Wednesday, October 19, 2011

BO.LT വെബ് പേജുകള്‍ സൂക്ഷിക്കാനൊരിടം


നെറ്റില്‍ അത്യാവശ്യമെന്നു തോന്നുന്ന വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. ബ്രൗസറില്‍ സാധാരണ നമ്മള്‍ പേജിന്റെ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ കമ്പ്യൂട്ടറില്‍ വെബ് പേജ് അതുപോലെ സേവ് ചെയ്തു വെക്കുകയോ ആണ് പതിവ്. ടെക്‌സ്റ്റ് മാത്രം മതിയെങ്കില്‍ സ്വന്തം ഇമെയിലിലേക്ക് ഫോര്‍വേഡു ചെയ്യുകയോ അല്ലെങ്കില്‍ പേജ് കോപ്പി ചെയ്ത് ഗൂഗിള്‍ ഡോക്‌സിലോ മറ്റോ ടെക്‌സ്റ്റ് ഫയലായി സൂക്ഷിച്ചു വെക്കുകയോ ചെയ്യാം. എന്നാല്‍ വെബ് പേജിലെ ഗ്രാഫിക്‌സും ഇമേജുകളും സ്ലൈഡുകളും ലിങ്കുകളുമെല്ലാം ഇന്റര്‍നെറ്റില്‍ അതേപോലെ സൂക്ഷിക്കണമെങ്കില്‍ എന്തു ചെയ്യും.
   വിവരങ്ങള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും സൗകര്യമൊരുക്കിയ ക്ലൗഡ് കമ്പ്യൂട്ടറിന്റെ കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍ bo.lt ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചിലര്‍ വെബ്‌പേജുകള്‍ സൂക്ഷിക്കുക മാത്രം ചെയ്യുന്നവരാണ്, ചിലര്‍ പേജുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ നമുക്ക് ഇമെയില്‍ ചെയ്തു തന്നെന്നു വരും. ഇന്റര്‍നെറ്റില്‍ നമുക്ക് സൗജന്യമായി നല്‍കുന്ന സ്ഥലത്ത് വെബ്‌പേജുകള്‍ നട്ടും ബോള്‍ട്ടുമിട്ട് ഉറപ്പിച്ചു വെക്കുന്ന സേവനമാണ് ബോള്‍ട്ട് (BO.LT). വേണമെങ്കില്‍ ബോള്‍ട്ട് അഴിച്ചു മാറ്റി അവ എഡിറ്റു ചെയ്ത് വീണ്ടും സൂക്ഷിച്ചു വെക്കാം.
   bo.lt എന്ന വെബ്‌സൈറ്റു തുറന്നാല്‍ ഈ പരിപാടി വളരെ എളുപ്പമാണെന്നു മനസ്സിലാകും. വലതു ഭാഗത്തു മുകളില്‍ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ കാലത്തും ഉപയോഗിക്കാനായി വെബ്‌പേജുകള്‍ സൂക്ഷിച്ചു വെക്കാന്‍ സ്വന്തമായി ഒരു ഡൊമെയിന്‍ കിട്ടും. ദാ techchillies.bo.lt ഇതു പോലെ.
   താല്‍ക്കാലിക ആവശ്യത്തിനാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമില്ല. ഹോംപേജില്‍ കാണുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ട വെബ് പേജിന്റെ ലിങ്ക് പേസ്റ്റു ചെയ്ത് copy it എന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ ആ പേജ് ബോള്‍ട്ടിലെത്തും. ഇനിയെന്തൊക്കെ ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം. ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യണമെങ്കില്‍ അതിനും ട്വീറ്റു ചെയ്യണമെങ്കില്‍ അതിനും ഇമെയില്‍ ചെയ്യണമെങ്കില്‍ അതിനും ഹോം പേജില്‍ തന്നെ സൗകര്യമുണ്ട്. പേജിന്റെ നേരിട്ടുള്ള ലിങ്കിനു പകരം bo.tl ലുള്ള ലിങ്കായിരിക്കും ഇവിടെ ഷെയര്‍ ചെയ്യുക.
  നമ്മള്‍ സൂക്ഷിക്കുന്ന പേജുകളുടെ 'തമ്പ്‌നെയില്‍' ഹോംപേജില്‍ തന്നെ അടുക്കി വെച്ചിട്ടുണ്ടാകും. അതിന്റെ വലതു ഭാഗത്ത് മോര്‍ ഓപ്ഷന്‍സില്‍ ക്ലിക്കു ചെയ്താല്‍ എഡിറ്റു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും വേണ്ടെങ്കില്‍ ഡിലീറ്റു ചെയ്യാനുമുള്ള സൗകര്യമുണ്ട്. വെബ്‌പേജിലെ ആവശ്യമില്ലാത്ത ചിത്രങ്ങളോ ടെക്‌സ്‌റ്റോ ഒഴിവാക്കി നമുക്ക് സൂക്ഷിച്ചു വെക്കാം. ഏതെങ്കിലും പേജിന്റെ ലിങ്കില്‍ ഫയല്‍നെയിം വരുന്ന ഭാഗം നമുക്ക് എഡിറ്റു ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇനിയുമുണ്ട് ഒരു പാട് പ്രത്യേകതകള്‍. കൂടുതലറിയാന്‍ bo.tl ന്റെ ഹോംപേജില്‍ എല്ലാം വിശദമാക്കുന്ന വീഡിയോ കാണൂ...

യൂട്യൂബില്‍ വീഡിയോ എഡിറ്റു ചെയ്യാം


ബ്ലോഗിലോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലോ എവിടെയായാലും എന്തെഴുതിയാലും അവിടെ വച്ചു തന്നെ എഡിറ്റു ചെയ്യാനുള്ള  സ്വാതന്ത്ര്യം തരുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. അതൊരു വല്ലാത്ത സ്വാതന്ത്ര്യവുമാണ്. എഴുത്തിനും ചിത്രങ്ങള്‍ക്കും അതു പറ്റും. എന്നാല്‍ വീഡിയോ ഷെയറിങ് വിപ്ലവമായ യൂട്യൂബില്‍ ഈയടുത്ത കാലം വരെ ഇക്കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.  അപ്‌ലോഡ് ചെയ്ത വീഡിയോ എടുത്തു കളഞ്ഞ് വേറെ എഡിറ്റുചെയ്ത് പുനപ്രതിഷ്ഠിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
   യൂട്യൂബ് ആരാധകര്‍ പല തവണ ആഗ്രഹിച്ചതാണ് ഒരു ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിങ് സംവിധാനത്തെപറ്റി. നമ്മള്‍ മനസ്സില്‍ ആഗ്രഹിച്ചാല്‍ മാനത്തുകാണുന്നവരാണല്ലോ യൂട്യൂബിന്റെ സ്രഷ്ടാക്കളായ ഗൂഗിള്‍. ഒടുവില്‍ അവര്‍ അതും മാനത്തു കണ്ടു. നമ്മുടെ അക്കൗണ്ടിലുള്ള വീഡിയോകള്‍ ഇനി യൂട്യൂബില്‍ വച്ചു തന്നെ ഓണ്‍ലൈനായി എഡിറ്റു ചെയ്യാം. ശബ്ദമോ നിറമോ മാറ്റാം. നീളം കുറക്കാം. വേണമെങ്കില്‍ മറ്റു വീഡിയോകള്‍ കൂട്ടിച്ചേര്‍ക്കാം. പുതിയ ട്രാന്‍സിഷനുകള്‍ ഉള്‍പ്പെടുത്താം. അഡ്രസ്സില്‍ ഒരുമാറ്റവും വരാതെ തന്നെ ഇവ വീണ്ടും പബ്ലിഷ് ചെയ്യാനാകും.
   യൂട്യൂബില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മൈ അക്കൗണ്ടില്‍ വീഡിയോ വിഭാഗത്തില്‍ ചെന്നാല്‍ മതി. മുകളില്‍ വീഡിയോ എഡിറ്റര്‍ എന്നൊരു ലിങ്ക് കാണാം. വെബ്ക്യാമറയിലോ മൊബൈലിലോ എടുത്ത വീഡിയോ ആണെങ്കില്‍ അത്യാവശ്യമാറ്റങ്ങളൊക്കെ വരുത്താന്‍ ഇവിടെ കഴിയും. ഒരു സാധാരണ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറിലുള്ള അടിസ്ഥാന സൗകര്യങ്ങളൊക്കെ ഇവിടെ ലഭിക്കും. വേണമെങ്കില്‍ മറ്റൊരു വീഡിയോ ആയി പബ്ലിഷ് ചെയ്യുകയുമാകാം.
   ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ എഡിറ്റു ചെയ്യുന്നതുപോലെ വീഡിയോയും എഡിറ്റുചെയ്ത് വീണ്ടും യൂട്യൂബില്‍ പോസ്റ്റുചെയ്യാമെന്നു ചുരുക്കം.

ഗൂഗിള്‍ ഡോക്‌സ് FAX


ഇന്റര്‍നെറ്റിന്റെ കാലത്ത് ഫാക്‌സ് എന്തിനാണെന്ന് പലരും ചോദിക്കാറുണ്ട്. ചോദ്യത്തിനു പിന്നില്‍ ഇമെയില്‍ വന്നതോടെ ഫാക്‌സിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ ഇന്റര്‍നെറ്റ് സേവനങ്ങളിലൂടെ ഫാക്‌സ് അയക്കാമെന്നോ ആവാം ഉദ്ദേശിച്ചത്. എന്തൊക്കെയായാലും സ്വന്തമായി ഫാക്‌സ് മെഷീന്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റില്‍ ഒരു ഫാക്‌സ് മെഷീന്‍ സെറ്റു ചെയ്യാനും ലോകത്തെവിടെ വേണമെങ്കിലും ഫാക്‌സയക്കാനും നിരവധി സംവിധാനങ്ങള്‍ ഇന്നു ലഭ്യമാണ്. ഇന്ന് ഇത്തരം സേവനങ്ങള്‍ ഗൂഗിള്‍ ഡോക്‌സുമായി ചേര്‍ന്ന് വന്‍ വിപ്ലവം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
   www.interfax.net  എന്ന വെബ്‌സൈറ്റുപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ ഗൂഗിള്‍ ഡോക്‌സിനെ ഒരു സൂപ്പര്‍ ഫാക്‌സ് മെഷീനാക്കി മാറ്റാം, സ്വന്തമായി ഒരു ടെലഫോണ്‍ ലൈന്‍ പോലുമോ ഇല്ലാതെ. കൈയില്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉണ്ടായാല്‍ മതി. ഇന്റര്‍ഫാക്‌സിന്റെ സൈറ്റില്‍ ഗൂഗിള്‍ ഡോക്‌സ് അക്കൗണ്ടുപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഇതോടെ ഗൂഗിള്‍ ഡോക്‌സിലെ ഡോക്യുമെന്റുകളോ സ്‌പ്രെഡ് ഷീറ്റോ ലോകത്തെ ഏത് ഫാക്‌സ് നമ്പറിലേക്കും അയക്കാന്‍ കഴിയും. ഒരുപാടു ഫാക്‌സ് നമ്പറുകളിലേക്ക് ഒരുമിച്ചയക്കുകയും ചെയ്യാം.
   അതുപോലെ ഗൂഗിള്‍ ഡോക്യുമെന്റായി ഫാക്‌സുകള്‍ സ്വീകരിക്കാനും കഴിയും. ഫാക്‌സുകള്‍ തനിയെ പിഡിഎഫ് ഫയലുകളായി പ്രത്യേക ഫോള്‍ഡറില്‍ ഗൂഗിള്‍ ഡോക്‌സിലെത്തും. വായിച്ചാലും വായിച്ചില്ലെങ്കിലും ഒരു രേഖയായി അതവിടെ കിടന്നുകൊള്ളും.
   പറയത്തക്ക വലിയ കാശൊന്നും ചിലവാകില്ല ഇന്റര്‍ഫാക്‌സിന്. പത്തുഡോളറിന്റെ ബേസിക് പാക്കേജാണെങ്കില്‍ അമേരിക്കക്ക് ഒരു പേജിന് ഏതാണ്ട് ഏഴുരൂപയേ വരൂ. ബ്രിട്ടണിലേക്കാണെങ്കില്‍ പന്തൊമ്പതു രൂപ. വലിയ പാക്കേജുകളെടുത്താല്‍ ചിലവും കുറയും. ഇന്ത്യയില്‍ തന്നെയാണെങ്കില്‍ ചിലവ് കുറച്ചു കൂടും- ചുരുങ്ങിയത് പേജിന് 28 രൂപ.
  സമാനമായ സേവനം നല്‍കുന്ന ഗിന്‍സഫാക്‌സും (www.ginzafax.com) നിരവധി പേരുപയോഗിക്കുന്നുണ്ട്.

Thursday, August 25, 2011

fb - ഇനി ടാഗിങ് ഒരു ശല്യമേയല്ല!!


ഫെയ്‌സ്ബുക്ക് ഒരു രാജ്യമാണെങ്കില്‍ അവിടെ ഏറ്റവും ചര്‍ച്ച ചെയ്യുന്ന സാമൂഹ്യപ്രശ്‌നം ടാഗിങ് ആയിരിക്കും. നമ്മള്‍ സുഹൃത്താക്കിയ ആര്‍ക്കും നമ്മുടെ പോലും അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ എന്നിവ നമ്മുടെ ചുമരില്‍ (wall) ഒട്ടിച്ചുവെക്കാവുന്ന വിദ്യയാണിത്, അനുവാദമില്ലാതെ നമ്മുടെ വീട്ടില്‍ ആര്‍ക്കും കയറി എന്തും എഴുതിവെക്കാവുന്നതുപോലെ. ഫെയ്‌സ്ബുക്കിലെ അനധികൃത കച്ചവടക്കാര്‍ മുതല്‍ പൂവാലന്മാര്‍ വരെ ടാഗ്ങ് പരിപാടി വേണ്ടപോലെ ഉപയോഗിച്ചു. പോരാത്തതിന് സ്പാം മെസേജുകളും വൈറസുകള്‍ വരെ ഈ വഴി പടര്‍ന്നു. സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കിയ ഫെയ്‌സ്ബുക്കിന്റെ വീഴ്ച!. ക്രമേണ മിക്കവരും ടാഗിങിനെ വെറുത്തുതുടങ്ങി.
   ഏറെ നാള്‍ നീണ്ട ചര്‍ച്ചയില്‍ പലരും പല ചൊട്ടുവിദ്യകളും കണ്ടെത്തിയെങ്കിലും ഒന്നും പൂര്‍ണമായും വിജയിച്ചില്ല. ഒടുവില്‍ ടാഗിങിനെ വെറുക്കുന്നവരെ സഹായിക്കാന്‍ ഫെയ്‌സ്ബുക്ക് തന്നെ രംഗത്തെത്തിയിരിക്കുന്നു. എഫ്ബി പുതുതായി രംഗത്തിറക്കുന്ന 'പ്രൈവസി സെറ്റിങ്‌സി' ലെ മുഖ്യ ആകര്‍ഷകവും ഇതാണ്.
   ടാഗ് ചെയ്യുന്നതുമാത്രമല്ല ചുമരില്‍ ആര്‍ക്ക് പോസ്റ്റിടണമെങ്കിലും ഇനി നമ്മുടെ അനുവാദം വേണ്ടിവരും. ഇതിനു പുറമേ പ്രൊഫൈലിലെ ജന്മസ്ഥലം, ജോലി സ്ഥലം തുടങ്ങിയവ ഓരോന്നും പ്രത്യേകമായി ആരൊക്കെ കാണണമെന്നും നമുക്ക് നിശ്ചയിക്കാം. അതായത് പബ്ലിക്, ഫ്രണ്ട്‌സ്, കസ്റ്റം തുടങ്ങി നിലവില്‍ പല സെറ്റിങ്‌സിലും ഉള്ളതുപോലെ തന്നെ. പ്രൊഫൈല്‍ എഡിറ്റുചെയ്യുന്ന പേജില്‍ ചെന്നാല്‍ ഓരോ ഓപ്ഷനു നേരെയും ഈ സംവിധാനങ്ങളടങ്ങിയ ഡ്രോപ് ഡൗണ്‍ മെനു കാണാം. അങ്ങനെ പുതിയ 'പ്രൊഫൈല്‍ കണ്‍ട്രോളി'ല്‍ പ്രത്യേകതകള്‍ നിരവധിയുണ്ട്.
  അനധികൃത ടാഗിങിനെ തടയാനുള്ള മാര്‍ഗ്ഗം ഹോംപേജില്‍ വലത്ത് മുകളിലുള്ള പ്രൈവസ് സെറ്റിങ്‌സില്‍ നിന്നു ലഭിക്കും. പ്രൊഫൈല്‍ റിവ്യൂഎന്ന സംവിധാനം ഓണ്‍ ചെയ്താല്‍ നമ്മുടെ 'വാളില്‍' മറ്റുള്ളവരുടെ ഓരോ പോസ്റ്റിനും നമുക്ക് അനുമതി അനുമതി കൊടുക്കാനുള്ള സൗകര്യം ലഭിക്കും. ഹോംപേജില്‍ വാള്‍ എന്ന ലിങ്കിനു താഴെ പെന്റിംഗ് പോസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ അനുമതി കാത്തു കിടക്കുന്ന പോസ്റ്റുകള്‍ കാണാം. ഇവ പോസ്റ്റു ചെയ്യാന്‍ അനുവദിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ഇനി അനുമതി കൊടുത്താലും നമ്മുടെ ചുമരില്‍ ചെന്ന് അവ ഡിലീറ്റ് ചെയ്യാനോ നിയന്ത്രിക്കാനോ കഴിയും. കൂടുതല്‍ www.facebook.com/about/control ല്‍ ലഭിക്കും.

മൊഴിമാറ്റമോ... അക്കാര്യം ട്രാന്‍സ്മിറ്റിക്കു വിടൂ !


ലോകം മുഴുവന്‍ ഒരു ഗ്രാമമാണെങ്കില്‍, എല്ലാ ഭാഷയും എല്ലാവര്‍ക്കും അറിയാമെങ്കില്‍ ജീവിതം എത്ര സുന്ദരമായേനേയെന്ന് ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ടൂള്‍ പുറത്തിറങ്ങിയയുടന്‍ ആരാധകരിലൊരാള്‍ പറഞ്ഞത് ഓര്‍മ്മ വന്നു transmiti യെ കണ്ടപ്പോള്‍. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്റെ പിന്തുണയോടുകൂടി ഇന്റര്‍നെറ്റിലോ പുറത്തോ ഉള്ള മൊഴിമാറ്റങ്ങള്‍ക്ക് സഹായിക്കുന്ന കുഞ്ഞു സോഫ്റ്റവേറാണ് ഇത്. കാശുവേണ്ട, ഗൂഗിളിന്റെ പാത പിന്‍തുടര്‍ന്ന പൂര്‍ണമായും സൗജന്യമായ ഒന്ന്.
   www.transmiti.org ല്‍ ചെന്നാല്‍ മുക്കാല്‍ മെഗാബൈറ്റ് മാത്രമുള്ള ട്രാന്‍സ്മിറ്റി ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യേണ്ട. ഡബിള്‍ക്ലിക്ക് ചെയ്താല്‍ താഴെ സിസ്റ്റം ട്രേയില്‍ വന്നു കിടന്നുകൊള്ളും, തലമുടി രണ്ടായി പകുത്ത് പിങ്കു നിറത്തിലുള്ള റിബണ്‍ കെട്ടിയ സുന്ദരിക്കുട്ടിയുടെ രൂപത്തില്‍. ഈ ഐക്കണില്‍ ക്ലിക്കുചെയ്ത് സെറ്റിങ്‌സില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താം.
  കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ സെലക്ടുചെയ്യാന്‍ കഴിയുന്ന എല്ലായിടത്തും ട്രാന്‍സ്മിറ്റിയുടെ സേവനം ലഭ്യമാണ്. വേഡിലോ എക്‌സലിലോ നോട്പാഡിലോ ടൈപ്പിറ്റിലോ എവിടെയായാലും മൊഴിമാറ്റം വരുത്തേണ്ട ഭാഗം സെലക്ട് ചെയ്ത ശേഷം കീബോഡില്‍ വിന്‍ഡോസ് കീ അമര്‍ത്തിയാല്‍ ഒരു ചെറിയ വിന്‍ഡോയില്‍ മൊഴിമാറ്റിയ ഭാഗം പ്രത്യക്ഷപ്പെടും. വിന്‍ഡോസ് കീക്കു പകരം F1 മുതല്‍ F12 വരെയോ മെനു കീയോ സെറ്റിങ്‌സില്‍ ചെന്ന് നമുക്ക് തിരഞ്ഞെടുക്കാം.
  ഇംഗ്ലീഷിലേക്കു മാത്രമല്ല ഹിന്ദിയിലോ ജര്‍മ്മന്‍ ഫ്രഞ്ച്... ഗൂഗിള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മിക്ക ഭാഷയിലേക്കും മൊഴിമാറ്റം നടക്കും, തിരിച്ചും. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ഈയിടെ ഉള്‍പ്പെടുത്തിയ തമിഴും തെലുങ്കും ബംഗാളിയുമടക്കുമുള്ള ഭാഷകളൊന്നും തല്‍ക്കാലം ട്രാന്‍സ്മിറ്റയില്‍ ലഭിക്കില്ല. പുതിയ പതിപ്പു വരുന്നതു വരെ അതിന് കാത്തിരിക്കേണ്ടിവരും. ട്രാന്‍സ്മിറ്റി പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പ് കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് സേവനം സജ്ജമാക്കിവെക്കാന്‍ മറക്കരുത്.

