിമുറുക്കിയതുമൂലം എഴുത്തു തന്നെ നിര്‍ത്തേണ്ടിവന്നു. എങ്കിലും അവര്‍ക്ക് അംഗീകാരം കിട്ടിയില്ലെന്നു പറയാനാകില്ല. പട്ടാളവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന പത്രപ്രവര്‍ത്തകരെപോലും അതിശയിപ്പിച്ച് ആ വര്‍ഷം ഒരു കൂട്ടം ബ്ലോഗര്‍മാര്‍ക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വൈറ്റ് ഹൗസില്‍ വിരുന്നു നല്‍കിയിരുന്നു. പിന്നീട് ബ്ലോഗിനെ നിഷ്പ്രഭമാക്കി ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെയെത്തി. പട്ടാളക്കാരുടെ ഫെയ്‌സ്ബുക്കിലെ കടന്നു കയറ്റം അവസാനിപ്പിക്കാന്‍ മില്‍ബുക്ക് എന്ന പേരില്‍ അമേരിക്ക തന്നെ സമാനമായ മറ്റൊരു വേദി തുടങ്ങി.
  കാലക്രമേണ മങ്ങിപ്പോയ പട്ടാള ബ്ലോഗെഴുത്തുകള്‍ക്ക് നല്ല കാലം വരാന്‍ പോകുന്നുവെന്നാണ് വാര്‍ത്തകള്‍. പട്ടാളക്കാരുടെ ബ്ലോഗ് പോസ്റ്റുകള്‍ അടുക്കിപ്പെറുക്കി നല്‍കാനായി www.milblogging.com എന്ന പേരില്‍ നേരത്തേ ഒരു അഗ്രഗേറ്റര്‍ തുടങ്ങിയിരുന്നു.  മില്‍ബ്ലോഗിംഗ് സംഘടിപ്പിച്ച ആറാമത് പ്രതിവര്‍ഷ കോണ്‍ഫറന്‍സില്‍ പട്ടാളബ്ലോഗിംങിനെ മുന്‍നിരയിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പറഞ്ഞത് രണ്ടു തവണ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പദവിയലങ്കരിച്ച ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് ആണ്. റംസ്‌ഫെല്‍ഡ് മാത്രമല്ല കോണ്‍ഫറന്‍സിലെത്തിയവരില്‍  ഉന്നത സ്ഥാനമലങ്കരിച്ച പലരും പട്ടാളബ്ലോഗുകളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രതിജ്ഞ ചെയ്തു
   വിക്കിലീക്‌സിനു ശേഷം പട്ടാള ബ്ലോഗുകള്‍ക്കുണ്ടായ ഉയിര്‍ത്തെഴുനേല്‍പ്പ് മില്‍ബ്ലോഗിങ് അടക്കമുള്ള വിവിധ അഗ്രഗേറ്ററുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മുഖ്യധാരാ പോര്‍ട്ടലുകളും മറ്റും ഇത്തരം ബ്ലോഗുകള്‍ക്ക് വേണ്ടത്ര പ്രധാന്യം നല്‍കുന്നുണ്ട്. എല്ലാ രാജ്യത്തു നിന്നുള്ള പട്ടാള എഴുത്തുകള്‍ക്കും മില്‍ബ്ലോഗിങ് പ്രാധാന്യം നല്‍കുന്നുണ്ട് എന്നതും ശ്രദ്ധിക്കണം. ഇത്തരം ബ്ലോഗുകളെ ആധികാരികമായെടുത്തുകൊണ്ട് പത്രമാധ്യമങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും പട്ടാള ബ്ലോഗിങിന്റെ നല്ല കാലത്തേയാണ് കാണിക്കുന്നത്. പെന്‍ഷനായ പട്ടാളക്കാരുടെ എഴുത്തുകള്‍ പലപ്പോഴും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകാറുമുണ്ട്. എന്തൊക്കെയായാലും  ആഗോളതലത്തില്‍ പട്ടാള ബ്ലോഗിങിന് പരിഗണന ലഭിക്കുന്നത് മാധ്യമ രംഗത്തു തന്നെ പല വിപ്ലവങ്ങള്‍ക്കും വഴി തെളിയിച്ചേക്കാം.