Thursday, April 21, 2011

THE YOUTH ICON


വിവര സാങ്കേതിക വിദ്യയുടെയുടെ അടിമകളെന്ന് മുദ്രകുത്തിയ യുവാക്കള്‍ അതേ മാധ്യമങ്ങളുപയോഗിച്ചു നടത്തിയ ജനകീയപ്രക്ഷോഭം വിജയിച്ചത് ടുണീഷ്യയിലും ഈജിപ്തിലും പിന്നെ പല അറബ് രാജ്യങ്ങളിലും നമ്മള്‍ കണ്ടതാണ്. വിദ്യാഭ്യാസ സംവിധാനവും ജോലി സാഹചര്യങ്ങളും മാറിയപ്പോള്‍ പ്രക്ഷോഭങ്ങളുടെ രീതിയും മാറി. ഇന്റര്‍നെറ്റിലൂടെയും സെല്‍ഫോണുള്‍പ്പടെയുള്ള നൂതന മാധ്യമങ്ങളിലൂടെയുമുള്ള സാങ്കല്പിക(virtual) രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രചാരം ലഭിച്ചത് അങ്ങിനെയാണ്.  ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അന്നാ ഹസാരെയെന്ന 72 കാരന്റെ അഴിമതി വിരുദ്ധ സമരത്തിന് യുവജനങ്ങള്‍ പിന്തുണ നല്‍കിയതും ഫെയ്‌സ്ബുക്കിലൂടെയും ഇന്റര്‍നെറ്റിലെ മറ്റ് പൊതുവേദികളിലൂടെയുമായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും ലഭിച്ച വന്‍ പിന്തുണയിലൂടെ ഈയടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായി മാറുകയായിരുന്നു ലോക്്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയനായ അന്നാ ഹസാരെ നടത്തിയ സമരം. ലക്ഷ്യം വ്യത്യസ്തമാണെങ്കിലും ഹസാരെ സംഘടിപ്പിച്ച സമരം ഏറെക്കുറേ അറബ് യുവജനങ്ങള്‍ കാണിച്ച വഴികളിലൂടെയാണ് സഞ്ചരിച്ചത്.
   സന്നദ്ദ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി ആശയ പ്രചാരണം നടത്തുന്നതും ഓണ്‍ലൈന്‍ പെറ്റിഷന്‍ വെബ്‌സൈറ്റുകളിലൂടെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനുമൊക്കെ പരാതി അയക്കുകയും ചെയ്യുന്ന പാശ്ചാത്യ രീതിക്ക് ഈയടുത്ത കാലത്ത് ഇന്ത്യയിലും വന്‍ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ അവ ഒരു ചടങ്ങുമാത്രമായി ഒതുങ്ങുകയായിരുന്നു പതിവ്. എന്നാല്‍ വെബ്‌സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയുമുള്ള സാങ്കല്പിക (virtual) രാഷ്ട്രീയ പ്രവര്‍ത്തനം പൊതു മണ്ഡലത്തിലേക്ക് ഇറങ്ങി വന്നതും സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു എന്നതാണ് ഹസാരെ സമരത്തിന്റെ പ്രത്യേകത.

    ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാരം സംഘടിപ്പിച്ച ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജില്‍ സമരം രണ്ടുദിവസം പിന്നിട്ടപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സമരം പിന്‍വലിച്ച് ഒരാഴ്ചകഴിഞ്ഞപ്പോഴും പ്രക്ഷോഭത്തിന് പിന്തുണയുമായെത്തയവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോളമായി. കണക്കു കൂട്ടി നോക്കിയാല്‍ ഈജിപ്തില്‍ പോലീസ് തല്ലിക്കൊന്ന ഖലീല്‍ മുഹമ്മദ് സയീദിനെ അനുസ്മരിച്ച് 'വി  ഓള്‍ ആര്‍ ഖലീല്‍ സയിദ്'  എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിനേക്കാള്‍ വളര്‍ച്ച. മുപ്പതിനായിരത്തോളം പേരുള്ള നിരവധി സമാന ഗ്രൂപ്പുകളും ഫെയ്‌സ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടു. avaaz.org എന്ന പ്രചാരണ വെബ്‌സൈറ്റിലെ പരാതി പേജില്‍ ഒറ്റദിവസം കൊണ്ട് ഒപ്പിട്ടത് അഞ്ചു ലക്ഷം പേരാണ്. ഇതിനകം അത് ആറര ലക്ഷം കടന്നു. causes.com ല്‍ ഹസാരെക്കു ലഭിച്ച പിന്തുണ ഇതുവരെ 1.8 ലക്ഷം ആണ്. ജന്‍ലോക്പാല്‍, അന്നാ ഹസാരെ തുടങ്ങിയ ഹാഷ് ടാഗുകള്‍ പരിശോധിച്ചാല്‍ ട്വിറ്ററിലും വന്‍ ജനപിന്തുണ കാണാം. ഇമെയില്‍ പ്രചാരണവും വളരെ സജീവമായിരുന്നു. ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്റെ (indiaagainstcorruption.org) വെബ്‌സൈറ്റില്‍ ഇതുവരെ ഹസാരെക്ക് പിന്തുണ നല്‍കിയത് 10,36, 600ല്‍ പരം പേരാണ്.
  വീട്ടിലിരുന്നു ട്രെയിന്‍ടിക്കറ്റ് ബുക്കു ചെയ്യുന്നതുപോലെ  സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ 'like' ബട്ടണ്‍ ക്ലിക്കു ചെയ്തു നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമെന്നാണ് ഇതിനെ രാഷ്ട്രീയപ്രവര്‍ത്തകര്‍ കളിയാക്കിയത്. എന്നാല്‍ ഹസാരെ സമരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഗതി കൈവിട്ടു പോയി. പതിവുപോലെ വാക്പയറ്റുകൊണ്ട് ഗോഷ്ടി കാണിക്കുന്ന ദൃശ്യമാധ്യമങ്ങളെ വരെ ഏറെ പിന്നിലാക്കി ഹസാരെ സമരം ഇന്റര്‍നെറ്റില്‍ കൊഴുത്തു. ഒടുവില്‍ ഫെയ്‌സ്ബുക്കിലും മറ്റും കത്തി നില്‍ക്കുന്നവരെ വിളിച്ചുവരുത്തി ക്യാമറക്കുമുന്നിലിരുത്തി സംസാരിപ്പിക്കേണ്ടി വന്നു അവര്‍ക്ക്.
   ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റു പൊതുവേദികളിലുമൊക്കെ സജീവമായത് ടെക്കികളും മാനേജ്‌മെന്റ് തലത്തിലുമൊക്കെ വലിയ പദവികള്‍ കൈയാളുന്ന യുവാക്കളും യുവതികളുമായിരുന്നു. ഒട്ടും രാഷ്ട്രീയ ബോധമില്ലെന്ന് നേതാക്കള്‍ പുഛിച്ചു തള്ളിയ യുവജനങ്ങളെ അവസാനം അഗീകരിക്കേണ്ടിവന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു സമൂഹത്തിനും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും. ലോക്പാല്‍ പാനലില്‍ നിന്ന് ശരദ് പവാറിനെക്കൊണ്ട് രാജി വെപ്പിച്ചതും ചില്ലു കൂടാരത്തിലിരുന്ന താരങ്ങള്‍വരെ ജന്തര്‍മന്തറിലേക്ക് പിന്തുണയുമായി എത്തിയതും വെറും രാഷ്ട്രീയക്കാരെ വന്ന വഴി പറഞ്ഞയച്ചുതുമൊക്കെ ചരിത്രം.