പ്രീകര്‍സര്‍ ഏത് സ്‌ക്രീനും 'ടച്ച് സ്‌ക്രീന്‍'


പലപ്പോഴും പഞ്ചേന്ദ്രിയങ്ങള്‍ക്കും തലച്ചോറിനുമപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉപകരണമാണ് കമ്പ്യൂട്ടറെന്ന് ആരും സമ്മതിക്കും. പ്രണവ് മിസ്ട്രി എന്ന ഗുജറാത്തുകാരന്റെ 'സിക്‌സ്ത് സെന്‍സി'നേക്കുറിച്ച് അറിയാത്തവര്‍ പോലും. കമ്പ്യൂട്ടറിനോട് 'ആറാമിന്ദ്രിയ'ത്തിലൂടെ സംസാരിക്കാന്‍ പ്രണവ് നേരത്തേ കണ്ടുപിടിച്ച വിദ്യയാണ് സിക്‌സ്ത് സെന്‍സ്. നമ്മുടെ ആംഗ്യങ്ങളും ചലനങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കമ്പ്യൂട്ടറിനെ സഹായിക്കുന്ന പാക്കേജാണിത്. പ്രണവിന്റെ പുതിയ 'പ്രീകര്‍സര്‍' എന്ന വെര്‍ച്വല്‍ ടച്‌സ്‌ക്രീന്‍ പ്രോഗ്രാം ഐ ടി മേഖലയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
   സാധാരണ മോണിട്ടറിനെ ടച്ച് സ്‌ക്രീനാക്കാനുള്ള, കേട്ടാല്‍ വളരെ ലളിതമെന്നു തോന്നുന്ന, വിദ്യയാണ് പ്രീകര്‍സര്‍. മൗസിനു പകരം അതേ പ്രവര്‍ത്തനങ്ങളെ രണ്ട് ക്യാമറകളുപയോഗിച്ച് നിയന്ത്രിച്ച് സാധാരണ മോണിറ്ററിന് ടച്ച് സ്‌ക്രീന്‍ പദവി നല്‍കുകയാണ് ഈ പ്രോഗ്രാം. സാധാരണ രണ്ട് തലത്തിലാണ് മൗസ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേത് കര്‍സറിനെ സ്‌ക്രീനിലെ യഥാസ്ഥാനത്തെത്തിക്കുകയും രണ്ടാമത്തേത് ക്ലിക്കു ചെയ്യുകയും. ഇതേ വിദ്യയെ രണ്ട് ഇന്‍ഫ്രാറെഡ് ക്യാമറകളിലൂടെ ആവിഷ്‌കരിക്കുകയാണ് പ്രീകര്‍സര്‍.
  രണ്ടു ഭാഗത്തും സ്ഥാപിച്ച ഇന്‍ഫ്രാറെഡ് ക്യാമറകളില്‍ നിന്നും വരുന്ന രശ്മികള്‍ സ്‌ക്രീനിനു മുന്നില്‍ അദൃശ്യമായ മറ്റൊരു സ്‌ക്രീന്‍ തീര്‍ക്കും. നമ്മള്‍ കൈവിരലുകോണ്ട് സ്‌ക്രീനിനു മുന്നില്‍ ചലിപ്പിക്കുമ്പോള്‍ അതിനെ അനുബന്ധ പ്രോഗ്രാം കര്‍സറിന്റെ ചലനമായും സ്‌ക്രീനിനു മുകളില്‍ തൊടുമ്പോള്‍ അതിനെ ക്ലിക്കായും പരിഭാഷപ്പെടുത്തും. ഇതോടെ ടച്ച് സ്‌ക്രീന്‍ ഉപയോഗിക്കുന്നതുപോലെ നമുക്ക് ഏത് മോണിട്ടറും ഉപയോഗിക്കാം. വലിയ സ്‌ക്രീനില്‍ പ്രൊജക്ടറുകളുപയോഗിച്ച് പ്രസന്റേഷനുകള്‍ നടത്തുമ്പോഴൊക്കെ ഇത്തരം വെര്‍ച്വല്‍ ടച് സ്‌ക്രീനുകള്‍ ഉപകാരിയായേക്കും. അതു തന്നെയാണ് പ്രണവിന്റെ കണ്ടുപിടിത്തത്തിന് പ്രധാന്യം നല്‍കുന്നതും.
  മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഗവേഷകനാണ് പ്രണവ് മിസ്ട്രി. മീഡിയ ആര്‍ട്‌സ് ആന്റ് സയന്‍സില്‍ എം.ഐ.ടിയില്‍ നിന്നു തന്നെ മാസ്റ്റര്‍ ബിരുദവും മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡിസൈനില്‍ മാസ്റ്റര്‍ ബിരുദവും നേടിയ പ്രണവ് മൈക്രോസോഫ്റ്റില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വരുന്നു മോസില്ലയുടെ പുതിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം


ഇന്റര്‍നെറ്റിലെ കുത്തക വിരുദ്ധ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഓപ്പണ്‍ സോഴ്‌സ് വെബ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സിനെ പിന്തുണക്കുക എന്നത്. അതേ സ്വഭാവമുള്ള ഗൂഗിളിന്റെ ക്രോം വന്നപ്പോഴും മോസില്ല സൂപ്പര്‍ ഹിറ്റായി നിലനിന്നു. മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വേണ്ടി പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി മോസില്ലയെത്തുന്നുവെന്നതാണ് സാങ്കേതിക ലോകത്തെ ചൂടുള്ള വാര്‍ത്ത.
   ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം. അതുകൊണ്ടുതന്നെ ഏതാണ്ടൊക്കെ ഗുഗിളിന്റെതന്നെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം പോലിരിക്കുകയും ചെയ്യും. പ്രധാനമായും മൊബൈല്‍/സ്മാര്‍ട് ഫോണ്‍ വിപണിയെ ലക്ഷ്യമിട്ടാണ് മോസില്ലയുടെ പുതിയ നീക്കം.
  ഫയര്‍ഫോക്‌സിന്റെ ഗീകോ(geko) ലേ ഔട്ട് എന്‍ജിനാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പിന്തുണ നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സോഴ്‌സ് നിര്‍മ്മാണ ദൗത്യത്തിന് 'ബുട്ട് ടു ഗീക്കോ' എന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡില്‍ ഓടുന്ന മോസില്ല ഫോണ്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.
   ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്നതിനാല്‍ ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ക്ഷാമം നേരിടേണ്ടിവരില്ല. അതിനിടെ ക്രോമിന് ഒരു വെല്ലുവിളിയാണ് മോസില്ലയുടെ പദ്ധതിയെന്ന വാദത്തേയും അവര്‍ ഖണ്ഡിച്ചു കഴിഞ്ഞു. നിലവില്‍ വെബ് ബ്രൗസറുകളുടെ കാര്യത്തില്‍ മോസില്ലയും ക്രോമും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു പോലെ തന്നെയാകും ഭാവിയിലും എന്നാണ് ഔദ്യോഗിക ചര്‍ച്ചകളില്‍ വന്ന മറുപടി

Saturday, July 23, 2011

സോഷ്യല്‍ ഹോളിവുഡ് - അഭിനയിക്കാം ഓണ്‍ലൈനായി


കഥയുടെ ചെറുനൂലിഴയില്‍ തുടങ്ങി, തിരക്കഥാകൃത്തിന്റെ ഭാവനയിലൂടെ വികസിച്ച്, സംവിധാനകന്റെ നൈപുണ്യത്തിന്റേയും നടീനടന്‍മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും പ്രതിഭയുടെ ആകെത്തുകയാണ് സിനിമ. 'വിക്കി' പോലെ യൂസര്‍ ജെനറേറ്റഡ് കണ്ടന്റുകളുടെ അധിനിവേശ കാലത്ത് 'പൊതുജന'ത്തേക്കൂടി പങ്കെടുപ്പിച്ച് ഒരു സിനിമ നിര്‍മ്മിച്ചാല്‍ എങ്ങിനെയിരിക്കും. ഇന്‍സൈഡ് എന്ന സിനിമ അത്തരമൊരു ആശയമാണ് മുന്നോട്ടുവെക്കുന്നത്. സംവിധായകന്‍ ഡി.ജെ കാര്‍സുവോ ഈ പരീക്ഷണത്തെ 'സോഷ്യല്‍ ഹോളിവുഡ്' എന്ന് വിശേഷിപ്പിക്കുന്നു. പിന്നാലെ മറ്റു മാധ്യമങ്ങളും.
  തല്‍ക്കാലം ചെറിയ റോളില്‍ അഭിയനം മാത്രമാണ് ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നത്. സിനിമയുടെ 'ത്രെഡ്' ഒരു മിനുട്ട് നീണ്ടു നില്‍ക്കുന്ന ട്രെയിലറായി ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടേയും യൂട്യൂബിലൂടെയും  മറ്റ് സൗഹൃദസദസ്സുകളിലൂടെയും പുറത്തുവിട്ടുകഴിഞ്ഞു.
  പുറം ലോകവുമായി നേരിട്ടുള്ള ബന്ധം നഷ്ടപ്പെട്ട് അടച്ചുപൂട്ടിയ ഇരുട്ടുമുറിയില്‍ നായിക ക്രിസ്റ്റീന (എമ്മി റോസം - ദ ഡേ ആഫ്റ്റര്‍ ടുമാറോ ഫെയിം) അകപ്പെട്ടിരിക്കുന്നു. പുറം ലോകവുമായുള്ള ഏക ബന്ധം ഒരു ലാപ്‌ടോപ്പും അനിയന്ത്രിതമായ ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ്. തോഷിബയുടെ ലാപ്‌ടോപ്പും ഇന്റലിന്റെ core i7 പ്രൊസസറുമെന്ന് അതിന് സാങ്കേതിക ഭാഷ്യം നല്‍കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടേയും മറ്റും സഹായത്തോടെ താനെവിടേയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നായിക.
  ഇനി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സുഹൃത്തുക്കളുടെ 'റോള്‍' ഇതാണ്. ജൂലൈ 25ന് തുടങ്ങുന്ന സിനിമയുടെ തിരക്കഥയില്‍ ചില ഭാഗങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്. സൗഹൃദക്കൂട്ടായ്മയിലെ ഒരു സുഹൃത്തിന്റെ റോള്‍. ധാരാളം സുഹൃത്തുക്കളുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്തെ 'സൂപ്പര്‍ താരത്തെ'യാണ് ഉദ്ദേശിക്കുന്നതെന്ന് വ്യംഗ്യം. ചെയ്യേണ്ടതെന്നതൊക്കെയാണെന്നും സ്‌ക്രിപ്റ്റിന്റെ ഭാഗങ്ങളും www.theinsideexperience.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. നമ്മുടെ റോളെന്താണെന്ന് മനസ്സിലാക്കി സ്‌ക്രിപ്റ്റ് വായിച്ച ശേഷം ഒരു വെബ്ക്യാമിനു മുന്നിലിരുന്ന് ക്രിസ്റ്റീനയുടെ സുഹൃത്തായി അഭിനയിക്കാം. അത് റെക്കോര്‍ഡു ചെയ്ത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാം. തുടര്‍ന്ന് യൂട്യൂബ് വീഡിയോയുടെ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റു ചെയ്യാം. നല്ല അഭിനേതാവിനെ തിരഞ്ഞെടുത്താല്‍ സംവിധായകന്‍ നേരിട്ടറിയിക്കും.
   ഒരു പരീക്ഷണം മാത്രമാണ് ഈ പദ്ധതി എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ റോളുകളൊന്നുമില്ല. എന്നാല്‍ ആശയം മില്ല്യന്‍ ഡോളര്‍ വിലയുള്ളതാണുതാനും. സിനിമയുടെ പൂര്‍ണതക്ക് യഥാര്‍ത്ഥ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സുഹൃത്തുതന്നെ വേണമെന്ന വാശി ചിലപ്പോള്‍ സിനിമയുടെ പ്രമോഷനു വേണ്ടിയാകാം. തിരക്കഥയും നായികയും വരെ പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്താവുന്ന പുതിയ വിക്കി ഫോര്‍മുലയെ പ്രയോഗതലത്തിലെത്തിക്കാനാണ് സംവിധായകന്‍ കാര്‍സുവോ ലക്ഷ്യമിടുന്നത്. ഇത്തരം ആശയം മുമ്പ് പലരും മുന്നോട്ടു വന്നെങ്കിലും വിപുലമായ തലത്തില്‍ ഇതാദ്യമാണ്. വിവര സാങ്കേതിക മേഖലയിലെ വന്‍ തോക്കുകളായ ഇന്റലും തോഷിബയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഗൂഗിള്‍ ഫോണ്ടുകള്‍ 100% FREE


വെബ്ബിലായാലും പുറത്തായാലും ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ ഉള്ളടക്കത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്ന അക്ഷരങ്ങള്‍ വേണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. എല്ലാം തികഞ്ഞ ഫോണ്ടുകള്‍ കണ്ടെത്തുമ്പോഴേക്കും വില്ലനായി കടന്നു വരിക കോപ്പിറൈറ്റ് പ്രശ്‌നമായിരിക്കും. ഈ തലവേദനയൊഴിവാക്കാന്‍ സാധാരണ ഫോണ്ടുകളില്‍ തൃപ്തിപ്പെടാറാണ് പതിവ്. ഗൂഗിള്‍ പുതുതായി അവതരിപ്പിക്കുന്ന ഫോണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തായാലും ഈ തലവേദനയില്ല.
   ചില്ലറയല്ല, 190 'കുടുംബം' നിറയെ ഫോണ്ടുകളാണ് ഗൂഗിള്‍ നല്‍കുന്നത്. ഓപ്പണ്‍ ഫോണ്ട് ലൈസന്‍സുള്ളതിനാല്‍ ആര്‍ക്കും എങ്ങനേയും ഉപയോഗിക്കാം. ആവശ്യത്തിനനുസരിച്ച് സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാനും വെബ്‌പേജുകളില്‍ ഉപയോഗിക്കാനുള്ള കോഡുകള്‍ ലഭ്യമാക്കിയും രണ്ടു തരം സേവനങ്ങളാണ് ഗൂഗിള്‍ നല്‍കുന്നത്.
   ഡൗണ്‍ലോഡു ചെയ്യേണ്ടവര്‍ക്ക് www.google.com/webfonts ല്‍ ചെന്ന് വേണ്ടത് തിരഞ്ഞെടുക്കാം. ഇവിടെ ഓരോ ഫോണ്ടും പ്രദര്‍ശിപ്പിച്ചിരിക്കും. ആവശ്യമുള്ളവ add to collection ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യാം. പിന്നീട് അവ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡു ചെയ്യാം. എല്ലാ ഫോണ്ടുകളും ഡൗണ്‍ലോഡു ചെയ്താല്‍ ഏതാണ് ഒരു സി ഡി നിറയെ (700mb) കാണും. ഈ ട്രൂ ടൈപ്പ് ഫോണ്ടുകള്‍ (.ttf) പിന്നീട് C:\WINDOWS\Fonts ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ടെക്‌സ്റ്റ് എഡിറ്റര്‍ സോഫ്റ്റ്‌വേറിലും ഫോട്ടോഷോപ്പിലുമൊക്കെ ഉപയോഗിക്കാം. ഓപ്പണ്‍ സോഴ്‌സായതിനാല്‍ ആരും ചോദിക്കാന്‍ വരില്ല.
  ഇനി വെബ്‌പേജുകളിലുപയോഗിക്കാന്‍ ആവശ്യമുള്ള ഫോണ്ട് സെലക്ട് ചെയ്തു കഴിഞ്ഞാല്‍ ഗൂഗിള്‍ ഡോട്ട് കോമില്‍ ഹോസ്റ്റ് ചെയ്ത ഫോണ്ടുകളുടെ കോഡ് ലഭിക്കും. വേണ്ട ടൈപ്പും സ്റ്റൈലുമൊക്കെ നോക്കി ഇവ തിരഞ്ഞെടുക്കാം. കൂടുതലറിയാന്‍ ഗൂഗിളിന്റെ വെബ്‌ഫോണ്ട്‌സ്് പേജു സന്ദര്‍ശിച്ചു നോക്കൂ.

Thursday, July 7, 2011

ഫെയ്‌സ്ബുക്ക് ഓര്‍മ്മപ്പുസ്തകം

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ദിനചര്യയുടെ ഭാഗമായതോടെ പലരുടേയും ജീവിതം തുറന്ന പുസ്തകമാണ്. ഫെയ്‌സ്ബുക്കുള്‍പ്പെടെയുള്ള സൗഹൃദ സദസ്സുകള്‍ മൊബൈല്‍ ഫോണ്‍ എഡിഷനുകള്‍ കൂടി തുടങ്ങിയതോടെ രാവിലെ ഗുഡ് മോണിങ് പറയുന്നതുമുതല്‍ യാത്രക്കിടയിലും, ഇരിക്കുമ്പോഴും, ഉറക്കത്തിന് തൊട്ടുമുമ്പുവരെ നമ്മള്‍ നൂറുകണക്കിന് സുഹൃത്തുക്കളുമായി സംവദിക്കുന്നു. എഴുതിയിടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ കാലാകാലം നിധിപോലെ അവ കാത്തുസൂക്ഷിച്ചുകൊള്ളും. ഒരു പുസ്തക രൂപത്തിലാക്കിയിറക്കിയാല്‍ ഒരു നല്ല ആത്മകഥയായേക്കും പലരുടേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജീവിതം.
  ഒരു സ്വപ്‌നമല്ല, അതും യാഥാര്‍ത്ഥ്യമായിരിക്കുന്നു, ഫെയ്‌സ്ബുക്കില്‍. മുഴുവന്‍ ചരിത്രവും നല്‍കാന്‍ കഴിയില്ലെങ്കിലും ഫെയ്‌സ്ബുക്കിലെ ഇടപെടലുകളുടെ സംക്ഷിപ്തരൂപം നല്‍കുന്ന 'സോഷ്യല്‍ മെമ്മറീസ്' വന്‍ ഹിറ്റായത് അങ്ങനെയാണ്.
   നമ്മള്‍ തിരഞ്ഞെടുക്കുന്ന കാലയളവിലെ ഫെയ്‌സ്ബുക്ക് ജീവിതം ഭംഗിയായി ലേ ഔട്ട് ചെയ്ത് പുസ്‌ക രൂപത്തില്‍ തരുന്ന ആപ്ലിക്കേഷനാണ് സോഷ്യല്‍ മെമ്മറീസ്.   apps.facebook.com/mysocialmemories ല്‍ ചെന്നാല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ആര്‍ക്കും പുസ്തകം സൗജന്യമായുണ്ടാക്കാം.
   2009 ജൂണ്‍ മുതലിങ്ങോട്ടുള്ള കാലഘട്ടത്തിലെ ഫെയ്‌സ്ബുക്ക് അനുഭവങ്ങള്‍ മാത്രമേ പുസ്തകത്തില്‍ വിഷയമാകുകയുള്ളൂ. ഫെയ്‌സ്ബുക്ക് യൂസര്‍നേമും പാസ്‌വേഡും കൊടുത്ത് അകത്ത് കടന്ന് സമയക്രമവും സെറ്റുചെയ്താല്‍ ഒന്നോ രണ്ടോ മിനുട്ടുകള്‍ക്കുള്ളില്‍ പുസ്തകം തയ്യാര്‍. അതിന്റെ പുറം ചട്ടയില്‍ The Social Memories of എന്നതിനൊപ്പം നമ്മുടെ പേരും വലിയ അക്ഷരത്തില്‍ ഭംഗിയായി എഴുതിയിരിക്കും.
  ആദ്യവും അവസാനവും നമ്മുടെ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളുള്‍പ്പെടുത്തിയതാണ് അകം ചട്ട. പിന്നെ സൂചിക, നമ്മളെക്കുറിച്ചുള്ള വിവരങ്ങള്‍, ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നമ്മുടെ ചിത്രങ്ങള്‍, ഏറ്റവും കൂടുതല്‍ ടാഗ് ചെയ്ത സുഹൃത്തിനേക്കുറിച്ചും നമ്മള്‍ ഏറ്റവും കൂടുതല്‍ ചിത്രം ഷെയര്‍ ചെയത സുഹൃത്തിനേക്കുറിച്ചുമുള്ള പ്രത്യേക പേജുകള്‍, നമ്മളുമായി കൂടുതല്‍ ഇടപെട്ടവര്‍, പ്രശസ്തമായ സ്റ്റാറ്റസ്, ഏറ്റവും പ്രശസ്തമായ ചിത്രം....അങ്ങനെ വിവിധ അധ്യായങ്ങളായാണ് പുസ്തകം സജ്ജീകരിച്ചിരിക്കുന്നത്. ഇവയൊക്കെ നമുക്ക് പിന്നീട് എഡിറ്റു ചെയ്യുകയുമാകാം.
  പുസ്തകത്തിന്റെ ഫഌഷ് പതിപ്പ് മാത്രമാണ് സൗജന്യമായി ലഭിക്കുക. പേജുകള്‍ നമ്മുടെ ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യുകയുമാകാം. അല്ല അതൊരു പുസ്തക രൂപത്തില്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ ഷിപ്പിങ് ചാര്‍ജ്ജ് അടക്കം 32 ഡോളര്‍ കൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും.

Saturday, July 2, 2011

ഫെയ്‌സ്ബുക്കും സ്‌കൈപ്പും ഒരു കുടക്കീഴില്‍


ഫെയ്‌സ്ബുക്ക് ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായതിനു പിന്നിലെ കാരണങ്ങള്‍ തിരക്കി തലപുകക്കേണ്ട! എല്ലാം ഒരേ ചുമരില്‍ കുറിച്ചിട്ട ലളിതമായ ഹോംപേജിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി. യാഹൂമെസഞ്ചറും ജിടോക്കുമൊക്കെ അരങ്ങുവാഴുമ്പോഴും സ്‌കൈപ്പ് സൂപ്പര്‍ ഹിറ്റായി തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അത്ര എളുപ്പത്തില്‍ ഉത്തരം കിട്ടിയെന്നു വരില്ല. എന്നാല്‍ ഭാവിയില്‍ സ്‌കൈപ്പ് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുകയാണെങ്കില്‍ അതിന് ഒരേ ഒരു ഉത്തരമേയുണ്ടാകൂ. അത് ഫെയ്‌സ്ബുക്ക് എന്ന ഒറ്റ വാക്കുള്ള ഉത്തരമായിരിക്കും.
  ഫെയ്‌സ്ബുക്കിലെ മിക്ക സേവനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്‌കൈപ്പ് 5.5  പതിപ്പ് പുറത്തുവന്നത് വലിയ ഒരു മാറ്റത്തിന്റെ തുടക്കമാണ്. സ്‌കൈപ്പിലെ ഫെയ്‌സ്ബുക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പൂട്ടു തുറന്ന്് അകത്തുകയറിയാല്‍ നമ്മുടെ ഹോംപേജിലെത്താം. ഫെയ്‌സ്ബുക്കിലെ അതേ ഹോംപേജാണെന്നു ധരിക്കരുത,് ഫെയ്‌സ്ബുക്ക് ഫീഡുകള്‍ക്കായി സ്‌കൈപ്പുണ്ടാക്കിയ പ്രത്യേക പേജ്. അതില്‍ ഓരോ അപ്‌ഡേറ്റുകളും വിന്‍ഡോയുടെ വലിപ്പത്തിനനുസരിച്ച് നിരകളായി പ്രത്യക്ഷപ്പെടും. സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകള്‍ വായിക്കാം എന്നതുമാത്രമല്ല അവരോട് ഫെയ്‌സ്ബുക്കിലോ ഇനി സ്‌കൈപ്പ് അക്കൗണ്ടുണ്ടെങ്കില്‍ അതിലൂടെയോ സംസാരിക്കുകയും ചെയ്യാം.
  ഫെയ്‌സ്ബുക്കില്‍ നമ്മള്‍ നല്‍കിയ ഫോണ്‍നമ്പര്‍ ഓരോരുത്തരുടെ പേരിനു മുകളിലുമുണ്ടാകും. സുഹൃത്തിന് സ്‌കൈപ്പ് ഐഡിയുണ്ടെങ്കില്‍ അതും. വേണട്ത് സെലക്ട് ചെയ്ത് സ്‌കൈപ്പുപയോഗിച്ച് ഫോണ്‍ ചെയ്യാം, അതും ചെറിയ തുകക്ക്. സ്‌കൈപ്പ് ഐഡിയിലൂടെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലേക്ക് (ചിലപ്പോള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് ) നയാ പൈസമുടക്കാതെ സംസാരിക്കുകയുമാകാം.
 അപ്‌ഡേറ്റുകളിലെ ചിത്രങ്ങള്‍ ആദ്യ നോട്ടത്തില്‍ ഫെയ്‌സ്ബുക്കിലേക്കാള്‍ വലിയ വലിപ്പത്തില്‍ കാണാന്‍ കഴിയുമെങ്കിലും ഫെയ്‌സ്ബുക്ക് ആല്‍ബത്തിലെ മിഴിവു ലഭിക്കില്ല, കമന്റിടാനുള്ള ബുദ്ധിമുട്ട് തുടങ്ങി ഫെയ്‌സ്ബുക്ക് ഹോംപേജുമായി തട്ടിച്ചു നോക്കൂമ്പോള്‍ ഒരു പാട് കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനാകും. എങ്കിലും കുറച്ചു നേരം മാത്രം ഫെയ്‌സ്ബുക്കില്‍ കയറിയിറങ്ങുന്നവര്‍ക്ക് സ്‌കൈപ്പ് ഉപകാരിയാണ്. സ്‌കൈപ്പ് അക്കൗണ്ടിനൊപ്പം മറ്റൊരു ബട്ടണമര്‍ത്തിയാല്‍ ചാറ്റില്‍ ഓണ്‍ലൈനായ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളേ നേരിട്ട് കണ്ടെത്താം. അതില്‍ ക്ലിക്കു ചെയ്ത് അവരോട് ഫോണിലോ സ്‌കൈപ്പിലോ ചാറ്റിലോ മിണ്ടിയും പറഞ്ഞുമിരിക്കാം.
  വിന്‍ഡോ ക്ലോസ് ചെയ്താല്‍ അത് സ്ക്രീനിനു താഴെ വലതുഭാഗത്ത് സിസ്റ്റം ട്രേയില്‍ പോയി കിടന്നോളും, സ്‌കൈപ്പ് മെസഞ്ചറായി. വീണ്ടും അതില്‍ ക്ലിക്ക് ചെയ്ത് ഫെയ്‌സ്ബുക്കോ സ്‌കൈപ്പോ ഏതാണെന്നു വെച്ചാല്‍ ഉുപയോഗിക്കാം. മെസഞ്ചര്‍ മിനിമൈസ് ചെയ്തിട്ടിരിക്കുകയാണെങ്കിലും അല്ലെങ്കിലും ഓണ്‍ലൈനായിക്കൊണ്ടിരിക്കുന്നവരേക്കുറിച്ച് അപ്പപ്പോള്‍ ഒരു പോപ്പ് അപ്പ് വിന്‍ഡോയിലൂടെ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഈ സൗകര്യം തല്‍ക്കാലം ഫെയ്‌സ്ബുക്ക് ചാറ്റിലില്ല.
  എന്തായാലും സ്‌കൈപ്പും ഫെയ്‌സ്ബുക്കും നിത്യജീവിതത്തിന്റെ ഭാഗമായവര്‍ക്ക് സ്‌കൈപ്പിന്റെ പുതിയ പതിപ്പ് വലിയ അനുഗ്രഹമാണ്. മക്കളും മരുമക്കളും വിദേശത്തുള്ള, അത്യാവശ്യം കമ്പ്യൂട്ടറും പിന്നെ സ്‌കൈപ്പും ഉപയോഗിക്കാനറിയാവുന്ന മലയാളികളുടെ ജീവിതത്തിലേക്ക് ഇനി ഫെയ്‌സ്ബുക്ക് കൂടി കടന്നു വരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

Thursday, June 16, 2011

E mail Overload അറിയാനും വഴിയുണ്ട്


ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നോ ഇല്ലെന്നോ ആള്‍ ബിസിയാണെന്നോ ഡയല്‍ ചെയത് നിമിഷങ്ങള്‍ക്കകം അറിയാം. എന്നാല്‍ ഇ മെയിലിലോ?. അഡ്രസ് തെറ്റിയാലോ മറ്റു സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലോ മാത്രമേ ഇമെയില്‍ അയച്ചയാള്‍ക്ക് മറുപടി ലഭിക്കൂ. സെല്‍ഫോണ്‍ സേവനം പോലെയല്ലെങ്കിലും, വേണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ ഇമെയിലുകള്‍ കെട്ടിക്കിടക്കുകയാണോ ഇടക്കിടെ തുറന്നു നോക്കുന്നുണ്ടോ എന്നൊക്കെ മറ്റുള്ളവര്‍ക്ക് വിവരം നല്‍കാനുള്ള സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. തല്‍ക്കാലം സേവനം ജിമെയിലില്‍ മാത്രമേ ലഭിക്കുകയുള്ളൂ.
    Courteous.ly എന്ന ലിങ്കിലേക്കൊന്നു പോയാല്‍ മതി. ഗൂഗിളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായ സംവിധാനമാണിത്. ഈ വെബ്‌സൈറ്റില്‍ ചെന്ന് നമ്മുടെ ഇമെയില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് നമ്മുടെ ഇമെയില്‍ അക്കൗണ്ട് പരിശോധിക്കാന്‍ അനുവാദം ചോദിക്കും. നമുടെ ഇമെയിലിനു വേണ്ടിമാത്രമുള്ള ഒരു ലിങ്കും പ്രത്യക്ഷപ്പെടും.  http://courteous.ly/6FqGQQ ഇതുപോലെ ഒരെണ്ണം.
  ഇടക്കിടെ നമ്മുടെ ഇന്‍ബോക്‌സിലെ മെയിലുകളുടെ ഗതി മനസ്സിലാക്കി courteous.ly വിരവങ്ങള്‍ നല്‍കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നു മാത്രം. ലിങ്ക് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ട ചുമതല നമ്മുടേതാണ്.
  അതിനും സംവിധാനമുണ്ട്. നമ്മുടെ ഇമെയില്‍ സിഗ്നേച്ചറിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കുകയോ അല്ലെങ്കില്‍ ഓട്ടോ റിപ്ലൈ സെറ്റിങ്‌സില്‍ ഈ ലിങ്ക് നല്‍കുകയോ ആവാം. മറുപടി പ്രതീക്ഷിച്ചിരിക്കുന്നയാള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്ത് നമ്മുടെ ഇമെയിലിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കാം. തുറന്നു നോക്കാതെ കിടക്കുന്ന ഇമെയിലുകളെ മനസ്സിലാക്കി ലോഡ്, ലൈറ്റ്, ഹൈ എന്നിങ്ങനെയുള്ള വിവരങ്ങളാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ ക്ക് courteous.ly സന്ദര്‍ശിച്ചു നോക്കൂ.

facebook ചാറ്റില്‍ ഇനി ശല്യക്കാരില്ല !



അമ്പതു സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നാല്‍ അമ്പതും അമ്പതു സ്വഭാവങ്ങളുള്ളവരായിരിക്കും. എല്ലാവരേയും ഒന്നിച്ചു കൈകാര്യം ചെയ്യുന്നയാള്‍ ഉത്തമ സൃഹൃത്താവും. എന്നാല്‍ ഫെയ്‌സ്ബുക്കിലെ നൂറുകണക്കിന് സുഹൃത്തുക്കളോട് എങ്ങിനെയൊക്കെ ഇടപഴകണം എന്നത് പലര്‍ക്കും ഒരു തലവേദനയാണ്.
  ഫെയ്‌സ്ബുക്ക് ചാറ്റാണ് അതില്‍ മുഖ്യ വിഷയം. ലാപ്‌ടോപ്പിന്റേയോ സെല്‍ഫോണിന്റേയോ സ്വകാര്യതയിലിരുന്ന് സംസാരിക്കുമ്പോള്‍ പലരും മറുഭാഗത്തിരിക്കുന്നവരുടെ മാനസികാവസ്ഥയോ സാഹചര്യമോ മനസ്സിലാക്കാറില്ല. അതുകൊണ്ടു തന്നെ ചിലരെ നമുക്ക് ശല്യക്കാരായി കണക്കാക്കേണ്ടിയും വരും.  ഒന്നോ രണ്ടോ ശല്യക്കാരെ പേടിച്ച് ഫെയ്‌സ്ബുക്ക് ചാറ്റു തന്നെ ഉപേക്ഷിച്ച് പോയവരു നിരവധി. ആയിരത്തിലേറെ സുഹൃത്തുക്കളുള്ളവര്‍ക്ക് തലവേദന അല്‍പ്പം കൂടും. യാഹൂ, ഗൂഗിള്‍ടോക്ക് തുടങ്ങിയ ചാറ്റ് മെസഞ്ചറുകളില്‍ ഓരോരുത്തരേയും നമുക്ക് വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ട്. ഫെയ്‌സ്ബുക്കില്‍ അതുണ്ടോ എന്നാണ് സൗഹൃക്കൂട്ടായ്മകളില്‍ ഈയിടെ കേട്ട പ്രസക്തമായ ചോദ്യം. അല്പമൊന്നു മിനക്കെട്ടാല്‍ ഫെയ്‌സ്ബുക്കില്‍ ആരോട് സംസാരിക്കണം ആരെയൊക്കെ ഒഴിവാക്കണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാം. ആരുമറിയാതെ!.
   ഇതിനകം തന്നെ പലരും പരീക്ഷിച്ചുവരുന്ന തന്ത്രമാണിത്. സംഗതി വളരെ ലളിതം. നമ്മുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ ഫ്രണ്ട്‌സ് എന്ന പേജിലെത്തുക. അവിടെ സുഹൃത്തുക്കളെ അക്ഷരമാല ക്രമത്തില്‍ കണ്ടെത്താം. മുകളില്‍ വലതു ഭാഗത്തായി 'ക്രിയേറ്റ് ലിസ്റ്റ്' എന്നു കാണാം. ഇവിടെ ക്ലിക്കു ചെയ്താല്‍ ഓരോരുത്തരേയും പ്രാധാന്യമനുസരിച്ച് പല ഗ്രൂപ്പുകളായി തരം തിരിക്കാം. ഗ്രൂപ്പുകള്‍ക്ക് ഓരോ പേരും നല്‍കാം. അടുത്ത സുഹൃത്തുക്കള്‍, അത്ര അടുപ്പമില്ലാത്തവര്‍, ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍, അങ്ങനെ. ഇനി വേണമെങ്കില്‍ ചാറ്റു ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ എന്നൊരു ഗ്രൂപ്പുകൂടിയുണ്ടാക്കിക്കോളൂ. (ഗ്രൂപ്പുകളായി തിരിക്കുന്നത് ചാറ്റ് ബ്ലോക്കു ചെയ്യാന്‍ വേണ്ടി മാത്രമാണെന്ന് കരുതരുത്)
  ചാറ്റ് ലിസ്റ്റിലും ഇതേ ഗ്രൂപ്പടിസ്ഥാനത്തിലായിരിക്കും സുഹൃത്തുക്കളെ കാണുക. ഇവിടെ ഓരോ ഗ്രൂപ്പിന്റേ പേരിനു നേരെ വലതുഭാഗത്തുള്ള പച്ചയും വെള്ളയും കലര്‍ന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ ഇവര്‍ ഓണ്‍ലൈനായിരിക്കണമോ ഓഫ്‌ലൈനായിരിക്കണമോ എന്നു നമുക്ക് തീരുമാനിക്കാം. ഓഫ് ലൈനാക്കിയാല്‍ ആ ഗ്രൂപ്പിലുള്ളവര്‍ ചാറ്റ് ലിസ്റ്റിലുള്ളവര്‍ അപ്രത്യക്ഷരാകും. ഇനി രണ്ടോ മൂന്നോ പേരോട് മാത്രമേ സംസാരിക്കാന്‍ താത്പര്യമുള്ളുവെങ്കില്‍ അവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പുണ്ടാക്കി ചാറ്റ് ലിസ്റ്റില്‍ അതുമാത്രം ഓണ്‍ലൈനും ബാക്കിയെല്ലാം ഓഫ് ലൈനുമാക്കിയാല്‍ മതി.

Friday, June 10, 2011

യൂട്യൂബില്‍ ഇന്ത്യന്‍ സിനിമകളുടെ പൂക്കാലം




 ടെലിവിഷന്‍ ചാനലിലെന്ന പോലെ മുഴുനീള സിനിമകള്‍ യൂട്യൂബിലും കാണാനുള്ള സൗകര്യം വന്നിട്ട് അധികനാളായില്ല. എന്നാല്‍ ഒരു ജനപ്രിയ സിനിമാ ചാനലാകാനുള്ള തയ്യാറെടുപ്പിലാണ് യൂട്യൂബിന്റെ ഇന്ത്യന്‍ എഡിഷന്‍. പണം കൊടുത്തും അല്ലാതെയും വിവിധ ഭാഷകളിലെ സിനിമകള്‍ കാണാനുള്ള സൗകര്യവുമായി യൂട്യൂബ് മൂവീസ്(youtube.com/movies) എത്തിയിട്ട് അധികനാളായില്ല. ലോകത്തെ വിവിധ ഭാഷകളിലെ സിനിമകള്‍ക്കു പുറമേ ഹിന്ദി തമിഴ് തെലുങ്ക് ബംഗാളി സിനിമകളും ഇവിടെയുണ്ട്. പിന്നാലെ ഇന്ത്യക്കാര്‍ക്കു വേണ്ടി മാസത്തിലൊരു ബ്ലോക്ബസ്റ്റര്‍ സിനിമ എന്ന വാഗ്ദാനവുമായാണ് യൂട്യൂബ് ബോക്‌സ് ഓഫീസ് (youtube.com/boxoffice) എന്ന പുതിയ ചാനല്‍ രംഗത്തെത്തിയത്.
  ഹിറ്റ് ചിത്രങ്ങള്‍ ഹൈഡെഫനിഷന്‍ ഗുണനിലവാരത്തിലാണ് ബോക്‌സ് ഓഫീസ് വഴി ലഭിക്കുക. പ്രവേശനം തീര്‍ത്തും സൗജന്യം. അലമ്പില്ലാത്ത ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഒരു ഫഌഷ് പ്ലെയറും മാത്രമേ യൂട്യൂബ് ആവശ്യപ്പെടുന്നള്ളൂ. സാധാരണ ഡിവിഡി കള്‍ കാണും പോലെ അല്ലലില്ലാതെ കാണാമെന്ന ധാരണ വേണ്ട. പത്തു മിനുട്ടു കൂടുമ്പോള്‍ പരസ്യം വരും. അതായത് ഓണക്കാലത്തെ സിനിമകള്‍ കാണുന്നതു പോലെ ഒരു സാധാരണ ഇന്ത്യന്‍ സിനിമക്കിടക്ക് പത്ത് പന്ത്രണ്ട് തവണയെങ്കിലും പരസ്യം നമ്മളെ ശല്യം ചെയ്യും. പതിനഞ്ച് സെക്കന്‍ഡ് മാത്രമേ പരസ്യമുണ്ടാവൂ എന്നതാണ് ആശ്വാസം. അത് ഓടിച്ചു കളയാന്‍ സൗകര്യമില്ലാത്തതിനാല്‍ അതു കണ്ടേ തീരൂ. പരസ്യവരുമാനം സിനിമാ നിര്‍മ്മാതാക്കള്‍ക്കു കൂടി കൊടുക്കാനുള്ളതാണെന്ന് യൂട്യൂബ് വ്യക്തമാക്കിക്കഴിഞ്ഞു.
  കമ്പ്യൂട്ടര്‍ ഉരുപ്പടി നിര്‍മ്മാതാക്കളായ ഇന്റലാണ് യൂട്യൂബ് ബോക്‌സ് ഓഫീസിന്റെ പ്രായോജകര്‍. സിനിമകള്‍ ഒരു മാസം കഴിഞ്ഞാലും അവിടെ തന്നെയുണ്ടാകും. അതായത് യൂട്യൂബ് മൂവീസ് പോലെ സിനിമകളുടെ ആര്‍ക്കേവ് ആയി മാറും ബോക്‌സ് ഓഫീസ് എന്നു ചുരുക്കം.



Sunday, June 5, 2011

ഡങ്കി ട്രെന്റ്‌സ് നിത്യജീവിതത്തില്‍ ഗൂഗിളിന്റെ കൈയൊപ്പ്


എങ്ങനെ തിരയാമെന്നു മാത്രമല്ല ഇന്റര്‍നെറ്റ് സെര്‍ച്ച്് സംവിധാനവും നിത്യജീവിതവും എങ്ങനെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാമെന്നും ഗൂഗിളിനെ ആരും പഠിപ്പിക്കേണ്ട. ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ കോറിലേറ്റ് (google correlate) അത്തരമൊരു പരീക്ഷണ ശാലയാണ്. ദരിദ്ര രാജ്യങ്ങളെ പലപ്പോഴും പ്രതിസന്ധിയിലാക്കാറുള്ള ഡങ്കിപ്പനിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഗൂഗിള്‍ കോറിലേറ്റ് സേവനങ്ങളിലെ ഏറ്റവും പുതിയത്.  ഓണ്‍ലൈന്‍ മാപ്പില്‍ രാജ്യങ്ങളിലെ ഡങ്കിപ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റു കൊണ്ടിരിക്കുന്ന സംവിധാനമാണ് ഡങ്കി ട്രെന്റ്‌സ് . www.google.org/denguetrends ല്‍ പോയാല്‍ എല്ലാം നേരിട്ടുകാണാം.
   ഇന്ത്യ, ബൊളീവിയ, ബ്രസീല്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡങ്കി ട്രെന്റ്‌സ് പനി പടര്‍ന്നു പിടിക്കുന്നതിന്റ നിലവാരം ഗ്രാഫില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കും. മുന്‍വര്‍ഷങ്ങളിലെ നിലവാരവുമായി തട്ടിച്ചുനോക്കുകയുമാകാം. അതാത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടേയും ലോകാരോഗ്യ സംഘടനയുടേയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ഡങ്കി ട്രെന്റ്‌സ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ തട്ടിപ്പാകാന്‍ വഴിയില്ല. ബോസ്റ്റണ്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിന്റേയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റേയും സഹായത്തോടെയാണ് ഗൂഗിള്‍ ഈ സംവിധാനം തയ്യാറാക്കിയത്. 2009 ലും ഗൂഗിള്‍ ഡങ്കി ട്രെന്റ്‌സ് പോലൊരെണ്ണം  പരീക്ഷിച്ചിരുന്നു.
  ഡങ്കി ഏറ്റവും മാരകമായ മേഖല, ഉയര്‍ന്നതും മധ്യത്തിലുള്ളതും താഴ്ന്നതും ഏറ്റവും താഴ്ന്നതുമെന്നിങ്ങനെയാണ് രാജ്യങ്ങളെ ഗൂഗിള്‍ തരം തിരിക്കുക. ഓരോ ദിവസത്തേയും ഡങ്കി റിപ്പോര്‍ട്ടുകള്‍ കണക്കാക്കി അവയുടെ ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയും ഇന്തോനേഷ്യയും ഡങ്കിപ്പനി ഭീഷണി കുറവുള്ള രാജ്യങ്ങളാണ്. ബ്രസീലാണ് ഏറ്റവുംകൂടുതല്‍ പനികള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രാജ്യം. 
  പ്രതിവര്‍ഷം പത്തുകോടി ജനങ്ങളെ ബാധിക്കുന്ന പകര്‍ച്ചാവ്യാധിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുകയും അതാത് രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുമായി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന പരസ്പരാശ്രയ സംവിധാനമായി ഇതിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ കോറിലേറ്റില്‍ ഇതുപോലെ കൂടുതല്‍ സന്നദ്ദ സേവനങ്ങള്‍ പ്രതീക്ഷിക്കാം.