  ഫെയ്‌സ്ബുക്ക് വഴി സംഘടിച്ചവര്‍ ചേര്‍ന്ന് ഡല്‍ഹിക്കു പുറമേ മുംബൈ, കല്‍ക്കട്ട, ബാംഗ്ലൂര്‍, ഹൈദരാബാദ്, തുടങ്ങിയ വന്‍ നഗരങ്ങളിലുള്‍പ്പടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ റാലി നടത്തി. മെഴുകുതിരികള്‍ തെളിച്ചും അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചും നടന്ന റാലികളുടെ ചിത്രങ്ങളും വീഡിയയോയും റിപ്പോര്‍ട്ടുകളും അന്നാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച ഫെയ്‌സ്ബുക്ക് പേജുകളില്‍ പോസ്റ്റു ചെയ്തു. യൂട്യൂബില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ രണ്ടായിരത്തില്‍ പരം വീഡിയോ ദൃശ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
   അന്നാ ഹസാരെയേയും അഴിമതി വിരുദ്ധ സമരത്തേയും ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനത്തേയും പിന്തുണക്കുന്നു എന്ന് എഴുതിവച്ച നിരവധി ബാഡ്ജുകള്‍ ഫെയ്‌സ്ബുക്കിലെ സ്വന്തം ഫോട്ടോക്കൊപ്പം പതിച്ച് നിരവധി പേര്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. അന്നാഹസാരെയെ പിന്തുണക്കുന്നു എന്നെഴുതിയ ടീഷര്‍ട്ടുകളില്‍ വന്‍നഗരങ്ങളില്‍ ചൂടപ്പം പോലെ വി്റ്റുപോയി. രണ്ടു പതിറ്റാണ്ടു മുമ്പ് ചുമരുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പതിഞ്ഞ പ്രതിഷേധ വാക്യങ്ങളേക്കാള്‍ തീക്ഷണമായിരുന്നു പലപ്പോഴും പൊതുവേദികളില്‍ പ്രത്യേക്ഷപ്പെട്ട മുദ്രാവാക്യങ്ങള്‍.
   ഇന്റര്‍നെറ്റിലെ പൊതുവേദികളിലുയര്‍ന്ന ജനകീയ വികാരം ഓണ്‍ലൈന്‍ ഗെയിമുകളിലും കണ്ടു. വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി 2 ജി സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ പ്രതിപാദിച്ച് അഴിമതിയില്ലാത്ത ഭരണകൂടം കെട്ടിപ്പടുക്കുക എന്ന സങ്കല്പമാണ് 'യെസ് പ്രൈം മിനിസ്റ്റര്‍ 'എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ കാതല്‍. ഇബിബോ(ibibo.com) പുറത്തിറക്കിയ ഈ ഗെയിമിനു പുറമേ ആദര്‍ശ് ഹൗസിങ് സൊസൈറ്റി, സ്വിസ് ബാങ്ക് സ്‌കാം, ബില്‍ഡ് എ സെല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക് സ്‌നാപ്പ്സ്റ്റര്‍ തുടങ്ങി നിരവധി ഗെയിമുകളും ഹിറ്റായി. രാഷ്ട്രീയക്കാര്‍ക്കും പട്ടാളക്കാര്‍ക്കും കൈക്കൂലി നല്‍കി ഫഌറ്റു വാങ്ങുന്നതാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി എന്ന ഗെയിം. ഭരണാധിപരോട് പ്രതീകാതാമകമായി പ്രതിഷേധിച്ച് ഒടുവില്‍ അന്നാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഈ ഗെയിമുകള്‍ അവസാനിക്കുന്നത്.  ഏപ്രില്‍ ആദ്യം റിലീസ് ചെയ്ത യെസ് പ്രൈം മിനിസ്റ്റര്‍ എന്ന ഗെയിം ഉപയോഗിച്ച ഒന്നര ലക്ഷത്തോളം പേരാണ് ഒരു ദിവസം മാത്രം ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതുവേദികളിലെത്തിയത് എന്നാണ് കണക്ക്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടും ഭരണകൂടത്തോടും അവര്‍ നടത്തുന്ന അഴിമതികളോടുള്ള പൊതു ജനപ്രതിഷേധം പ്രകടിപ്പിക്കുന്ന ഇത്തരം ഗെയിമുകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളെകൂടി ഉപയോഗപ്പെടുത്തിയാണ് തയ്യാറാക്കിയത്.
   തികഞ്ഞ ഗാന്ധിയനായ അന്നാ ഹസാരെയെ 'യുത്ത് ഐക്കണാ'യി സ്വീകരിക്കാന്‍ മടിയില്ലെന്ന് യുവാക്കള്‍ തെളിയിച്ചു. മറ്റു രാജ്യങ്ങളിലേതുപോലെ നിലനില്‍പ്പിനു വേണ്ടിയുള്ള തീവ്രമായ ചെറുത്തുനില്‍പ്പല്ലെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ നിരത്തിലറങ്ങാനുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ടിട്ടില്ലെന്നു കാണിക്കുന്നതായിരുന്നു അന്നാ ഹസാരെ സമരത്തിനു ലഭിച്ച വന്‍ യുവജന പിന്തുണ.

No comments:

Post a Comment