Thursday, May 26, 2011

ഇനി എഴുതി സൂക്ഷിക്കാം ഡിജിറ്റലായി


ഒരു കാര്യം സ്വന്തം കൈപ്പടയിലെഴുതി നല്‍കുമ്പോള്‍ നമ്മുടെ മനസ്സ് അതേപടി പറിച്ചു നല്‍കുകയാണ് എന്നു പറയാറുണ്ട്. സ്വന്തം കൈയക്ഷരത്തിന് ഒരാളുടെ മാനസികാവസ്ഥയേയും സ്വഭാവത്തേയുമൊക്കെ ഉള്‍ക്കൊള്ളിക്കാനുള്ള കഴിവുണ്ട്. കംപോസ് ചെയ്യുന്നതിനേക്കാള്‍ കൈയെഴുത്തിന് മാനസികമായ അടുപ്പം വെച്ചു പുലര്‍ത്താമെന്നതുകൊണ്ടാണ് പലരും എഴുത്തുകള്‍ കൈകൊണ്ടെഴുതി ഇ മെയില്‍ ചെയ്യുന്നതു തന്നെ.  വിവര സാങ്കേതികതവിദ്യയുടെ കാലത്ത് 'എഴുത്തി' നെ എങ്ങിനെ സംരക്ഷിക്കാം. അവയെല്ലാം സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാം എന്ന് വളരെ ലളിതമായ ഉത്തരം. കാലത്തിനനുസരിച്ച മറ്റൊന്നു കൂടിയുണ്ട്. എഴുതിയ വാക്കുകള്‍ അതേപടി സൂക്ഷിച്ചുവെക്കുന്ന ഒരു പേന. എഴുതിയതു മാത്രമല്ല നമ്മള്‍ പറഞ്ഞ കാര്യങ്ങളും എക്കോ സ്മാര്‍ട്ട് പെന്‍ എന്ന ഈ അത്ഭുത പേന ശേഖരിച്ചു വെക്കും.
   പേനയല്ല കൊച്ചു കമ്പ്യൂട്ടര്‍ തന്നെയാണിത്. ഒരു നിബ്ബ്, മെമ്മറി സ്‌റ്റോറേജ്, ബില്‍റ്റ് ഇന്‍ സ്പീക്കര്‍, മൈക്രോഫോണ്‍, എല്‍ ഇ ഡി ഡിസ്‌പ്ലേ, ഓഡിയോ ജാക്ക്, യു എസ് ബി കണക്ടര്‍ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. പേനകൊണ്ട് എഴുതുമ്പോള്‍ തന്നെ അക്ഷരങ്ങള്‍ അതേപടി മെമ്മറിയില്‍ സൂക്ഷിക്കും. ഒപ്പം അപ്പോഴുള്ള ശബ്ദവും. അതേ പ്രതലത്തില്‍ തൊട്ടാല്‍ അപ്പോള്‍ റെക്കോര്‍ഡു ചെയ്തതൊക്കെ വീണ്ടും കേള്‍ക്കാം. അതായത് ഒരു മീറ്റിങ്ങിലോ ക്ലാസിലോ ആണെങ്കില്‍ ആള്‍ ഉപകാരിയാണെന്നര്‍ത്ഥം.
  യു എസ് ബി വഴി കംപ്യൂട്ടറുമായി കണക്ട് ചെയ്ത് എഴുത്തും ശബ്ദവുമൊക്കെ ബാക് അപ് ചെയ്യാം. നോട്ടുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെടുക്കാം. ഫെയ്‌സ്ബുക്കിലൂടെയോ ഗൂഗിള്‍ നോട്‌സിലൂടെയോ എവര്‍നോട്ടിലൂടെയോ കൈയെഴുത്തു പ്രതി അതേപോലെ കൂട്ടുകാര്‍ക്ക് കൈമാറാം. പറയാനാണെങ്കില്‍ ഒരുപാടുണ്ട്. www.livescribe.com ല്‍ ചെന്നാല്‍ കൂടുതല്‍ വിരങ്ങളറിയാം.
  രണ്ട് ജി ബിയുള്ള എക്കോ സ്മാര്‍ട്ട് പേനയുടെ വില 99 ഡോളറാണ്. നാലു ജി ബി പേനക്ക് നൂറ്റമ്പതും എട്ടു ജിബി പേനക്ക് ഇരുനൂറ്റമ്പതും ഡോളറാണ് വില.

ഓപ്പറ 11.1


   കാണാന്‍ ഏറെ സുന്ദരനാണ് ഓപ്പറ 11.1 ബ്രൗസര്‍. ഇളം നീലനിറത്തിലുള്ള തീമും ഗൂഗിളിന്റെ സെര്‍ച്ച് സംവിധാനത്തിന്റെ പിന്‍ബലവുമാണ് ക്രോമിന്റെ പ്രത്യേകതയെങ്കില്‍ കാഴ്ചയില്‍ കറുപ്പിന്റെ ഏഴഴക് മാത്രമല്ല മറ്റു ചില കാര്യങ്ങളിലും ഓപ്പറ മറ്റുള്ളവരെയെല്ലാം കവച്ചു വെക്കും. കുറഞ്ഞ സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷനിലും ഇമേജുകള്‍ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാവുന്ന ടര്‍ബോ മോഡാണ് അതില്‍ എടുത്തു പറയേണ്ടത്.
    ബ്രോഡ് ബാന്റിന്റെ കാലമാണെങ്കിലും പലപ്പോഴും നെറ്റിന്റെ സ്പീഡ് വില്ലനായി പ്രത്യക്ഷപ്പെടാറുണ്ട്. സെല്‍ഫോണിലൂടെ നെറ്റ് ഉപയോഗിക്കുന്നവരുടെ കാര്യം പറയുകയും വേണ്ട. നമ്മള്‍ ഒരു വെബ്‌സൈറ്റ്  ആവശ്യപ്പെട്ടാല്‍ അവയുടെ സെര്‍വറുമായി ബന്ധം സ്ഥാപിച്ച ശേഷം ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ നേരിട്ട് നമ്മുടെ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് കാണിച്ചു തരികയാണ് സാധാരണ വെബ് ബ്രൗസറുകളുടെ രീതി. എന്നാല്‍ ഓപ്പറ 11.1 അങ്ങനെയല്ല. ഇമേജുകളെ ഓപ്പറ 11.1 അവരുടെ സെര്‍വറില്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്യും. പിന്നീട് കംപ്രസ് ചെയ്ത്  ഇമേജുകളുടേയും മറ്റും വലിപ്പം കുറച്ച ശേഷമാണ് നമ്മുടെ കംപ്യൂട്ടറിലെത്തിക്കുന്നത്.
   ക്രോമിനെ ലക്ഷ്യം വച്ച് ഗൂഗിള്‍ തയ്യാറാക്കിയ പുതിയ ഇമേജ് ഫോര്‍മാറ്റാണ് വെബ്പി(.webp). ജെ പി ജി യേയും ജിഫിനേയും അപേക്ഷിച്ച് വളരെ ചെറിയ വലിപ്പവും അതേസമയം ഉയര്‍ന്ന വ്യക്തതയുമാണ് വെബ്പി യുടെ പ്രത്യേകത. വെബ്പി അടിസ്ഥാനമാക്കിയാണ് ഓപ്പറ 11.1 ന്റെ ടര്‍ബോ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ജെ പി ജി ഫോര്‍മാറ്റിലും മറ്റുമുള്ള ചിത്രങ്ങള്‍ അവയുടെ വ്യക്തതക്ക് കോട്ടം തട്ടാതെ വെബ്പിയിലേക്ക് മാറ്റി നമ്മുടെ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ഓപ്പറയുടെ പുതിയ പതിപ്പ്. മറ്റു വെബ്‌സൈറ്റുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ കണക്ഷന്‍ വേഗതകുറവുകൊണ്ടും ബാന്റ വിഡ്ഡ്ത് പ്രശ്‌നങ്ങള്‍ കൊണ്ടുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ മടികാണിക്കുന്ന വെബ്‌സൈറ്റുകള്‍ ഓപ്പറ 11.1 ല്‍ വളരെ പെട്ടെന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

Tuesday, May 10, 2011

മൈ ഫാം - കളിയുംകാര്യവും


ഫെയ്‌സ്ബുക്കില്‍ ധാന്യങ്ങളും പച്ചക്കറിയുമൊക്കെ കൃഷിചെയ്തും ആടുമാടുകളെ വളര്‍ത്തിയും 'സമ്പന്ന'ന്മാരായ നിരവധി പേരുണ്ട് നമ്മുക്കു ചുറ്റും. ഫാംവില്ലെ എന്ന നാശം പിടിച്ച ഗെയിമിനേക്കുറിച്ച് വിലപിച്ച് ഉത്തരവാദിത്തമുള്ള രക്ഷിതാക്കളാവാനും പലരും ശ്രമിച്ചിട്ടുണ്ടാകും. കമ്പ്യൂട്ടറിനു മുന്നില്‍ കൃഷി ചെയ്യുന്ന നേരം കൊണ്ട് നാലു വാഴത്തൈ നട്ടു വെള്ളമൊഴിച്ചാല്‍ ... എന്നു വഴക്കു പറയാന്‍ വരട്ടെ. www.my-farm.org.uk എന്ന വെബ്‌സൈറ്റിലൊന്നു പോയി നോക്കിയിട്ടാവാം.
   ലോകത്തിന്റെ ഏതങ്കിലും മൂലയിലെ സെര്‍വറിലുള്ള വര്‍ച്വല്‍ കൃഷിയാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. ഫാംവില്ലെയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് 'മൈഫാം' തുടങ്ങിയതെന്ന് അതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ സമ്മതിക്കും അത്രമാത്രം. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറിലെ വിംപോല്‍ എസ്‌റ്റേറ്റില്‍ 2500 ഏക്കറുള്ള യഥാര്‍ത്ഥ ഫാമില്‍ കൃഷിയിറക്കാനുള്ള അവസരമാണ് മൈ ഫാം നല്‍കുന്നത്. ആട് കോഴി മുതല്‍ മരങ്ങള്‍വരെയുണ്ട് ഇവിടെ. നാഷണല്‍ ട്രസ്റ്റ് നടത്തുന്ന ഫാമില്‍ റിച്ചാര്‍ഡ് മോറിസ് എന്ന മാനേജരാണ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയ പാരമ്പര്യമുള്ള ഫാമാണ് ഇത്.
  ഫാം വില്ലെ പോലെ സൗജന്യമല്ല ഇവിടത്തെ കൃഷി. വെറുതെ കണ്ണില്‍ കണ്ടവരെയൊക്കെ വിളിച്ച് കൃഷിയിടത്തിലേക്ക് കൊണ്ടുവരാനും പറ്റില്ല.  മൈഫാമില്‍ കൃഷിയിറക്കാന്‍ മുപ്പതു പൗണ്ട് കൈയില്‍ വേണം, അതും ഒരു വര്‍ഷത്തേക്ക്. ആദ്യത്തെ പതിനായിരം പേരെ മാത്രം കൃഷിയിടത്തില്‍ ഇടപെടാന്‍ അനുവദിക്കും. മൈഫാമിന്റെ വെബ്‌സൈറ്റില്‍ കയറി ആദ്യം രജിസ്റ്റര്‍ ചെയ്യണം, പിന്നീട് ഈ വെബ്‌സൈറ്റുവഴിയാണ് നമ്മള്‍ ഫാമിലെ കൃഷിയും മറ്റു കാര്യങ്ങളുമൊക്കെ നിയന്ത്രിക്കുന്നത്. മുപ്പതു പൗണ്ട് കൊടുത്താല്‍ മുപ്പത്തിയെട്ടു പൗണ്ട് വരുന്ന ഫാമിലി ടിക്കറ്റ് തരും, ഫാം സന്ദര്‍ശിക്കാന്‍. തല്‍ക്കാലം അത്രയേയുള്ളൂ.
  കൃഷിയേക്കുറിച്ചുമൊക്കെയുള്ള വിപുലമായ ചര്‍ച്ചാവേദിയാണ് മൈഫാമിന്റെ കാതല്‍. അംഗങ്ങള്‍ വോട്ടിങിലൂടെ കാര്യങ്ങള്‍ തീരുമാനിക്കും. ഭൂരിപക്ഷാഭിപ്രായമനുസരിച്ച് മാനേജരുടെ നേതൃത്വത്തില്‍ ഫാമില്‍ കാര്യങ്ങള്‍ നടക്കും. മെയ്മാസം 26 മുതല്‍ അഗംങ്ങള്‍ വെബ്‌സൈറ്റുവഴി നടത്തുന്ന വോട്ടെടുപ്പിലൂടെ പ്രധാന തീരുമാനങ്ങളെടുക്കും. മാസത്തില്‍ ഒരിക്കലെങ്കിലും നടക്കുന്ന ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയും ഫാമിന്റെ സുതാര്യമായ ഭരണം മുന്നോട്ടു പോകും. ഇപ്പോള്‍ പച്ചപ്പുല്ലും തണുത്ത കാറ്റുമുള്ള ഫാമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
  വെര്‍ച്വല്‍ ലോകത്തേതുപോലെ യഥാര്‍ത്ഥ ലോകത്തുനടത്തുന്ന കൃഷി സൂപ്പര്‍ഹിറ്റാകുമോ എന്നു ചോദിച്ചാല്‍ റിച്ചാര്‍ഡ് മോറിസിന് ഒരു ഉത്തരമേ തരാനുള്ളൂ. കൃഷിക്ക് അതെ എന്നോ അല്ല എന്നോ വ്യക്തമായ ഉത്തരം തരാനാകില്ല, എപ്പോഴും കൃഷി എന്നാല്‍ വിട്ടുവീഴ്ചയാണ്. എന്നുവെച്ചാല്‍ വിശാലമനസ്സും ശുഭാപ്തിവിശ്വാസവുമുള്ളവര്‍ക്ക് ഓണ്‍ലൈനായി മൈഫാമിലെത്താം. വെറുതെ ഗെയിം കളിച്ച് കളയുന്ന ബുദ്ധി ക്രിയാത്മകമാക്കാം.
  മൈഫാം എന്ന സങ്കല്പത്തിനു പിന്നില്‍ മറ്റൊരു കച്ചവട ബുദ്ധിയുമുണ്ട്. ലോകത്തെ പലരുടേയും ബുദ്ധിയുപയോഗിച്ച് വിക്കിപ്പീഡിയ ഭൂലോകബുദ്ധിമാനായതുപോലെയൊരെണ്ണം. വിവിധ രാജ്യത്തുനിന്നും വിവിധ സംസ്‌കാരത്തിന്റെ (കാര്‍ഷിക എന്നുകൂടി കൂട്ടിവായിക്കണം) പ്രതിനിധികളായ പതിനായിരം പേരാണ് കൃഷിയിടത്തിലേക്കിറങ്ങുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് പകരം പതിനായിരം പേരുടെ തലയാണ് 2500 ഏക്കര്‍ ഫാമിന്റ വികസനത്തിനായി പ്രവര്‍ത്തിക്കുക എന്നര്‍്ത്ഥം. എന്നു വെച്ചാല്‍ മൈഫാം സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പ്.  മൈഫാമിലെ പ്രാരംഭചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും.

Thursday, May 5, 2011

പട്ടാള ബ്ലോഗിംങിന് ഇത് നല്ലകാലം


ലോകസാഹിത്യ ഭുപടത്തില്‍ പട്ടാളക്കാരന്റെ സ്ഥാനം എന്താണ്? കേന്ദ്ര കഥാപാത്രവും പലപ്പോഴും ഹാസ്യകഥാപാത്രവുമൊക്കെയായി മാറുന്ന പട്ടാളക്കാരന്റെ യഥാര്‍ത്ഥ ജീവിതം പലരീതിയില്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. വീട്ടുകാരില്‍ നിന്നും അകന്ന് കഴിയുന്ന, അതേസമയം സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയം നന്നായി അപഗ്രഥിക്കുന്ന പട്ടാളക്കാരുടെ ചിന്തകള്‍ സാഹിത്യരംഗത്തുമാത്രമല്ല ഇലക്ട്രോണിക് മാധ്യമ രംഗത്തും തുടക്കം മുതലേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
   വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നു കാണുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ കൂണു പോലെ മുളച്ചു പൊന്തുന്നതിനും മുമ്പ് ആശയ ആവിഷ്‌കരണത്തിന്റെ ജനാധിപത്യ മാതൃകയായി വിശേഷിപ്പിക്കപ്പെട്ട ബ്ലോഗുകളുടെ നല്ല കാലത്ത് മിലിട്ടറി ബ്ലോഗിംങിന് ഏറെ വായനക്കാരുണ്ടായിരുന്നു. ഇന്നുമുണ്ട്. വിക്കിലീക്‌സിനു മുമ്പ് ഇറാഖിലേയും അഫ്ഗാനിസ്താനിലേയും യഥാര്‍ത്ഥ സംഭവങ്ങള്‍ പുറത്തു വന്നത് പട്ടാളക്കാരുടേയും അവരുടെ ബന്ധുക്കളുടേയുമൊക്കെ ബ്ലോഗ് പോസ്റ്റുകളിലൂടെയായിരുന്നു.
  അതുതന്നെയാണ് പട്ടാളക്കാരുടെ ആശയ പ്രകാശനത്തിന് തിരിച്ചടിയായതും. 2007 ല്‍ വന്‍ഹിറ്റായ അമേരിക്കന്‍ പട്ടാള ബ്ലോഗെഴുത്തുകാര്‍ക്ക് പലര്‍ക്കും തലപ്പത്തുനിന്ന് പിടിമുറുക്കിയതുമൂലം എഴുത്തു തന്നെ നിര്‍ത്തേണ്ടിവന്നു. എങ്കിലും അവര്‍ക്ക് അംഗീകാരം കിട്ടിയില്ലെന്നു പറയാനാകില്ല. പട്ടാളവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന പത്രപ്രവര്‍ത്തകരെപോലും അതിശയിപ്പിച്ച് ആ വര്‍ഷം ഒരു കൂട്ടം ബ്ലോഗര്‍മാര്‍ക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വൈറ്റ് ഹൗസില്‍ വിരുന്നു നല്‍കിയിരുന്നു. പിന്നീട് ബ്ലോഗിനെ നിഷ്പ്രഭമാക്കി ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെയെത്തി. പട്ടാളക്കാരുടെ ഫെയ്‌സ്ബുക്കിലെ കടന്നു കയറ്റം അവസാനിപ്പിക്കാന്‍ മില്‍ബുക്ക് എന്ന പേരില്‍ അമേരിക്ക തന്നെ സമാനമായ മറ്റൊരു വേദി തുടങ്ങി.
  കാലക്രമേണ മങ്ങിപ്പോയ പട്ടാള ബ്ലോഗെഴുത്തുകള്‍ക്ക് നല്ല കാലം വരാന്‍ പോകുന്നുവെന്നാണ് വാര്‍ത്തകള്‍. പട്ടാളക്കാരുടെ ബ്ലോഗ് പോസ്റ്റുകള്‍ അടുക്കിപ്പെറുക്കി നല്‍കാനായി www.milblogging.com എന്ന പേരില്‍ നേരത്തേ ഒരു അഗ്രഗേറ്റര്‍ തുടങ്ങിയിരുന്നു.  മില്‍ബ്ലോഗിംഗ് സംഘടിപ്പിച്ച ആറാമത് പ്രതിവര്‍ഷ കോണ്‍ഫറന്‍സില്‍ പട്ടാളബ്ലോഗിംങിനെ മുന്‍നിരയിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പറഞ്ഞത് രണ്ടു തവണ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പദവിയലങ്കരിച്ച ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് ആണ്. റംസ്‌ഫെല്‍ഡ് മാത്രമല്ല കോണ്‍ഫറന്‍സിലെത്തിയവരില്‍  ഉന്നത സ്ഥാനമലങ്കരിച്ച പലരും പട്ടാളബ്ലോഗുകളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രതിജ്ഞ ചെയ്തു
   വിക്കിലീക്‌സിനു ശേഷം പട്ടാള ബ്ലോഗുകള്‍ക്കുണ്ടായ ഉയിര്‍ത്തെഴുനേല്‍പ്പ് മില്‍ബ്ലോഗിങ് അടക്കമുള്ള വിവിധ അഗ്രഗേറ്ററുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മുഖ്യധാരാ പോര്‍ട്ടലുകളും മറ്റും ഇത്തരം ബ്ലോഗുകള്‍ക്ക് വേണ്ടത്ര പ്രധാന്യം നല്‍കുന്നുണ്ട്. എല്ലാ രാജ്യത്തു നിന്നുള്ള പട്ടാള എഴുത്തുകള്‍ക്കും മില്‍ബ്ലോഗിങ് പ്രാധാന്യം നല്‍കുന്നുണ്ട് എന്നതും ശ്രദ്ധിക്കണം. ഇത്തരം ബ്ലോഗുകളെ ആധികാരികമായെടുത്തുകൊണ്ട് പത്രമാധ്യമങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും പട്ടാള ബ്ലോഗിങിന്റെ നല്ല കാലത്തേയാണ് കാണിക്കുന്നത്. പെന്‍ഷനായ പട്ടാളക്കാരുടെ എഴുത്തുകള്‍ പലപ്പോഴും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകാറുമുണ്ട്. എന്തൊക്കെയായാലും  ആഗോളതലത്തില്‍ പട്ടാള ബ്ലോഗിങിന് പരിഗണന ലഭിക്കുന്നത് മാധ്യമ രംഗത്തു തന്നെ പല വിപ്ലവങ്ങള്‍ക്കും വഴി തെളിയിച്ചേക്കാം.

Thursday, April 28, 2011

ഫ്രൈഡേ ആപ്, നിത്യജീവിതത്തിന്റെ ലോഗ്ബുക്ക്


കോള്‍രജിസ്റ്റര്‍ പരിശോധിച്ചാല്‍ കുറച്ചു ദിവലത്തെ ഫോണ്‍കോളുകളുടെ കണക്കെടുക്കാം. എസ് എം എസ് സംഭരണി നിറയുന്നതുവരെ അതും ശേഖരിക്കാം. ഫോണ്‍ കോളും, ഇ മെയിലും, എസ് എം എസും, സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, കേട്ട പാട്ടുകളും ... സെല്‍ഫോണില്‍ നമ്മള്‍ ചെയ്തതെന്നും ഒരു കുടക്കീഴില്‍ ക്രമമായി അടുക്കിവെക്കാന്‍ കഴിഞ്ഞെങ്കില്‍? അതിനെ ഫ്രൈഡേ ആപ് എന്നു വിളിക്കാം. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുവേണ്ടി മാത്രമുള്ള സോഫ്‌റ്റ്വേറാണിത്.
   ഫ്രൈഡേ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രം ഇന്റര്‍നെറ്റ് കണക്ടിവിറ്റി മതിയാകും. നാം നില്‍ക്കുന്ന സ്ഥലവും ഊരും പേരും കാണിച്ച് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അങ്ങേര്‍ ജോലി തുടങ്ങിക്കോള്ളും.  നമ്മള്‍ സെല്‍ഫോണില്‍ ചെയ്യുന്ന എന്തിന്റേയും ചരിത്രം രേഖപ്പെടുത്തിവെക്കും, ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ.
   ഒരു ചിത്രം ക്ലിക്കു ചെയ്യുന്നതും നമ്മള്‍ ആരോട് എന്തൊക്കെ പറഞ്ഞു, ഏത് പാട്ടുകള്‍ കേട്ടു തുടങ്ങി നമ്മുടെ ഓരോ ദിവസത്തേയും ജീവിതം കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന ഒരു ലോഗ്ബുക്ക് എന്ന നിലയിലാണ് ഫ്രൈഡേ ആപ്പിനെ നോക്കിക്കാണേണ്ടത്. നമ്മുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്ന സമയത്തെല്ലാം ഫ്രൈഡേ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും, ഒരു പേഴ്‌സണല്‍ സെക്രട്ടറിയുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ടാകും.
   വിവരങ്ങള്‍ നെറ്റിലല്ല നമ്മുടെ ഫോണില്‍ തന്നെയാണ് സൂക്ഷിക്കുക എന്നതുകൊണ്ട് സുരക്ഷ ഒരു പ്രശ്‌നമല്ല. ആരെങ്കിലും കൈമാറി ഉപയോഗിച്ചാല്‍ തന്നെ പാസ്സ്‌വേുണ്ടെങ്കിലേ വിവരങ്ങളറിയാനാകൂ.    ഫ്രൈഡേ ശേഖരിച്ച വിവരങ്ങള്‍ സമയം വെച്ചും ആളുടെ പേരുവെച്ചും മറ്റ് കീവേഡുകള്‍ വെച്ചുമൊക്കെ തിരഞ്ഞു കണ്ടുപിടിക്കാം. ഫ്രൈഡേ ആപ് വേണ്ടവര്‍ friday-app.com ലൊന്നു സന്ദര്‍ശിച്ചാല്‍ മതി.

Thursday, April 21, 2011

THE YOUTH ICON


വിവര സാങ്കേതിക വിദ്യയുടെയുടെ അടിമകളെന്ന് മുദ്രകുത്തിയ യുവാക്കള്‍ അതേ മാധ്യമങ്ങളുപയോഗിച്ചു നടത്തിയ ജനകീയപ്രക്ഷോഭം വിജയിച്ചത് ടുണീഷ്യയിലും ഈജിപ്തിലും പിന്നെ പല അറബ് രാജ്യങ്ങളിലും നമ്മള്‍ കണ്ടതാണ്. വിദ്യാഭ്യാസ സംവിധാനവും ജോലി സാഹചര്യങ്ങളും മാറിയപ്പോള്‍ പ്രക്ഷോഭങ്ങളുടെ രീതിയും മാറി. ഇന്റര്‍നെറ്റിലൂടെയും സെല്‍ഫോണുള്‍പ്പടെയുള്ള നൂതന മാധ്യമങ്ങളിലൂടെയുമുള്ള സാങ്കല്പിക(virtual) രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രചാരം ലഭിച്ചത് അങ്ങിനെയാണ്.  ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അന്നാ ഹസാരെയെന്ന 72 കാരന്റെ അഴിമതി വിരുദ്ധ സമരത്തിന് യുവജനങ്ങള്‍ പിന്തുണ നല്‍കിയതും ഫെയ്‌സ്ബുക്കിലൂടെയും ഇന്റര്‍നെറ്റിലെ മറ്റ് പൊതുവേദികളിലൂടെയുമായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും ലഭിച്ച വന്‍ പിന്തുണയിലൂടെ ഈയടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായി മാറുകയായിരുന്നു ലോക്്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയനായ അന്നാ ഹസാരെ നടത്തിയ സമരം. ലക്ഷ്യം വ്യത്യസ്തമാണെങ്കിലും ഹസാരെ സംഘടിപ്പിച്ച സമരം ഏറെക്കുറേ അറബ് യുവജനങ്ങള്‍ കാണിച്ച വഴികളിലൂടെയാണ് സഞ്ചരിച്ചത്.
   സന്നദ്ദ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി ആശയ പ്രചാരണം നടത്തുന്നതും ഓണ്‍ലൈന്‍ പെറ്റിഷന്‍ വെബ്‌സൈറ്റുകളിലൂടെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനുമൊക്കെ പരാതി അയക്കുകയും ചെയ്യുന്ന പാശ്ചാത്യ രീതിക്ക് ഈയടുത്ത കാലത്ത് ഇന്ത്യയിലും വന്‍ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ അവ ഒരു ചടങ്ങുമാത്രമായി ഒതുങ്ങുകയായിരുന്നു പതിവ്. എന്നാല്‍ വെബ്‌സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയുമുള്ള സാങ്കല്പിക (virtual) രാഷ്ട്രീയ പ്രവര്‍ത്തനം പൊതു മണ്ഡലത്തിലേക്ക് ഇറങ്ങി വന്നതും സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു എന്നതാണ് ഹസാരെ സമരത്തിന്റെ പ്രത്യേകത.

    ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാരം സംഘടിപ്പിച്ച ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജില്‍ സമരം രണ്ടുദിവസം പിന്നിട്ടപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സമരം പിന്‍വലിച്ച് ഒരാഴ്ചകഴിഞ്ഞപ്പോഴും പ്രക്ഷോഭത്തിന് പിന്തുണയുമായെത്തയവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോളമായി. കണക്കു കൂട്ടി നോക്കിയാല്‍ ഈജിപ്തില്‍ പോലീസ് തല്ലിക്കൊന്ന ഖലീല്‍ മുഹമ്മദ് സയീദിനെ അനുസ്മരിച്ച് 'വി  ഓള്‍ ആര്‍ ഖലീല്‍ സയിദ്'  എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിനേക്കാള്‍ വളര്‍ച്ച. മുപ്പതിനായിരത്തോളം പേരുള്ള നിരവധി സമാന ഗ്രൂപ്പുകളും ഫെയ്‌സ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടു. avaaz.org എന്ന പ്രചാരണ വെബ്‌സൈറ്റിലെ പരാതി പേജില്‍ ഒറ്റദിവസം കൊണ്ട് ഒപ്പിട്ടത് അഞ്ചു ലക്ഷം പേരാണ്. ഇതിനകം അത് ആറര ലക്ഷം കടന്നു. causes.com ല്‍ ഹസാരെക്കു ലഭിച്ച പിന്തുണ ഇതുവരെ 1.8 ലക്ഷം ആണ്. ജന്‍ലോക്പാല്‍, അന്നാ ഹസാരെ തുടങ്ങിയ ഹാഷ് ടാഗുകള്‍ പരിശോധിച്ചാല്‍ ട്വിറ്ററിലും വന്‍ ജനപിന്തുണ കാണാം. ഇമെയില്‍ പ്രചാരണവും വളരെ സജീവമായിരുന്നു. ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്റെ (indiaagainstcorruption.org) വെബ്‌സൈറ്റില്‍ ഇതുവരെ ഹസാരെക്ക് പിന്തുണ നല്‍കിയത് 10,36, 600ല്‍ പരം പേരാണ്.
  വീട്ടിലിരുന്നു ട്രെയിന്‍ടിക്കറ്റ് ബുക്കു ചെയ്യുന്നതുപോലെ  സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ 'like' ബട്ടണ്‍ ക്ലിക്കു ചെയ്തു നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമെന്നാണ് ഇതിനെ രാഷ്ട്രീയപ്രവര്‍ത്തകര്‍ കളിയാക്കിയത്. എന്നാല്‍ ഹസാരെ സമരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഗതി കൈവിട്ടു പോയി. പതിവുപോലെ വാക്പയറ്റുകൊണ്ട് ഗോഷ്ടി കാണിക്കുന്ന ദൃശ്യമാധ്യമങ്ങളെ വരെ ഏറെ പിന്നിലാക്കി ഹസാരെ സമരം ഇന്റര്‍നെറ്റില്‍ കൊഴുത്തു. ഒടുവില്‍ ഫെയ്‌സ്ബുക്കിലും മറ്റും കത്തി നില്‍ക്കുന്നവരെ വിളിച്ചുവരുത്തി ക്യാമറക്കുമുന്നിലിരുത്തി സംസാരിപ്പിക്കേണ്ടി വന്നു അവര്‍ക്ക്.
   ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റു പൊതുവേദികളിലുമൊക്കെ സജീവമായത് ടെക്കികളും മാനേജ്‌മെന്റ് തലത്തിലുമൊക്കെ വലിയ പദവികള്‍ കൈയാളുന്ന യുവാക്കളും യുവതികളുമായിരുന്നു. ഒട്ടും രാഷ്ട്രീയ ബോധമില്ലെന്ന് നേതാക്കള്‍ പുഛിച്ചു തള്ളിയ യുവജനങ്ങളെ അവസാനം അഗീകരിക്കേണ്ടിവന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു സമൂഹത്തിനും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും. ലോക്പാല്‍ പാനലില്‍ നിന്ന് ശരദ് പവാറിനെക്കൊണ്ട് രാജി വെപ്പിച്ചതും ചില്ലു കൂടാരത്തിലിരുന്ന താരങ്ങള്‍വരെ ജന്തര്‍മന്തറിലേക്ക് പിന്തുണയുമായി എത്തിയതും വെറും രാഷ്ട്രീയക്കാരെ വന്ന വഴി പറഞ്ഞയച്ചുതുമൊക്കെ ചരിത്രം.
  ഫെയ്‌സ്ബുക്ക് വഴി സംഘടിച്ചവര്‍ ചേര്‍ന്ന് ഡല്‍ഹിക്കു പുറമേ മുംബൈ, കല്‍ക്കട്ട, ബാംഗ്ലൂര്‍, ഹൈദരാബാദ്, തുടങ്ങിയ വന്‍ നഗരങ്ങളിലുള്‍പ്പടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ റാലി നടത്തി. മെഴുകുതിരികള്‍ തെളിച്ചും അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചും നടന്ന റാലികളുടെ ചിത്രങ്ങളും വീഡിയയോയും റിപ്പോര്‍ട്ടുകളും അന്നാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച ഫെയ്‌സ്ബുക്ക് പേജുകളില്‍ പോസ്റ്റു ചെയ്തു. യൂട്യൂബില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ രണ്ടായിരത്തില്‍ പരം വീഡിയോ ദൃശ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
   അന്നാ ഹസാരെയേയും അഴിമതി വിരുദ്ധ സമരത്തേയും ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനത്തേയും പിന്തുണക്കുന്നു എന്ന് എഴുതിവച്ച നിരവധി ബാഡ്ജുകള്‍ ഫെയ്‌സ്ബുക്കിലെ സ്വന്തം ഫോട്ടോക്കൊപ്പം പതിച്ച് നിരവധി പേര്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. അന്നാഹസാരെയെ പിന്തുണക്കുന്നു എന്നെഴുതിയ ടീഷര്‍ട്ടുകളില്‍ വന്‍നഗരങ്ങളില്‍ ചൂടപ്പം പോലെ വി്റ്റുപോയി. രണ്ടു പതിറ്റാണ്ടു മുമ്പ് ചുമരുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പതിഞ്ഞ പ്രതിഷേധ വാക്യങ്ങളേക്കാള്‍ തീക്ഷണമായിരുന്നു പലപ്പോഴും പൊതുവേദികളില്‍ പ്രത്യേക്ഷപ്പെട്ട മുദ്രാവാക്യങ്ങള്‍.
   ഇന്റര്‍നെറ്റിലെ പൊതുവേദികളിലുയര്‍ന്ന ജനകീയ വികാരം ഓണ്‍ലൈന്‍ ഗെയിമുകളിലും കണ്ടു. വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി 2 ജി സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ പ്രതിപാദിച്ച് അഴിമതിയില്ലാത്ത ഭരണകൂടം കെട്ടിപ്പടുക്കുക എന്ന സങ്കല്പമാണ് 'യെസ് പ്രൈം മിനിസ്റ്റര്‍ 'എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ കാതല്‍. ഇബിബോ(ibibo.com) പുറത്തിറക്കിയ ഈ ഗെയിമിനു പുറമേ ആദര്‍ശ് ഹൗസിങ് സൊസൈറ്റി, സ്വിസ് ബാങ്ക് സ്‌കാം, ബില്‍ഡ് എ സെല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക് സ്‌നാപ്പ്സ്റ്റര്‍ തുടങ്ങി നിരവധി ഗെയിമുകളും ഹിറ്റായി. രാഷ്ട്രീയക്കാര്‍ക്കും പട്ടാളക്കാര്‍ക്കും കൈക്കൂലി നല്‍കി ഫഌറ്റു വാങ്ങുന്നതാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി എന്ന ഗെയിം. ഭരണാധിപരോട് പ്രതീകാതാമകമായി പ്രതിഷേധിച്ച് ഒടുവില്‍ അന്നാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഈ ഗെയിമുകള്‍ അവസാനിക്കുന്നത്.  ഏപ്രില്‍ ആദ്യം റിലീസ് ചെയ്ത യെസ് പ്രൈം മിനിസ്റ്റര്‍ എന്ന ഗെയിം ഉപയോഗിച്ച ഒന്നര ലക്ഷത്തോളം പേരാണ് ഒരു ദിവസം മാത്രം ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതുവേദികളിലെത്തിയത് എന്നാണ് കണക്ക്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടും ഭരണകൂടത്തോടും അവര്‍ നടത്തുന്ന അഴിമതികളോടുള്ള പൊതു ജനപ്രതിഷേധം പ്രകടിപ്പിക്കുന്ന ഇത്തരം ഗെയിമുകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളെകൂടി ഉപയോഗപ്പെടുത്തിയാണ് തയ്യാറാക്കിയത്.
   തികഞ്ഞ ഗാന്ധിയനായ അന്നാ ഹസാരെയെ 'യുത്ത് ഐക്കണാ'യി സ്വീകരിക്കാന്‍ മടിയില്ലെന്ന് യുവാക്കള്‍ തെളിയിച്ചു. മറ്റു രാജ്യങ്ങളിലേതുപോലെ നിലനില്‍പ്പിനു വേണ്ടിയുള്ള തീവ്രമായ ചെറുത്തുനില്‍പ്പല്ലെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ നിരത്തിലറങ്ങാനുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ടിട്ടില്ലെന്നു കാണിക്കുന്നതായിരുന്നു അന്നാ ഹസാരെ സമരത്തിനു ലഭിച്ച വന്‍ യുവജന പിന്തുണ.

Sunday, April 17, 2011

ഫൂളാക്കാനിറങ്ങി ഏപ്രില്‍ ഫൂളായത് ഗൂഗിള്‍


ചന്ദ്രനില്‍ തുടങ്ങാന്‍ പോകുന്ന 'ലുനാക്‌സ്' എന്ന ഗവേഷണ സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിച്ചും, ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനുള്ള ബുദ്ധികൂര്‍മ്മത വര്‍ദ്ധിപ്പിക്കാന്‍ 'ഗുഗിള്‍ ഗര്‍പ്പ'് എന്ന സ്മാര്‍ട്ട് ഡ്രിങ്ക് അവതരിപ്പിച്ചും, ഇ മെയിലുകള്‍ പെട്ടിയിലാക്കി വീട്ടിലെത്തിക്കുന്ന 'ജിമെയില്‍ പേപ്പര്‍' അവതരിപ്പിച്ചും ഗൂഗിള്‍ നമ്മളെ എത്രയോ തവണ ഏപ്രില്‍ ഫൂളാക്കിയതാണ്. 2007 ല്‍ അവതരിപ്പിച്ച ടോയ്‌ലറ്റിലെ മാലിന്യക്കുഴിലിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന TISP (Toilet Internet Service Provider) പോലെ തലതിരിഞ്ഞ ഏര്‍പ്പാടായിരുന്നു ഇത്തവണത്തെ ജി മെയില്‍ മോഷന്‍. മൗസും കീബോഡുമില്ലാതെ ശരീര ചലനങ്ങള്‍ കൊണ്ട് ജിമെയില്‍ നിയന്ത്രിക്കുന്ന സംവിധാനമാണ് ഇതെന്നാണ് ഗൂഗിള്‍ പറഞ്ഞത്. എന്നാല്‍ ഇത്തവണ ഗൂഗിളിനെ തിരിച്ച് ഫൂളാക്കിയിരിക്കുകയാണ് ഗൂഗിളിന്റെ നാട്ടില്‍ തന്നെയുള്ള ഒരു കൂട്ടം ഗവേഷകര്‍. അതും അതേ ദിവസം, ഏപ്രില്‍ ഒന്നിനു തന്നെ.
  ശരീരചലനങ്ങള്‍ കമ്പ്യൂട്ടറിലെ ക്യാമറ തിരിച്ചറിഞ്ഞ് ഇ മെയില്‍ സെന്റു ചെയ്യാനും മറുപടി അയക്കാനും ഫോര്‍വേഡ് ചെയ്യാനും അറ്റാച്ച് ചെയ്യാനുമൊക്കെ ജിമെയിലിനു നിര്‍ദ്ദേശം നല്‍കുന്ന സംവിധാനമാണ് ജി മെയില്‍ മോഷന്‍ എന്നാണ് വീഡിയോയിലൂടെയും ഗ്രാഫിക്‌സിലൂടെയും ഗൂഗിള്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചത്. ഈ കെണിയില്‍ വീണ് പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഏപ്രില്‍ ഫൂള്‍ എന്നു പറഞ്ഞ് ഗൂഗിള്‍ നമ്മളെയൊക്കെ കളിയാക്കുകയും ചെയ്തു. എന്നാല്‍ ഗൂഗിളിന്റെ ഈ കളി കണ്ട് 'മനസ്സില്‍ ഒരു ലെഡ്ഡു പൊട്ടിയ' തെക്കന്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ 'ഹാക്കര്‍മാരാണ്' ഗൂഗിള്‍ മോഷന്‍ പ്രവര്‍ത്തിച്ചു കാണിച്ചു കൊടുത്തത്.
    FAAST (Flexible Action and Articulated Skeleton Toolkit) എന്ന പേരില്‍ ഇവര്‍ മനുഷ്യന്റെ ശരീര ചലനങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ വീഡിയോ ഗെയിമായ എക്‌സ്‌ബോകസിന്റെ അനുബന്ധ ഉപകരണമായ കൈനെറ്റ് ഉപയോഗിച്ചാണ് ഈ പ്രോഗ്രാം ചലനങ്ങള്‍ മനസ്സിലാക്കി സോഫ്റ്റ്‌വേറിന് നിര്‍ദ്ദേശം നല്‍കുന്നത്. ഈ പ്രോഗ്രാം അടിസ്ഥാനമാക്കി മറ്റ് ചില സോഫ്റ്റ്‌വേറുകള്‍ കൂടി ഉള്‍പെടുത്തി ജിമെയില്‍ ആംഗ്യചലനത്തിലൂടെ പ്രവര്‍ത്തിപ്പിച്ച് കാണിച്ചുകൊടുക്കുകയായിരുന്നു ഈ ഗവേഷകര്‍. ജി മെയില്‍ മോഷന്റെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കുമെന്ന് ഗൂഗിള്‍ വിശദീകരിച്ചതുപോലെ യഥാര്‍ത്ഥത്തില്‍ ജിമെയില്‍ നിയന്ത്രിക്കുന്നതിന്റെ വീഡിയോ പുറത്തിറക്കിയാണ് ഇവര്‍ ഗൂഗിളിനെ ഫൂളാക്കിയത്. ഈ വീഡിയോ യൂട്യൂബിലും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തു.
    SLOOW (Software Library Optimizing Obligatory Waving) എന്നാണ് ഈ പ്രോഗ്രാമിന് അവര്‍ പേരു നല്‍കിയത്.  ഗൂഗിളിന് ഐഡിയ മാത്രമേ അവതരിപ്പിക്കാനായുള്ളൂ എങ്കില്‍ മൈക്രോസോഫ്റ്റ് കൈനെറ്റ് ഉപയോഗിച്ച് അത് പ്രവര്‍ത്തിച്ചു കാണിച്ചുതരാമെന്ന് ഇവര്‍ പുറത്തിറക്കിയ വീഡിയോക്കൊപ്പം എഴുതിവെക്കുകയും ചെയ്തു.

Saturday, April 16, 2011

അഞ്ചു ജി ബി വേണോ !!! തുറക്കൂ ആമസോണ്‍ ക്ലൗഡ് ഡ്രൈവ് ...


ഇന്റര്‍നെറ്റില്‍ സൗജന്യമായി ഇത്തിരി സ്ഥലം കിട്ടിയാല്‍ ആരെങ്കിലും വേണ്ടാ എന്നു പറയുമോ? ക്ലൗഡ് കംപ്യൂട്ടിങില്‍ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ആമസോണ്‍ ക്ലൗഡിലാണെങ്കിലോ...  ഗൂഗിള്‍ ഡോക്‌സ് ഒരു ജിബിയും ഡ്രോപ്‌ബോക്‌സും മറ്റും രണ്ടു ജിബിയും സ്ഥലം തരുമ്പോള്‍ അഞ്ചു ജി ബി സൗജന്യമായി തരുന്നു എന്നതുമാത്രമല്ല ആമസോണ്‍ ക്ലൗഡ് ഡ്രൈവിനെ ഹിറ്റാക്കിയത്. പത്തു ജി ബി സൗജന്യമായി നല്‍കുന്ന ഫോര്‍ ഷെയേര്‍ഡിനേക്കാള്‍ എത്രയോ വേഗത്തില്‍ അപ്‌ലോഡിങും ഡൗണ്‍ലോഡിങും സാധ്യമാണ് എന്നതാണ് എടുത്തു പറയാവുന്നഗുണം. നിലവില്‍ ആയിരം പാട്ടുകളും രണ്ടായിരം ഫോട്ടോകളും ഇരുപതു മിനുട്ട് ഹൈഡെഫനിഷന്‍ വീഡിയോയും സൂക്ഷിക്കാനുള്ള സ്ഥലമാണ് ആമസോണ്‍ നല്‍കുന്നത്.
   ആമസോണ്‍ ക്ലൗഡ് ഡ്രൈവ്, വെബിനു വേണ്ടിയും ആന്‍ഡ്രോയ്ഡിനു വേണ്ടിയുമുള്ള ക്ലൗഡ് പ്ലെയറുകള്‍ എന്നിങ്ങനെ മൂന്നു കുഞ്ഞുങ്ങളെയാണ് ഈയിടെ ആമസോണ്‍ പുറത്തിറക്കിയത്.  ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ മ്യൂസിക് ഫയലുകള്‍ സൂക്ഷിക്കുകയും അവ ഓണ്‍ലൈനായി തന്നെ ആസ്വദിക്കുകയും ചെയ്യാവുന്ന ക്ലൗഡ് പ്ലെയര്‍ തല്‍ക്കാലം അമേരിക്കയില്‍ മാത്രമേ ലഭിക്കു. ആരെങ്കിലും ആമസോണ്‍ വഴി സൗജന്യമായി ഒരു എം പി ത്രീ ആല്‍ബം വാങ്ങിയാല്‍ ഇരുപതു ജി ബി ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇരുപതു ജി ബി കാശുകൊടുത്തു വാങ്ങുകയാണെങ്കില്‍ വര്‍ഷത്തേക്ക് ഇരുപതു ഡോളര്‍ കൊടുക്കണം. ആയിരം ജി ബിക്ക് ആയിരം ഡോളറാണ് ഈടാക്കുന്നത്. 50, 100,200,500 ജിബിയായും ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ നിന്നു സ്ഥലം ലഭിക്കും.
  www.amazon.com/clouddrive ല്‍ ചെന്ന് ലളിതമായ രജിസ്‌ട്രേഷനിലൂടെ ക്ലൗഡ് ഡ്രൈവ് ഉപയോഗിച്ചു തുടങ്ങാം. കംപ്യൂട്ടറിലെ മൈഡോക്യുമെന്റ്‌സിന് സമാനമായി മ്യൂസിക്, പിക്‌ചേഴ്‌സ്, വീഡിയോസ് തുടങ്ങിയ ഫോള്‍ഡറുകളില്‍ നമുക്കു വേണ്ട ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. വേണമെങ്കില്‍ സ്വന്തമായി ഫോള്‍ഡറുകളുണ്ടാക്കുകയുമാവാം.
  രണ്ട് ജി ബി (2048mb) വരെ വലിപ്പമുള്ള ഫയലുകള്‍ അപലോഡ് ചെയ്യാമെന്നതാണ് ആമസോണ്‍ ക്ലൗഡ് ഡ്രൈവിന്റെ പ്രത്യേകത. ഗൂഗിള്‍ ഡോകില്‍ സൗജന്യമായി കാല്‍ ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ പറ്റൂ. ഫോര്‍ഷെയേഡില്‍ (www.4shared.com) രണ്ട് ജി ബി വരെയുള്ള ഫയലുകള്‍ അപലോഡ് ചെയ്യാമെങ്കിലും കാത്തിരുന്നു കണ്ണു കഴക്കണം. പോരാത്തതിന് ഡൗണ്‍ ലോഡ് ചെയ്യണമെങ്കില്‍ രണ്ടു മൂന്നു വിന്‍ഡോകള്‍ തുറന്ന് അവരുടെ സൗകര്യത്തിന് 'കൗണ്‍ഡൗണ്‍' നോക്കിയിരിക്കുകയും വേണം. ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ ഒറ്റ ക്ലിക്കിന് ഫയലുകള്‍ കമ്പ്യൂട്ടറിന്റെ 'മേശപ്പുറത്തെ' ത്തും. പോരെ...

ഡ്രോപ്‌ബോക്‌സ് - നെറ്റില്‍ സ്വന്തമായി രണ്ടു സെന്റ്


കമ്പ്യൂട്ടറില്‍ അലമാരപോലെ താക്കോലിട്ട് പൂട്ടിവെക്കുന്ന ഒരു ഫോള്‍ഡറെങ്കിലും സ്വന്തമായി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് വംശനാശം വംശനാശം
 സംഭവിച്ചു തുടങ്ങിയത് ഗൂഗിളും കാക്കത്തൊള്ളായിരം സൗജന്യ ക്ലൗഡ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളും വന്നതോടെയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തമായി 'രണ്ടു സെന്റ്'  ഭൂമിയെങ്കിലുമില്ലാത്തവര്‍ നന്നേ കുറവായിരിക്കും.  മറ്റുള്ളവരെപോലെ കാശു കൊടുക്കാതെ സ്വന്തമായി രണ്ടു ജി ബി സ്ഥലം നല്‍കുന്ന സേവനമല്ല ഡ്രോപ്‌ബോക്‌സ്. ഓഫീസിലേയോ വീട്ടിലേയോ കംപ്യൂട്ടറില്‍ നിന്നോ സ്മാര്‍ട്ട് ഫോണില്‍ നിന്നോ പുതിയ ഫയലുകള്‍ സമയാസമയം നെറ്റിലെ ഡ്രോപ്‌ബോക്‌സിലെ 'അലമാര'യില്‍ കൃത്യമായി അടുക്കി വെക്കും എന്നതു കൂടിയാണ് അതിനെ സൂപ്പര്‍ ഹിറ്റാക്കിയത്. നമ്മള്‍ പോലും അറിയാതെ ആവശ്യപ്പെട്ട ഡാറ്റകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഫയല്‍ ഹോസ്റ്റിംഗ് സര്‍വ്വീസാണ് ഡ്രോപ്പ് ബോക്‌സ് എന്ന് ചുരുക്കം.
     ആദ്യം www.dropbox.com എന്ന ഔദ്യോഗിക സൈറ്റില്‍ നിന്ന് ചെറിയ ഒരു പ്രോഗ്രാം നമ്മുടെ കംപ്യൂട്ടറിലോ മൊബൈലിലോ ഡൗണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടെ തന്നെ സ്വന്തമായി സൈറ്റില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കാനുള്ള അവസരമുണ്ട്. കൈയില്‍ കാശില്ലെങ്കില്‍ രണ്ടു ജിബി സൗജന്യ സേവനം സ്വീകരിച്ചാല്‍ മതി. കാശുള്ളവന് 9.99 ഡോളര്‍ കൊടുത്താല്‍ അമ്പതു ജിബിയും 19.99 ഡോളര്‍ കൊടുത്താല്‍ നൂറു ജി ബി യും കിട്ടും.
   ഡ്രോപ്‌ബോക്‌സ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുന്നതോടെ സാധാരണയായി മൈഡോക്യുമെന്റ്‌സില്‍ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഡ്രോപ്‌ബോക്‌സ് സ്വന്തമായി ഒരു ഫോള്‍ഡര്‍ സൃഷ്ടിക്കും. ഈ ഫോള്‍ഡറില്‍ നമ്മളിടുന്ന പുതിയ ഫയലുകളെല്ലാം അതാതു സമയങ്ങളില്‍ നെറ്റില്‍ ഡ്രോപ്‌ബോക്‌സ് നല്‍കിയ നമ്മുടെ സ്വന്തം സ്ഥലത്തേക്ക് അപ്‌ലോഡു ചെയ്തു കൊണ്ടിരിക്കും. ഓരോ സമയവും ആവശ്യമുള്ള ഫയലുകള്‍ ഇമെയിലിലോ മറ്റേതെങ്കിലും ഹോസ്റ്റിംഗ് സൈറ്റുകളിലേക്ക് അപ്‌ലോഡു ചെയ്യുന്നതിനു പകരം ഡ്രോപ്‌ബോക്‌സ് അതാതു സമയങ്ങളില്‍ ബുദ്ധിയുപയോഗിച്ച് ആ പണി ചെയ്തു കൊള്ളും.
  അപ്‌ലോഡു ചെയ്ത ഫയലുകള്‍ ലഭിക്കണമെങ്കില്‍ www.dropbox.com ല്‍ ചെന്ന് ഇ മെയില്‍ അഡ്രസ്സും പാസ്സ്വേഡും ഉപയോഗിച്ചു തുറന്നു നോക്കിയാല്‍ മതി. കംപ്യൂട്ടറില്‍ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറില്‍ സൂക്ഷിച്ച ഫയലുകള്‍ അതേപടി അവിടെ കാണാം. ഇതോടെ ലോകത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഈ ഫയലുകള്‍ നമുക്ക് ഡൗണ്‍ലോഡു ചെയ്തുപയോഗിക്കുകയുമാകാം.
   വീട്ടിലേയും ഓഫീസിലേയുമൊക്കെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും മൊബൈലിലുമൊക്കെ ഡ്രോപ്‌ബോക്‌സ് ഉപയോഗിച്ചാല്‍ ഇനി പെന്‍ഡ്രൈവിലും സിഡിയിലുമാക്കി ആവശ്യമുള്ള ഫയലുകള്‍ പോക്കറ്റില്‍ കൊണ്ടു നടക്കേണ്ട കാര്യമില്ല. ഡ്രോപ്‌ബോക്‌സ് ഇല്ലാത്ത കംപ്യൂട്ടറിലാണെങ്കില്‍ സൈറ്റില്‍ നേരിട്ട് അപ്‌ലോഡു ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനിലോ കംപ്യൂട്ടറിലോ എവിടെ എപ്പോള്‍ പുതിയ ഫയലുകള്‍ കണ്ടാലും അവ കംപ്യട്ടറിലേയും നെറ്റിലേയും മൊബൈലിലേയും എല്ലാ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറുകളിലും പൊതുവായി കൈമാറുന്ന സിങ്ക്രണൈസിംഗ് (Synchronize) മാജിക്കാണ് ഇത്.
  സാധാരണ ഗതിയില്‍ ഡ്രോപ്‌ബോക്‌സ് 1.0.20 പതിപ്പുപയോഗിക്കുമ്പോള്‍ കംപ്യൂട്ടറിലെ ഫോള്‍ഡറിലേക്ക് ആവശ്യമുള്ള ഫയലുകള്‍ കോപ്പി ചെയ്തിടേണ്ടിവരുമെന്ന ചെറിയ ഒരു ന്യൂനതയുണ്ടിതിന്. അതിനും ചെറിയ ഒരു വിദ്യ ചില അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയിട്ടുമുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് Dropbox Shell Tools v0.1.1  (blog.perry-wolf.de/dropbox-shell-tools-now-in-english) എന്ന ഒരു പ്ലഗ് ഇന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതു ഫയലും റൈറ്റ്ക്ലിക്ക് ചെയ്ത് ഡ്രോപ് ബോക്‌സിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും. അതായത് ഒറ്റ ക്ലിക്കില്‍ തന്നെ ഫയലുകള്‍ ഡ്രോപ്‌ബോക്‌സിലെത്തുമെന്നു സാരം.
   സൗജന്യമായി കിട്ടുന്ന രണ്ടു ജിബി ചുരുങ്ങിയത് മൂന്നു ജിബിയായി കൂട്ടണമെങ്കില്‍ അതിനും വഴിയുണ്ട്. നമ്മുടെ കൂട്ടുകാരെ കൂടി ശല്യം ചെയ്യണമെന്നുമാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dropbox.com/free ല്‍ ഒന്നു കയറി നോക്കിയാല്‍ മതി. ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഡ്രോപ് ബോക്‌സ് കണക്ടു ചെയ്താല്‍ 128 എം ബി സ്‌പേയ്‌സ് കൂടി ലഭിക്കും. ട്വിറ്ററില്‍ ഡ്രോപ്‌ബോക്‌സിനെ ഫോളോ ചെയ്യുകയും അവര്‍ക്ക് ഒരു ഫീഡ്ബാക്ക് നല്‍കുകും ചെയ്താല്‍ അത്രയും കൂടി കിട്ടും. പോരെ !!!

ഹവാരിയ - ദുരന്തങ്ങള്‍ക്കുവേണ്ടി തത്സമയം


മഞ്ഞുപുതച്ചു കിടക്കുന്ന ഗ്രീന്‍ലാന്‍ഡ് ദ്വീപിലോ ആരും ചെന്നെത്താത്ത ആമസോണ്‍ വനങ്ങളിലോ ഇങ്ങ് മഹാരാഷ്ട്രയിലോ എവിടെ എന്ത് ദുരന്തമുണ്ടായാലും ഉടന്‍ നമുക്കു മുന്നിലെത്തിക്കുന്ന ഒരു വെബ്‌സൈറ്റുണ്ട്. ഉപഗ്രഹചിത്രത്തിനു മുകളില്‍ ഭൂകമ്പമാണോ പകര്‍ച്ചാവ്യാധിയാണോ പ്രളയമാണോ എന്താണുണ്ടായതെന്നു അടയാളപ്പെടുത്തി കൃത്യമായി പറഞ്ഞു തരുന്ന ഒരു കിടിലന്‍ വെബ്‌സൈറ്റ്. RSOE ഹവാരിയ എന്നറിയപ്പെടുന്ന ഈ സംവിധാനം www.hisz.rsoe.hu എന്ന അഡ്രസ്സില്‍ ലഭിക്കും.  ഓര്‍ത്തിരിക്കാന്‍ ഒരു പത്തു തവണയെങ്കിലും ചൊല്ലിപ്പഠിക്കേണ്ടിവരുമെങ്കിലും ആള്‍ വലിയ ഉപകാരിയാണ്.
   ലോകത്തിലെ എല്ലായിടത്തുമുള്ള ദുരന്തങ്ങളറിയണോ അതോ യൂറോപ്പിലേയോ ഏഷ്യയിലേയോ ഓസ്‌ട്രേലിയയിലേയോ മാത്രം മതിയോ എന്നു നമുക്ക് ഹോംപേജില്‍ നിന്നു തീരുമാനിക്കാം. മാപ്പിനു മേലെ അടയാളപ്പെടുത്തിയ വിവിധ നിറങ്ങളിലുള്ള ചിഹ്നങ്ങളില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ മതി, എവിടെ എപ്പോള്‍ എന്ത് ദുരന്തമാണുണ്ടായതെന്ന് ഉടന്‍ തെളിഞ്ഞു വരും. ഇനി കൂടുതലറിയണമെങ്കില്‍ 'details' ലേക്കു പോയാല്‍ മതി. സംഭവങ്ങളെക്കുറിച്ചുള്ള വിവരണവും, സംഭവസ്ഥലത്തുനിന്നുള്ള പുതിയ വിവരങ്ങളും, ചിത്രങ്ങളും, വീഡിയോ റിപ്പോര്‍ട്ടുകളും, രാജ്യത്തേക്കുറിച്ചും ജനതയേക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളും റെഡി. വേണമെങ്കില്‍ ദുരന്തം എവിടെയാണെന്ന് ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തി കാണിച്ചു തരുകയും ചെയ്യും. ഒരു സാധാരണക്കാരന് ഇത്രയും പോരെ?. പോരെങ്കില്‍ ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും കാര്യങ്ങള്‍ കൃത്യമായി സെല്‍ഫോണിലോ കമ്പ്യൂട്ടറിലോ കൊണ്ടെത്തിക്കാനും, ഇ മെയില്‍ അലേര്‍ട്ടും, ആര്‍ എസ് എസ് ഫീഡുമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ വേറെയുമുണ്ട്.
   ഹംഗറിയാണ് ഹവാരിയയുടെ ജന്മദേശം. ഹംഗേറിയന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് റേഡിയോ ഡിസ്ട്രസ്സ് സിഗ്നലിങ് ആന്റ് ഇന്‍ഫോ കമ്മ്യൂണിക്കേഷന്റെ (RSOE) പല സേവനങ്ങളില്‍ ഒന്നു മാത്രമാണിത്. അതിനു കീഴിലുള്ള എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസാണ് (EDIS ) ഹവാരിയ തയ്യാറാക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റ്് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമ
ുഖ സന്നദ്ധ സംഘടനയാണ് RSOE. പ്രകൃതിയേയും മനുഷ്യനേയും കാലാവസ്ഥയേയും ബാധിക്കുന്ന ദുരന്തങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ച് ഹംഗേറിയന്‍ സര്‍ക്കാരിന്റെ ദുരന്തനിവാരണ വിഭാഗമുള്‍പ്പെടേയുള്ള ദേശീയ അന്തര്‍ദേശീയ സംവിധാനങ്ങളേയും പൊതു ജനങ്ങളേയും അറിയിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ആഗോളതലത്തില്‍ എഴുനൂറോളം വാര്‍ത്താ വിതരണ സംവിധാനങ്ങളും ജി പി എസ് പോലുള്ള സേവനങ്ങളും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ വിവരങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. സര്‍ക്കാരിന്റെ സബ്‌സിഡികളൊന്നും വാങ്ങാതെ ഇരുപത്തിനാലു മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘത്തിന്റെ പരിശ്രമമാണ് ഇത്തരമൊരു സംവിധാനത്തിനു പിന്നില്‍.
ഓഫ് ടോക്ക് : ഇങ്ങ് കേരളത്തില്‍ ശബരിമല ദുരന്തത്തിനു പിന്നാലെ  ഈ പ്രദേശത്തിന്റെ ഒന്നാം തരം ത്രിമാന സാറ്റലൈറ്റ് ചിത്രം നല്‍കാമെന്നും പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് തീര്‍ത്ഥാടകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കാമെന്നും ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ സര്‍ക്കാരിന് വാഗ്ദാനം നല്‍കി. - ആരും കമാന്ന് മിണ്ടിയില്ല

ഡെക്‌സ്‌ടോപ്പിന് ക്ലിയറായ ഒരു ലോക്ക് !!!


 കുറച്ചു നേരത്തേക്ക് കമ്പ്യൂട്ടറിനു മുന്നില്‍ നിന്നു മാറിനില്‍ക്കുമ്പോള്‍ മറ്റൊരാളുടെ ക്ലിക്ക് ഡെസ്‌ക്ടോപ്പില്‍ വീഴാതിരിക്കാന്‍ നമ്മള്‍ എന്തു ചെയ്യും ?. ലോഗ് ഓഫ് ചെയ്യും എന്നായിരിക്കും എല്ലാവരും തരുന്ന ഉത്തരം. നമ്പര്‍ ലോക്കിട്ട് ബ്രീഫ് കെയ്‌സ് പൂട്ടിവെക്കുന്നതിനു തുല്യമാണ് പാസ്‌വേഡിട്ട് ലോഗ് ഓഫ് ചെയ്യുന്ന പരിപാടി. കാര്യമായി വല്ലതും ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴോ കംപ്യൂട്ടറിനെ മറ്റെന്തെങ്കിലും ജോലി ഏല്‍പ്പിച്ചു മാറി നില്‍ക്കുമ്പോഴോ ഡെസ്‌ക് ടോപ്പ് കണ്ടു കൊണ്ടു തന്നെ നമുക്ക് കംപ്യൂട്ടറിനെ താല്‍ക്കാലികമായി പൂട്ടിയിടാന്‍ ഒരു വിദ്യയുണ്ട്. ക്ലിയര്‍ ലോക്ക് എന്ന വളരെ ലളിതമായ സോഫ്റ്റ് വേര്‍. പേരു പോലെ തന്നെ ഡൈസ്‌ക് ടോപ്പ് ക്ലിയറായി കണ്ടുകൊണ്ടു ലോക്കു ചെയ്യുന്ന പരിപാടിയാണിത്.
   www.snapfiles.com/get/clearlock.html എന്ന ലിങ്കില്‍ പോയാല്‍ കഷ്ടിച്ച് ഒരു എംബി മാത്രം വലിപ്പമുള്ള ക്ലിയര്‍ ലോക്ക് ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്ന ഉപയോഗിക്കുകയും ചെയ്യാം. ക്ലിയര്‍ ലോക്ക് എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പാസ്‌വേഡ് ചോദിക്കും. രണ്ടിടത്ത് പാസ്സ്അവേഡ് നല്‍കിയാല്‍ ഒരു കൂറ്റന്‍ ഇരുമ്പു വാതില്‍ അടക്കുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ഡെസ്‌ക്ടോപ്പ്  അകത്തുള്ളതെല്ലാം കാണുന്ന ഒരു നേര്‍മ്മയുള്ള ആവരണം കൊണ്ടു മൂടും. ഒപ്പം പാസ്സ്‌വേഡുനല്‍കി ഡെസ്‌ക്ടോപ്പ് തുറക്കാനുള്ള ഒരു ചെറിയ വിന്‍ഡോ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഓരോ തവണ ഡെസ്‌ക്ടോപ്പ് ലോക്ക് ചെയ്യേണ്ടപ്പോഴൊക്കെ ക്ലിയര്‍ലോക്കില്‍ ക്ലിക്കു ചെയ്താല്‍ മാത്രം മതി..
  പാസ്സ്‌വേഡു മറന്നാല്‍ നമ്മുടെ വിലപ്പെട്ട സമയത്തില്‍ അഞ്ചുമിനിട്ട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തെറ്റായ പാസ്സ്‌വേഡ് ടൈപ്പു ചെയ്താല്‍ മൂന്നുതവണ മാത്രമേ ക്ലിയര്‍ലോക്ക് ക്ഷമിക്കൂ. മൂന്നാമത്തെ തവണയും നല്‍കുന്ന പാസ്സ്വേഡ് തെറ്റാണെങ്കില്‍ ആള്‍ അഞ്ചു മിനിട്ടു നേരം പരിഭവിക്കും, അതിനു ശേഷമേ വീണ്ടും പാസ്സ്‌വേഡു നല്‍കാന്‍ സമ്മതിക്കൂ. ഇനി നിലവിലുള്ള പാസ്സ്‌വേഡ് മാറ്റണമെന്നുണ്ടെങ്കില്‍ ഒരിക്കല്‍ നമ്മള്‍ പാസ്സ്‌വേഡ് സെറ്റു ചെയ്താല്‍ ക്ലിയര്‍ലോക്ക് ഐക്കണിനു സമീപം പ്രത്യക്ഷപ്പെടുന്ന ClearLock.ini ഫയല്‍ ഡിലീറ്റു ചെയ്തു കളഞ്ഞാല്‍ മതി. ക്ലിയര്‍ ലോക്ക് ഐക്കണെടുത്ത് ഡെസ്‌ക്‌ടോപ്പിലിട്ടാല്‍ നമുക്കെപ്പോഴും ഉപയോഗിക്കാനും സൗകര്യമായിരിക്കും.

സ്പാം മെയില്‍ ഭീമനെ കാണ്മാനില്ല


കളിപ്പാട്ടം മുതല്‍ വയാഗ്രവരെ കാക്കത്തൊള്ളായിരം വാഗ്ദാനങ്ങളുമായി ഇന്‍ ബോക്‌സ് നിറക്കുന്ന ശല്യക്കാരന്‍ ഇ മെയിലുകള്‍ (spam) നമുക്കും ഇമെയില്‍ ദാതാക്കള്‍ക്കും ഒരു പോലെ തലവേദനയാണ്. ബോട്ട്‌നെറ്റ് എന്നറിയപ്പെടുന്ന സ്പാം സന്ദേശ ശൃംഘലകളെ കണ്ടുപിടിക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ഒരു വഴിത്തിരിവിലെത്തിയത് ഈയിടെയാണ്. നീണ്ട അഞ്ചുവര്‍ഷങ്ങളായി പിടിതരാതെ ഇന്റര്‍നെറ്റിലാകെ പടര്‍ന്നുകയറിയ  റസ്റ്റോക്ക് (Rustock) എന്ന സ്പാം മെയില്‍ ശൃംഘല ഈയിടെ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തി. മൊത്തം സ്പാമുകളുടെ ഏതാണ്ട് അറുപതു ശതമാനം, അതായത് പ്രതിദിനം ഏതാണ്ട്് മൂവായിരം കോടി സ്പാം സന്ദേശങ്ങള്‍ പുറത്തുവിടുന്ന ശൃംഘലയായ റസ്റ്റോക്കിനെ തകര്‍ക്കാനുള്ള നീക്കം ഫലം കണ്ടു തുടങ്ങിയതോടെയാണ് ഈ പിന്‍വലിയല്‍.
    'ട്രോജന്‍ കുതിരകളേ' യും മാല്‍വേറുകളും ഉപയോഗിച്ച് കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ചു കയറിയാണ് ഇത്തരം ബോട്ട്‌നെറ്റുകള്‍ പ്രവര്‍ത്തിക്കുക. മാല്‍വേറുകള്‍ കമ്പ്യൂട്ടറില്‍ നിക്ഷേപിച്ചു കഴിഞ്ഞ് ഉപയോക്താക്കളേയും ആന്റി മാല്‍വേര്‍ സോഫ്റ്റ്‌വേറുകളേയും കബളിപ്പിക്കാന്‍ ദിവസങ്ങളോളം പതുങ്ങിയിരുന്ന ശേഷമാണ് ഇവ സ്പാം മെയിലുകള്‍ അയക്കാന്‍ തുടങ്ങുക. ഇന്റര്‍നെറ്റുവഴി കേന്ദ്രസ്ഥാനത്തുനിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറക്ക് നിരവധി സന്ദേശങ്ങള്‍ ഒരേ സമയം അയക്കാന്‍ തുടങ്ങും. വാണിജ്യ താത്പര്യങ്ങള്‍ മുതല്‍ കമ്പ്യൂട്ടറുകളേയും നെറ്റ്‌വര്‍ക്കുകളേയും തകരാറിലാക്കുന്ന അതിക്രമങ്ങള്‍ വരെ ഇത്തരം ബോട്ട്‌നെറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ട്.
  2006 ആദ്യം മുതലാണ് റസ്റ്റോക്ക് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനകം 24 ലക്ഷത്തോളം കമ്പ്യൂട്ടറുകളെ റസ്റ്റോക്ക് തങ്ങളുടെ 'അടിമകളാ' ക്കിയതായാണ് റിപ്പോര്‍ട്ട്. റസ്‌റ്റോക്ക് നെറ്റിലെ ഏറ്റവും വലിയ ബോട്ട്‌നെറ്റാണെന്ന് പറയാനാകില്ല, എങ്കിലും കഴിഞ്ഞ വര്‍ഷം പകുതിയോടെ മൊത്തം സ്പാമുകളുടെ ഭൂരിഭാഗവും ഈ ശൃംഘലവഴിയാണ് പുറത്തുവിടുന്നതെന്ന് കണ്ടെത്തി.
  ഈ കണ്ടെത്തലോടെയാണ് റസ്‌റ്റോക്കിനെ ലക്ഷ്യംവെച്ച് ആക്രമണം നടത്താന്‍ മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നെറ്റ് പോലീസ് തീരുമാനമെടുത്തത്. ഈ ദൗത്യത്തിന് ഓപ്പറേഷന്‍ ബി 107 എന്ന് പേരുമിട്ടു. അമേരിക്കയിലും പുറത്തുമായി മാല്‍വേറുകളെ നിയന്ത്രിക്കുന്ന എട്ടോളം സെര്‍വറുകള്‍ ഇവര്‍ കണ്ടുപിടിച്ച് അവയുമായുള്ള ബന്ധം തകര്‍ത്തു. ഇതോടെ റസ്‌റ്റോക്കിന്റെ പ്രവര്‍ത്തനം താറുമാറായി. അപകടം മണത്തതിനേത്തുടര്‍ന്നാണ് റസ്റ്റോക്ക് പ്രവര്‍ത്തനം അവസാനിച്ച് പിന്‍വാങ്ങിയതെന്നാണ് നിഗമനം.
  ഇന്റര്‍നെറ്റില്‍ ഇത്രയും വലിയ തലവേദനയുണ്ടാക്കിയ സ്പാം ശൃംഘലയെ നിയന്ത്രിച്ചിരുന്നത് രണ്ടോ മൂന്നോ ചെറുപ്പക്കാരാണെന്നാണ് ഒടുവില്‍ പുറത്തുവന്നവിവരം. ഇവര്‍ ഏറ്റവും കൂടുതല്‍ ശല്യം ചെയ്തത്് മൈക്രോസോഫ്്റ്റിന്റെ ഹോട്ട്‌മെയിലിനേയും.

സോഹോ വ്യൂവര്‍ - docx നെ അത്രക്ക് വെറുക്കണോ?


ലോകം കമ്പ്യൂട്ടറില്‍ വാക്കുകളെഴുതി ശീലിച്ചത് മൈക്രോസോഫ്റ്റിന്റെ വേഡിലൂടെയാണ്. എം എസ് വേഡ് മൈക്രോസോഫ്റ്റിന്റെ കുത്തകയാണെങ്കിലും പൈറസി എന്ന ജനകീയപ്രസ്ഥാനത്തിലൂടെ വേഡ് ഡോക്യുമെന്റുകള്‍ പൊതു സ്വത്തായി മാറി എന്ന് ചരിത്രം. വേഡ് പ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ docx എന്ന നാലക്ഷരം ഒരു വില്ലനായി കടന്നുവന്നു. പഴയ ജനപ്രിയ പതിപ്പുകളില്‍ തുറക്കാനാകാത്ത .docx ഡോക്യുമെന്റുകളെ നമ്മളെന്തുചെയ്യും.
   ഡോക്‌സ് കണ്‍വേര്‍ട്ടറുകളുടെ കുത്തൊഴുക്കില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നുണ്ട്. സോഹോ വ്യൂവര്‍ എന്നാണ് പേര്. www.viewer.zoho.com എന്ന വെബ്‌സൈറ്റില്‍ പോയാല്‍ സൗജന്യമായി .docx ഫയലുകള്‍ വായിക്കാനും സാധാരണ .doc ഫയലുകളോ .rtf ഫയലുകളോ ടെക്‌സ്റ്റ് ഫയലുകളോ ഒക്കെയായി മാറ്റാനും കഴിയും. സേവനം തീര്‍ത്തും സൗജന്യം.
   ഡോക്‌സ് ഫയലുകള്‍ മാത്രമല്ല .pdf, .csv തുടങ്ങിയ നിരവധി ഫയലുകള്‍ അതാത് സോഫ്റ്റ് വേറുകള്‍ കൈയിലില്ലെങ്കില്‍ സോഹോ വ്യൂവറുപയോഗിച്ച് ഓണ്‍ലൈനായി വായിക്കാം. ഇനി ഈ ഫയലുകള്‍ വെബ്‌പേജിലാണുള്ളതെങ്കില്‍ ആ അഡ്രസ് രേഖപ്പെടുത്തി ഫയലുകള്‍ വായിക്കാനും സൗകര്യമുണ്ട്. സൗജന്യമായി സോഹോയില്‍ (www.zoho.com) ഒരു അക്കൗണ്ടെടുത്താല്‍ ഫയലുകള്‍ സൂക്ഷിക്കുന്നതും കൈമാറുന്നതും ഉള്‍പ്പടെ ഔദ്യോഗികാവശ്യങ്ങള്‍ക്കും അനൗദ്യോഗികാവശ്യങ്ങള്‍ക്കും സഹായകമായ നിരവധി സേവനങ്ങള്‍ ലഭിക്കും.
   പഴയ ജനപ്രിയ പതിപ്പുകളില്‍ നമ്മള്‍ ഡോക്യുമെന്റുകള്‍ സേവ് ചെയ്തിരുന്നത് മിക്കവാറും .doc എന്ന വിഭാഗം ഫയലുകളായിട്ടായിരുന്നു. ഇവ പുതിയ പതിപ്പുകളിലും സാധാരണ വേഡ് വ്യൂവറുകളിലൂം വായിക്കാം. എന്നാല്‍ എം എസ് 2007 മുതലിങ്ങോട്ടുള്ള പതിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മറ്റൊന്നും ആവശ്യപ്പെട്ടില്ലെങ്കില്‍ .docx  ഫയലുകളായാണ് അവ സേവ് ആവുക. നമ്മുടെ കൈയില്‍ വേഡിന്റെ പഴയ ജനകീയ പതിപ്പാണുള്ളതെങ്കില്‍ .docx ഫയലുകള്‍ നോക്കിയിരിക്കാനേ കഴിയൂ. സാധാരണ ഉപയോക്താവിന് കടുകട്ടിയാണെങ്കിലും മൈക്രോസോഫ്റ്റിനെ ശപിച്ചു കൊണ്ട് പുത്തന്‍ പതിപ്പ് പലരും ഉപയോഗിച്ചു തുടങ്ങിയത് അങ്ങിനെയാണ്. ഒരു പാട് പുതിയ സൗകര്യങ്ങളുള്ള പുതിയ വേഡിനെ കണ്ണും ചിമ്മി ഒഴിവാക്കാനുമാകില്ല. docx ഡോക്യുമെന്റുകള്‍ നിലവില്‍ ഗൂഗിള്‍ ഡോക്യുമെന്റില്‍ അപ് ലോഡ് ചെയ്തു വായിക്കാമെന്നതടക്കം നിരവധി കുറുക്കുവഴികള്‍ ഉപയോക്താക്കള്‍ കണ്ടുപിടിച്ചിട്ടുണ്ട്.

'സുമാത്ര'യില്‍ പി ഡി എഫും ഇനി ലൈറ്റ് വെയിറ്റ്


പബ്ലിഷിംഗ് രംഗത്ത് അക്ഷരങ്ങളും ചിത്രങ്ങളുമടങ്ങിയ ഡോക്യുമെന്റുകള്‍ കൈകാര്യം ചെയ്യാന്‍ പതിനേഴു വര്‍ഷം മുമ്പ് അഡോബി സിസ്റ്റംസ് കണ്ടുപിടിച്ചതാണ് പി ഡി എഫ് എന്ന  പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ്. സമാനമായ മറ്റു ഫയലുകളെ അപേക്ഷിച്ച് വലിപ്പക്കൂടുതലുള്ളതുകൊണ്ടുതന്നെ പേരുപോലെ അത്ര പോര്‍ട്ടബിള്‍ ഒന്നുമായിരുന്നില്ല പി ഡി എഫ് ആദ്യകാലത്ത്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അഡോബിന്റെ പി ഡി എഫ് റീഡറുപയോഗിച്ചുള്ള കൈകാര്യവും അല്പം ബുദ്ധിമുട്ടുമായിന്നു. ഒരു ഇമേജ് ഫയല്‍ തുറന്നുവരുന്ന അതേ വേഗത്തില്‍ പി ഡി എഫ് ഫയല്‍ കൈകാര്യം ചെയ്യുകയെന്ന സ്വപ്‌നം സഫലമാക്കാന്‍ പലരും കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങിയതും അതുകൊണ്ടാണ്. അത്തരമൊരു പരിശ്രമമാണ് സുമാത്ര എന്ന സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ കണ്ടുപിടുത്തത്തിലെത്തിയത്.
 ഇത്തരം ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പ്രോഗ്രാമുകള്‍ നിരവധിയുണ്ടെങ്കിലും ലൈറ്റ് വെയിറ്റ് പി ഡി എഫ് റീഡര്‍ എന്നാണ് സുമാത്രയെ സൈബര്‍ ലോകത്ത് അറിയപ്പെടുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഫയല്‍ തുറക്കാമെന്നതുമാത്രമല്ല ഒരു യു എസ് ബി ഡ്രൈവില്‍ 'കൊണ്ടുനടന്ന്' ഉപയോഗിക്കുകയുമാവാം. പി ഡി എഫ് ഡോക്യുമെന്റുകളുടെ കാര്യത്തില്‍ അഡോബിയുടെ കുത്തക തകര്‍ത്തതിന്റെ അവസാനത്തെ ഉദാഹരണമാണ് സുമാത്ര.
  2006 ല്‍ ക്രിസ്റ്റോഫ് കൊവാല്‍സിക് എന്നയാളാണ് സുമാത്രയുടെ ആദ്യ പതിപ്പായ സുമാത്ര 0.1 ആദ്യമായി നിര്‍മ്മിച്ചത്. ആദ്യകാലത്തു നേരിട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച പുതിയ പതിപ്പ് -  സുമാത്ര 1.0 ഇറങ്ങിയത് 2009 നവംബറിലാണ്. ക്രിസ്റ്റോഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എവിടെയും കൊണ്ടുനടക്കാവുന്ന രീതിയിലുള്ള ഒറ്റഫയല്‍ മാത്രമുള്ള 'ഭാരം കുറഞ്ഞ'  സോഫ്റ്റ് വെയറാണ് ഇത്. അഡോബിയുടെ റീഡറിനെ അപേക്ഷിച്ച് റീഡര്‍ ക്ലോസ് ചെയ്യാതെ തന്നെ ഫയലില്‍ മാറ്റങ്ങള്‍ വരുത്താമെന്നതാണ് മറ്റൊരു പ്രത്യേകത. 'R' എന്ന കീ അമര്‍ത്തിയാല്‍ റിഫ്രഷ് ചെയ്ത് മാ
റ്റം വരുത്തിയ ഫയല്‍ കാണുകയുമാകാം.
  ഫയലുകള്‍ പ്രിന്റ് ചെയ്യുന്ന കാര്യത്തിലായിരുന്നു സുമാത്രയുടെ ആദ്യപതിപ്പുകള്‍ പ്രശ്‌നം നേരിട്ടത്. മെമ്മറികൂടുതല്‍ ആവശ്യമുള്ളതുകൊണ്ടു തന്നെആദ്യ കാലത്ത് ഫയലുകള്‍ പ്രിന്റ് എടുക്കാന്‍ താമസം നേരിട്ടു. ഹൈപ്പര്‍ ലിങ്കുകളും ആദ്യ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അവയെല്ലാം പരിഹരിച്ചതാണ് പുതിയ പതിപ്പ്.
 നിലവില്‍ എല്ലാവരും ഉപയോഗിക്കുന്ന അക്രോബാറ്റ് റീഡറുമായി തട്ടിച്ചു നോക്കുമ്പോള്‍ നിരവധി ഗുണങ്ങളുണ്ട് സുമാത്രക്ക്. 1.2 എം ബി യാണ് സുമാത്രയുടെ സെറ്റ് അപ് ഫയലിന്റെ വലിപ്പം, എന്നല്‍ അഡോബിക്ക് ചുരുങ്ങിയത് 26 എം.ബി എങ്കിലും വേണം. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ സുമാത്ര 1.2 എം ബി സ്ഥലം മാത്രം എടുക്കുമ്പോള്‍ അഡോബിയുടെ റീഡര്‍ ചുരുങ്ങിയത് 35 എം ബി എങ്കിലും സ്ഥലം ഉപയോഗിക്കും. തീര്‍ന്നില്ല, കണ്ണു ചിമ്മുന്നതിനു മുമ്പേ സുമാത്ര തുറന്നുവരുമ്പോള്‍ അഡോബിയുടെ അക്രോബാറ്റ് റീഡര്‍ തുറന്നു വരുന്നതും കാത്തിരിക്കണം. അപ്‌ഡേഷന്‍ ഇന്‍ഫര്‍മേഷനടക്കമുള്ളവ ഇടക്കു കയറിവരികയും ചെയ്യും. വെബ് സൈറ്റിലെ പി ഡി എഫ് തുറക്കാനാണെങ്കില്‍ തലവേദന ഇതിലും കൂടും. സുമാത്രക്ക് ആരാധകരുടെ വന്‍ പിന്‍തുണ ലഭിക്കാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ വേണോ !!!
  1993 ല്‍ പി ഡി എഫ് രംഗത്തിറക്കുമ്പോള്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗിന് അനുയോജ്യമാണെന്ന നിലയില്‍ അഡോബിയുടെ കുത്തകയായിരുന്നു അത്. പി ഡി എഫ് ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ വേണ്ട അക്രോബാറ്റ് ഡിസ്റ്റിലര്‍, ഫയല്‍ തുറന്നുകാണാനാവശ്യമായ അക്രോബാറ്റ് റീഡര്‍ എല്ലാം പണം കൊടുത്ത് വാങ്ങേണ്ടിയിരുന്നു. അഡോബ് റീഡര്‍ സൗജന്യമായി നല്‍കിത്തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ഇപ്പോള്‍ പി ഡി എഫ് ഫോര്‍മാറ്റിലേക്കും തിരിച്ചും കണ്‍വേര്‍ട്ട് ചെയ്യാവുന്ന നിരവധി പ്രോഗ്രാമുകള്‍ സൗജന്യമായി ലഭ്യമാണ്.
  പബ്ലിഷിംഗ് രംഗത്ത് മാത്രമല്ല ഇ ബുക്കുകകളായും കാറ്റലോഗുകളായും മറ്റും പി ഡി എഫിന്റെ ഉപയോഗം ഇന്റര്‍നെറ്റിലും ഒഴിച്ചു കൂടാത്തതാണ്. ഈ സാഹചര്യത്തിലാണ് സുമാത്ര പോലുള്ള ലൈറ്റ് വെയിറ്റ് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ക്ക് പ്രാധാന്യം കൈവരുന്നത്.
കൊവാല്‍സിക്കിന്റെ വെബ്‌സൈറ്റില്‍ നിന്നോ (www.blog.kowalczyk.info) ഡൗണ്‍ലോഡ് ഡോട്ട് കോം പോലുള്ളവയില്‍ നിന്നോ സുമാത്ര സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

നിട്രോ പി ഡി എഫ് റീഡര്‍ ലളിതം മനോഹരം..


പേരുപോലെ പോര്‍ട്ടബിള്‍ ആണ് പോര്‍ട്ടബിള്‍ ഡോക്യമെന്റ് ഫോര്‍മാറ്റ്. പിഡിഎഫ്. എന്നാണ് വിളിപ്പേര്. എന്നാല്‍ അഡോബിയുടെ ഡിസ്റ്റിലറിനെ കൂട്ടുപിടിച്ചുള്ള പി ഡി എഫ് ഫയല്‍ നിര്‍മ്മാണവും അക്രോബാറ്റ് റീഡറിലൂടെ തുറന്നു നോക്കുന്നതും സാധാരണ കംപ്യൂട്ടര്‍ ഉപയോക്താവിന് പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. അക്രോബാറ്റ് ബദല്‍ സോഫ്റ്റ് വേറുകള്‍ക്ക് ഈയിടെയായി പ്രചാരം കൂടിവരുന്നതും അതുകൊണ്ടാണ്. പി ഡി എഫിനെ നമുക്ക് മൈക്രോസോഫ്റ്റ് വേഡുപോലെ ലളിതമായി ഉപയോഗിക്കാന്‍ കഴിഞ്ഞാലോ? നിട്രോ പി ഡി എഫ് റീഡര്‍(nitro reader) ഒരു വലിയ പ്രസ്ഥാനമായി മാറിയതിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ട്.
   ഒറ്റനോട്ടത്തില്‍ ഭാരംകുറഞ്ഞ ഒരു പിഡിഎഫ് റീഡറാണിത്. കാണാനും സുന്ദരം. ഇളം നീല പശ്ചാത്തലത്തില്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന ഇന്റര്‍ഫേസുകള്‍. ഗ്രാഫിക്‌സിന്റെ ആര്‍ഭാടമൊന്നും കാണില്ല. പേരില്‍ റീഡര്‍ മാത്രമേയുള്ളൂവെങ്കിലും നല്ല ഒരു പി ഡി എഫ് പ്രിന്റര്‍ കൂടിയാണ് അത്. ഒരു വെടിക്ക് രണ്ട് പക്ഷി.  
   എളുപ്പമാണ് നിട്രോ ഉപയോഗിക്കാന്‍. ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് അധിക നേരം കാത്തിരിക്കേണ്ട ആവശ്യമില്ല. സൂം ചെയ്യാനും റൊട്ടേറ്റ് ചെയ്യാനും ഫുള്‍സ്‌ക്രീനാക്കി മാറ്റാനും ആവശ്യമുള്ള ഭാഗങ്ങള്‍ നിറം മാറ്റി ഹൈലൈറ്റ് ചെയ്യാനും നമുക്ക് വേണ്ട കമന്റുകള്‍ പേജില്‍ കുറിച്ചുവെക്കാനുമൊക്കെ എളുപ്പം സാധിക്കും. ഒരു റീഡര്‍ എന്ന നിലയില്‍ നിട്രോയുടെ എടുത്തുപറയാവുന്ന സവിശേഷതകള്‍ ഇവയൊക്കെയാണ്.
   നിട്രോ സൂപ്പര്‍ഹിറ്റായത് ലളിതമായ പി ഡി എഫ് നിര്‍മ്മാണ രീതി കൊണ്ടാണ്.  ഒരു വേഡ് ഫയല്‍ പിഡിഎഫ് ആക്കി മാറ്റണമെങ്കില്‍ പ്രിന്റര്‍ സെറ്റിംഗ്‌സില്‍ പോയി ഡിസ്റ്റിലറോ മറ്റേതെങ്കിലും പ്രിന്ററോ സെലക്ട് ചെയ്ത് കാത്തിരിക്കേണ്ട ആവശ്യമില്ല. ഡെസ്‌ക് ടോപ്പിലെ ഐക്കണിലേക്ക് നമുക്ക് പി ഡി എഫ് ആക്കേണ്ട ഫയല്‍ ഡ്രാഗ് ചെയ്തിട്ടാല്‍ മാത്രം മതി. ഒരേസമയം നിരവധി ഫയലുകള്‍ പിഡിഎഫ് ആയി മാറ്റുകയും ചെയ്യാം. ഇമേജുകളും വെബ്ഫയലുകളുമടക്കം ഏതുഫയലും നമുക്ക് ഇങ്ങനെ പിഡിഎഫ് ആക്കി മാറ്റാനാകും.
   ഇനി പി ഡി എഫ് ഡോക്യുമെന്റ് പൊളിച്ച് ടെക്സ്റ്റ് വീണ്ടെടുക്കണമെങ്കില്‍ അതിനും ലളിതമായ വിദ്യയുണ്ട്. മുകളില്‍ എക്‌സ്ട്രാക്ട് ടെക്സ്റ്റ് ഇമേജ് കൊടുത്താല്‍ ടെക്സ്റ്റ് ഒരു നോട്ട്പാഡില്‍ ലഭിക്കും. ഇമേജും ഇങ്ങനെ പൊളിച്ചെടുക്കാം.ഇതൊക്കെ എടുത്തുപറയേണ്ട കാര്യങ്ങള്‍ മാത്രം. പി ഡി എഫ് നിര്‍മ്മിക്കുമ്പോള്‍ സ്വന്തമായി ഒരു 'സിഗ്നേച്ചര്‍' ഉപയോഗിക്കുന്നതടക്കം നിരവധി ഗുണഗണങ്ങള്‍ ഇനിയും കണ്ടെടുക്കാനാകും.
  നിട്രോ റീഡര്‍ അവരുടെ ഒദ്യോഗിക വെബ്‌സൈറ്റായ www.nitroreader.com ല്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.  

യൂട്യൂബ് കീബോഡിലും നിയന്ത്രിക്കാം


വീഡിയോ ആല്‍ബങ്ങളും സിനിമാഗാനങ്ങളുമൊക്കെ എങ്ങനെയെങ്കിലും സംഘടിപ്പിച്ച് കംപ്യൂട്ടറില്‍ കോപ്പി ചെയ്ത് സൂക്ഷിച്ചിരുന്ന കാലം ഏതാണ്ട് കഴിഞ്ഞു. ഇപ്പോള്‍ പാട്ടോ സിനിമാ രംഗങ്ങളോ ഇനിയിപ്പോ സിനിമ തന്നെയോ യൂട്യൂബില്‍ സുലഭം. കാലം മാറിയെങ്കിലും യൂട്യൂബ് വീഡിയോയുടെ കോലം മാറിക്കൊണ്ടിരിക്കുന്നേയുള്ളൂ. വിന്‍ഡോസ് മീഡിയാ പ്ലെയറിലോ പവര്‍ ഡി വി ഡി യിലോ, വി എല്‍ സി പ്ലെയറേിലോ ഒക്കെ നമുക്കിഷ്ടം പോലെ വേഗത കുറച്ചും കൂട്ടിയുമൊക്കെ വീഡിയോ കണ്ടിരുന്ന സുഖം യൂട്യൂബ് തന്നിരുന്നില്ല. എന്നാലും ഓസിനു കിട്ടുന്നതല്ലേ എന്നു കരുതി നമ്മളങ്ങു ക്ഷമിച്ചു. ആ ക്ഷമയുടെ അതിരുവിടുന്നതിനു മുമ്പേ ഗൂഗിള്‍ ചില സവിശേഷതകള്‍ ഉള്‍പ്പെടുത്തി യൂട്യൂബ് ഒന്നുകൂടി പരിഷ്‌കരിച്ചു. 
   യൂട്യൂബ് വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോള്‍ തുടങ്ങിയ സ്ഥലത്തെത്തണമെങ്കില്‍ മൗസുപയോഗിച്ച് സീക്കിംഗ് ബാര്‍ പിടിച്ചു വലിക്കേണ്ടിയിരുന്നു. അഹങ്കാരിയായ ബ്രൗസറാണെങ്കില്‍ കാത്തിരുന്നു മുഷിഞ്ഞതു തന്നെ. എന്നാല്‍ ഇപ്പോള്‍ കീബോഡില്‍ '0' അമര്‍ത്തിയാല്‍ തുടങ്ങിയ സ്ഥലത്തെത്താം. ഇനിയിപ്പോള്‍ വീഡിയോയുടെ പത്തുശതമാനത്തിനു ശേഷം കണ്ടാല്‍ മതിയെങ്കില്‍ '1' അമര്‍ത്തിയാല്‍ മതി. '2' ന് ഇരുപതു ശതമാനം, '3' ന് മുപ്പതു ശതമാനം, '4' ന് നാല്‍പ്പത് എന്നിങ്ങനെ കീബോഡ് ഷോട്ട് കട്ടുകള്‍ ഉപയോഗിക്കുകയുമാകാം. കൂടാതെ ഇടത്, വലത് 'ആരോ' കീകള്‍ ഉപയോഗിച്ച് വീഡിയോ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനും കഴിയും.
   വീഡിയോ 2x, 1.5x, .1/2x, 1/4x  എന്നിങ്ങനെ വേഗത്തിലോ 'സ്ലോ മോഷനിലോ' കാണണമെങ്കില്‍ അതിന് പുതിയ ഇന്റര്‍ഫെയ്‌സ് തയ്യാറാക്കിയിട്ടുണ്ട്. യൂട്യൂബ് പ്ലെയറിന്റെ താഴെ വലതുഭാഗത്ത് ക്ലിക്കുചെയ്ത് ഈ സംവിധാനം ഉപയോഗിക്കാം. എല്ലാ വീഡിയോകള്‍ക്കും ഇല്ലെന്നു മാത്രം. 

ഗൂഗിള്‍ മാപ്പില്‍ ഇനി ഫ്‌ളൈറ്റുകളും ലൈവ്


ആകാശത്തുകൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാങ്ങളെയെല്ലാം ലൈവായി നമുക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞാലോ?. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാള്‍ക്ക് അത് വലിയ ഒരു അനുഗ്രഹമായിരിക്കും. ഇന്റര്‍നെറ്റ് ഇല്ലാതെ ജീവിക്കാന്‍ പോലും വയ്യെന്ന്് നമ്മള്‍ പറഞ്ഞുതുടങ്ങിയ പുതിയ കാലത്ത് ഗുഗിള്‍ മാപ്പ് തുടര്‍ച്ചയായി അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
  ആകാശത്തുകൂടെ സഞ്ചരിക്കുന്ന എല്ലാ വിമാനങ്ങളെയും ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തി മാതൃക കാണിച്ചത് ഇത്തവണ ആംസ്റ്റര്‍ഡാമുകാരാണ്. മാസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും അനുകരിച്ചേക്കാവുന്ന പുതിയ മാതൃക. സംഗതിയെന്താണെന്ന് നേരിട്ടു കണ്ടുമനസ്സിലാക്കണമെങ്കില്‍ www.casper.frontier.nl എന്ന വെബ്‌സൈറ്റ് തുറന്നു നോക്കിയാല്‍ മതി.
   ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്കും അവിടുന്ന് പുറത്തേക്കും പോകുന്ന വിമാനങ്ങളെയെല്ലാം ഗൂഗിള്‍ മാപ്പില്‍ ലൈവായി അവതരിപ്പിക്കുകയാണ് ഈ വെബ്‌സൈറ്റ്. ഗൂഗിള്‍ മാപ്പിലൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം നമുക്ക് ഇവിടെ കാണാം. അവ എവിടെയെത്തിയെന്ന് മനസ്സിലാക്കാം. ആകാശത്തു നിന്നു കാണുന്നതു പോലെ. 'ഇവക്ക് മുകളില്‍ ക്ലിക്കു ചെയ്താല്‍ ഫ്‌ളൈറ്റ് നമ്പര്‍, അതിന്റെ വേഗത, എത്ര ഉയരത്തിലാണ് പറക്കുന്നത്, ദിശ തുടങ്ങിയ വിവരങ്ങളെല്ലാം ലഭിക്കുകയും ചെയ്യും. ഇടതുവശത്തു കാണുന്ന ബോക്‌സില്‍ വിമാനത്തിന്റെ ചിത്രവും തെളിയും.
  ഓരോ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങളും ഓരോ നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിറം വേണമെങ്കില്‍ നമുക്ക് മാറ്റുകയുമാവാം. എയര്‍ ലൈന്‍ കമ്പനികളുടെയും ട്രാവല്‍ ഏജന്റുമാരുടെയും എയര്‍പോര്‍ട്ട്് അന്വേഷണവിഭാഗത്തിന്റെയും ഒന്നും ഔദാര്യമില്ലാതെ ഈ വെബ് സൈറ്റ്  നോക്കി വിമാനം എവിടെയാണെന്ന് മനസ്സിലാക്കി എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി എന്നു ചുരുക്കം.
 തീര്‍ന്നില്ല കഴിഞ്ഞദിവസത്തെ വിമാനങ്ങളുടെ യാത്ര മനസ്സിലാക്കാനുള്ള ആര്‍ക്കേവ് സംവിധാനവുമുണ്ട് ഇതില്‍. ദിവസവും സമയവും തിരഞ്ഞെടുത്താല്‍ ആ സമയത്ത് ഏതൊക്കെ ഫ്‌ളൈറ്റുകള്‍ എങ്ങോട്ടൊക്കെയാണ് പറന്നുകൊണ്ടിരുന്നത് എന്നും മനസ്സിലാക്കാം. ലോകം മുഴുവന്‍ ഈ സേവനം ലഭ്യമാകുന്നത് എന്നാണെന്ന് നമുക്ക് കാത്തിരുന്നു കാണാം.

രക്ഷാപ്രവര്‍ത്തനത്തിന് ഒരു റോബോട്ട് powerd by microsofr XBOX 360


ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താന്‍ ജീവികളെ മുതല്‍ വിവിധയിനം റോബോട്ടുകളെ വരെ ഉപയോഗിക്കാമെന്നത് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചതും അത്തരമൊരു റോബോട്ടാണ്. ചില 'കുട്ടിക്കളി'കളാണ് ഈ റോബോട്ടിന് അടിസ്ഥാനം എന്നാല്‍ അതൊരു കുട്ടിക്കളിയല്ല താനും.
   ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോബോട്ടുകള്‍ക്ക് വേണ്ടി പണം വാരിക്കോരി ചിലവാക്കേണ്ടിയിരുന്നു മുമ്പ്. എന്നാല്‍ പുതിയ റോബോട്ട് പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റിന്റെ സൂപ്പര്‍ ഹിറ്റ് വീഡിയോ ഗെയിമായ എക്‌സ്‌ബോക്‌സിനു വേണ്ടി തയ്യാറാക്കിയ കൈനെക്ട് എന്ന അനുബന്ധ ഉപകരണമുപയോഗിച്ചാണ്. എക്‌സ്‌ബോക്‌സ് 360 യെ നിയന്ത്രിക്കുന്ന വെബ്ക്യാം പോലുള്ള ഉപകരണമാണ് എക്‌സ്‌ബോക്‌സ് കൈനെക്ട് (KINECT).
   ആര്‍ ജി ബി ക്യാമറയും, ഡെപ്ത് സെന്‍സറും, ത്രീഡി സ്്കാനറും മൈക്രോഫോണുമൊക്കെയുള്ള കൈനെക്ട് ഉപയോഗിച്ചാണ് ബ്രിട്ടണിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ റോബോട്ടിനെ നിര്‍മ്മിച്ചത്. വാര്‍വിക് മൊബൈല്‍ റോബോട്ടിക്‌സ് (WMR) എന്നാണ് ഈ സാങ്കേതിക വിദ്യയുടെ പേര്. ഡബ്ല്യു എം ആര്‍ റെസ്‌ക്യു റോബോട്ട് എന്നാണ് ഈ കൊച്ചു റോബോട്ട് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ റോബോകപ്പ് റെസ്‌ക്യു ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായിരുന്നു ഈ
റെസ്‌ക്യു റോബോട്ട്.
   റോബോട്ടിനെ ഇറക്കിവിട്ട് ആളുകളുടെ സ്ഥാനം മനസ്സിലാക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാം. റോബോട്ട് അയക്കുന്ന ത്രീഡി ചിത്രങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടുമൊരു അപകട സാധ്യത ഇല്ലാതെ രക്ഷാപ്രവര്‍ത്തനം നടത്താമെന്നാണ്  ഡബ്ല്യു എം ആര്‍ പദ്ധതിയുടെ എന്‍ജിനീയര്‍ പീറ്റര്‍ ക്രുക്ക് അഭിപ്രായപ്പെട്ടത്. കൈനക്ട് ഉപയോഗിച്ച് റോബോട്ടിനെ നിര്‍മ്മിക്കുമ്പോള്‍ സമാനമായ മറ്റ് റോബോട്ടുകളേക്കാള്‍ രണ്ടായിരം പൗണ്ട് ലാഭിക്കാമെന്നാണ് കണക്ക്.
  എക്‌സ്‌ബോക്‌സ് കണ്‍സോളിലല്ലാതെ കൈനെക്ട് പ്രവര്‍ത്തിക്കുമായിരുന്നില്ല. കമ്പ്യൂട്ടറുകളിലും അനുബന്ധ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ അതിനു വേണ്ടി പ്രത്യേക ഡ്രൈവര്‍ തന്നെ തയ്യാറാക്കിയാണ് ഗവേഷകര്‍ ഈ പ്രശ്‌നം പരിഹരിച്ചത്. വ്യാവസായിക തലത്തില്‍ ഇവ പുറത്തിറക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ കൈയില്‍ നിന്നും അനുമതി വാങ്ങേണ്ടതുമുണ്ടായിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഈ റോബോട്ടിനെ വിപണിയിലെത്തിക്കാന്‍ ഇനി കുറച്ചു നാള്‍ കൂടി കാത്തിരുന്നാല്‍ മതിയാകുമെന്നാണ് ക്രൂക്ക് പറയുന്നത്.

E Democracy - കിഴക്കന്‍ ടിമൂര്‍ മാതൃക


രാജ്യത്തെ സമ്പദ് വ്യവസ്ഥ എത്രത്തോളം സുതാര്യമാണ്. ബജറ്റു കാലത്തുമാത്രമുള്ള ചര്‍ച്ചകള്‍ക്കപ്പുറം ആരും സ്വന്തം നാട്ടിലെ ഖജനാവിന്റെ കണക്കെടുക്കാറില്ല. ജനാധിപത്യം ഏറെ കൊട്ടിഘോഷിക്കുന്ന ഇന്ത്യയില്‍ പോലും. എന്നാല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പത്തു വര്‍ഷം കൊണ്ട് കിഴക്കന്‍ ടിമൂര്‍ ഖജനാവിലെ കണക്കുകള്‍ ഇന്റര്‍നെറ്റുവഴി തുറന്നു വെച്ചു. ഫ്രീ ബാലന്‍സ് എന്ന കനേഡിയന്‍ ഐ ടി കമ്പനിയുടെ സഹായത്തോടെ. കൂടുതലറിയാന്‍  www.transparency.gov.tl/public/index - ഇവിടെയൊന്നും ചെന്നു നോക്കിയാല്‍ മതി.
  സര്‍ക്കാരിന്റെ വരവു ചിലവുകള്‍ പൊതുജനങ്ങള്‍ അറിയുക മാത്രമല്ല അവരുടെ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് ഇത്. അതുകൊണ്ടു തന്നെയാണ് അമേരിക്കയിലും ഇറാഖിലും യുഗാണ്ടയിലുമൊക്കെ ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കി വിജയിച്ച ഫ്രീ ബാലന്‍സിനെ തന്നെ ഈ ചുമതലയേല്‍പ്പിച്ചത്. ഓരോ പദ്ധതിക്കും പണം എങ്ങിനെ ചിലവഴിച്ചും, പണം ഏതുവഴി വന്നു തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഭരണ സംവിധാനത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കാളിയാകാം എന്നതുമാത്രമല്ല നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യും. കഴിഞ്ഞ പത്തു വര്‍ഷത്തെ വരവു ചിലവു കണക്കുകളും ഇതുവഴി ലഭിക്കുകയും ചെയ്യും. എല്ലാം പിഡിഎഫ്, വേഡ്, എക്‌സല്‍, എച്ച്ടിഎംഎല്‍ ഡോക്യുമെന്റുകളായി ഡൗണ്‍ലോഡ് ചെയ്യാം.
   കിഴക്കന്‍ ടിമൂര്‍ മാത്രമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും സ്വന്തം വെബ്‌സൈറ്റുകളിലൂടെയും ജനങ്ങളുമായി നിരന്തരം ബന്ധം സ്ഥാപിക്കുന്ന സര്‍ക്കാരുകള്‍ വേറെയുമുണ്ട്. ട്വിറ്ററും ഫെയ്‌സ്ബുക്കുമുക്കും യൂട്യൂബും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴി പൊതുജനങ്ങളുമായി സംവദിക്കുന്ന കോമണ്‍വെല്‍ത്ത് ഓഫ് വിര്‍ജീനിയയുടെ പോര്‍ട്ടല്‍ (www.virginia.gov/cmsporta-l3) നേരത്തേ തന്നെ ഹിറ്റായതാണ്. ഫെയ്‌സ്ബുക്കും ട്വിറ്ററും വഴി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച ജപ്പാന്‍ സര്‍ക്കാരിന്റെ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം പൊതുജനങ്ങളുമായി നവമാധ്യമസംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബന്ധം സ്ഥാപിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

കണ്‍ഫെഷന്‍ ; ഐഫോണ്‍ വഴി കുംബസാരക്കൂട്ടിലേക്ക്


വിശ്വാസികള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് പോപ്പ്് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞത് കഴിഞ്ഞമാസമാണ്. അമേരിക്കയിലെ ഇന്‍ഡ്യാനയിലെ ഒരു സോഫ്റ്റ് വേര്‍ ഡെവലപ്പിംഗ് കമ്പനി അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. പാപങ്ങള്‍ കണ്ടെത്തി വിശ്വാസികളെ കുംബസാരക്കൂട്ടിലേക്ക് നയിക്കുന്ന 'കണ്‍ഫെഷന്‍' എന്ന സോഫ്റ്റ്‌വേര്‍ ഐഫോണ്‍ വിപണിയിലെത്തിയത്് അങ്ങിനെയാണ്. പശ്ചാത്തപിക്കാനുള്ള സമ്പൂര്‍ണ്ണസഹായിയെന്നാണ് അമേരിക്കിലേയും ബ്രിട്ടണിലേയും ചര്‍ച്ചുകള്‍ ഈ ആപ്ലിക്കേഷനെ വിശേഷിപ്പിച്ചത്.    പാപങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചോദ്യാവലിയാണ് 'കണ്‍ഫെഷന്റെ' അടിസ്ഥാനം. പ്രായം, സ്ത്രീയാണോ പുരുഷനാണോ, വിവാഹിതനാണോ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ ആപ്ലിക്കേഷന്‍ കാര്യങ്ങള്‍ തീരുമാനിക്കുക. കണ്‍ഫെഷന്റെ നിര്‍ദ്ദേശമനുസരിച്ച് പാപമോചനത്തിനായി പുരോഹിതനെ സമീപിക്കാം.
  ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ കത്തോലിക്കരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് 'കണ്‍ഫെഷന്‍' നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ പാട്രിക് ലീനെന്‍ പറയുന്നു. അമേരിക്കയിലെ പ്രമുഖ ബിഷപ്പുമാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ സോഫ്റ്റ് വേര്‍ നിര്‍മ്മിച്ചത്. ഇംഗ്ലണ്ടിലെ കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സും ഈ ഐഫോണ്‍ ആപ്ലിക്കേഷന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഐ ട്യൂണ്‍സ് വഴി രണ്ടു ഡോളറിന് കണ്‍ഫെഷന്‍ ആപ്രിക്കേഷന്‍ ലഭിക്കും.
  2007 ല്‍ വത്തിക്കാന്‍ യൂട്യൂബ് ചാനലും പിന്നീട് ഫെയ്‌സ്ബുക്കില്‍ പോപ്പിന്റെ വെര്‍ച്വല്‍ പോസ്റ്റ് കാര്‍ഡും ആരംഭിച്ചതിനു ശേഷം വിശ്വാസവുമായി ബന്ധപ്പെട്ട മറ്റൊരു സാങ്കേതിക വിപ്ലവം എന്നാണ് കണ്‍ഫെഷനെ വിശേഷിപ്പിക്കുന്നത്.

യൂട്യൂബിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍


യൂട്യൂബില്‍ ദിനം പ്രതി കാക്കത്തൊള്ളായിരം വീഡിയോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവയില്‍ സൂപ്പര്‍ ഹിറ്റുകള്‍ എങ്ങിനെ കണ്ടെത്തും. യൂട്യൂബ് യൂട്യൂബായി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലളിതമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിസന്ധിക്ക് പരിഹാരവുമായി ഗൂഗിളെത്തിയത്.    ഗൂഗിള്‍ ട്രെന്റ്‌സ് ഡാഷ്‌ബോഡെന്നാല്‍ മ്യൂസിക് അമേച്ചര്‍ ഭേദമില്ലാതെ പുതിയ സ്പന്ദനങ്ങളറിയാനുള്ള സ്ഥലമാണ്. www.youtube.com/trendsdashboard  ലെത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
 ഒരു പാട്ട് ജനപ്രിയമാകുന്നത് അവ ഏറ്റുപാടാന്‍ തുടങ്ങുമ്പോഴാണ്. വീഡിയോ ആണെങ്കില്‍ വീണ്ടും വീണ്ടും കാണുമ്പോഴും മറ്റുള്ളവരെ കാണാന്‍ പ്രേരിപ്പിക്കുമ്പോഴുമാണ്. അത്തരം വീഡിയോകള്‍ തിരഞ്ഞെടുത്ത് ലിസ്റ്റു ചെയ്യുകയാണ് ട്രെന്റ്ഡാഷ്‌ബോഡ് ചെയ്യുന്നത്്.    ഇവിടെ രണ്ടു തരത്തിലാണ് യൂട്യൂബ് വീഡിയോകളുടെ ജനപ്രിയത അളക്കുന്നത്. ഒന്ന് ട്വിറ്ററും ഫെയ്‌സ്ബുക്കും വഴി കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്ത വീഡിയോകള്‍ -  Most Shared വീഡിയോ എന്ന് ഇംഗ്ലീഷില്‍ പറയും. രണ്ട്, കഴിഞ്ഞ ഇരുപത്തിയെട്ടു ദിവസത്തിനുള്ളില്‍ യൂട്യൂബിലെത്തിയവയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോകള്‍ - അതായത് Most Viewed വീഡിയോകള്‍. ഇവയിലേതു വേണമെന്ന് നമുക്ക് പേജിന്റെ വലതുഭാഗത്തുള്ള ബട്ടണിലൂടെ തിരഞ്ഞെടുക്കാം. തീര്‍ന്നില്ല, ഓരോ പ്രായപരിധിയിലുള്ളവര്‍ക്ക്് ഇഷ്ടപ്പെട്ട വീഡിയോകള്‍ കണ്ടെടുക്കാനും സ്തീകളും, പുരുഷന്മാരും, എല്ലാവരും കണ്ടവ എന്നിങ്ങനെ തിരഞ്ഞടെുക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്.
   www. youtube.com/charts ല്‍ ചെന്നാല്‍  കൂടുതല്‍ പേര്‍ കണ്ട വീഡിയോകള്‍ ചാര്‍ട്ടുകളായി ലഭിക്കും. ഷെയര്‍ ചെയ്തവക്കും കൂടുതല്‍ കണ്ടവക്കും പുറമെ പറഞ്ഞവക്കുപുറമെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വീഡിയോകള്‍, കൂടുതല്‍ പേര്‍ കണ്ട ഹൈഡെഫനിഷന്‍ വീഡിയോകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള വീഡിയോകളും ലഭിക്കും. എന്റര്‍ടെയിന്‍മെന്റ്, ഫിലിം/ അനിമേഷന്‍, എജ്യുക്കേഷണല്‍, കോമഡി തുടങ്ങി വിവിധ കാറ്റഗറികളിലും സൂപ്പര്‍ ഹിറ്റായ വീഡിയോകള്‍ നമുക്ക് ഈ പേജില്‍ ലഭിക്കും. ഇനി ഈ കാറ്റഗറികള്‍ RSS FEED ആയി ലഭിക്കാന്‍  www.youtube.com/rssls ഉം സഹായിക്കും.