Tuesday, February 7, 2012

ഫെയ്‌സ്ബുക്ക് - സ്വകാര്യതയേ പറ്റി ഒരക്ഷരം മിണ്ടരുത്


 ഗൂഗിളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും വേണ്ടപോലെ ഉപയോഗിക്കാന്‍ അറിയാമെങ്കില്‍ ലോകത്തെവിടെയായാലും ഒരാളെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. വേണമെങ്കില്‍ അയാളുടെ കാല്‍പാടുകള്‍ പോലും പിന്തുടരാം. സ്വകാര്യത എന്നത് അഹങ്കാരത്തോടെ നമ്മള്‍ പറയുന്ന വെറുമൊരു വാക്കു മാത്രമാണ്. ഏറെ കാലമായി സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ സ്വകാര്യതയെ പറ്റി തര്‍ക്കമുണ്ടെങ്കില്‍ www.takethislollipop.com എന്ന വെബ്‌സൈറ്റിലൊന്നു കയറി നോക്കൂ.
   നമ്മളഭിനയിക്കുന്ന ഹ്രസ്വചിത്രത്തിലേക്കുള്ള വഴിയാണ് ഈ വെബ്‌സൈറ്റിന്റെ ഹോം പേജ്. എണ്‍പതു കോടി ജനസംഖ്യയുള്ള ഫെയ്‌സ്ബുക്കിലെ ഏത് പൗരനും ഈ സിനിമയില്‍ അഭിനയിക്കാം. നായകന്‍ നമ്മളും കഥാപാത്രങ്ങള്‍ നമ്മുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായിരിക്കും.  ഇനി വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ക്ലിക്കു ചെയ്ത് ഫെയ്‌സ്ബുക്കിനകത്തു കയറാം.

സീന്‍ ഒന്ന്.
ഹോളിവുഡ് സിനിമയിലെ ഭയാനക രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇരുണ്ട ഒരു കെട്ടിടത്തിന്റെ ഉള്‍ഭാഗം. ഇടനാഴി കടന്ന് മറ്റൊരു ഇരുണ്ട മുറിയിലേക്ക് നമ്മളെത്തുന്നു. ടേബിള്‍ ലാംപിന്റെ വെളിച്ചത്തില്‍ പഴയ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ഇന്റര്‍നെറ്റില്‍ എന്തൊക്കെയോ പരതുന്ന ഒരാള്‍.
കീബോഡില്‍ വേഗത്തില്‍ ടൈപ്പു ചെയ്യുന്നുണ്ട്. മോണിട്ടറില്‍ ഫെയ്‌സ്ബുക്ക് ഹോം പേജ്. യൂസര്‍ നേയ്മും പാസ്‌വേഡും നല്‍കിയ ശേഷം അതില്‍ നമ്മുടെ ഹോം പേജ് തെളിഞ്ഞു വരുന്നു. സെറ്റിങ്‌സില്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രം കാണാം. അതോടെ നമ്മുടെ അക്കൗണ്ട് അയാള്‍ ഹാക്ക് ചെയ്തിരിക്കുന്നു എന്നു മനസ്സിലാകും.
അടുത്ത ഷോട്ടില്‍ അയാളുടെ കുഴി വീണ മുഖം കാണുന്നതോടെ കഥയിലെ വില്ലന്‍ ഇയാളാണെന്ന് ഉറപ്പിക്കാം. സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകളും ചിത്രങ്ങളുമൊക്കെ പരിശോധിക്കുന്നതിനിടെ അയാള്‍ കോപം കൊണ്ടു വിറക്കുന്നു.
ഉടന്‍ 'ഗൂഗിള്‍ മാപ്‌സ്' തുറന്ന് നമ്മള്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി കണ്ടെത്തുന്നു. കോപാകുലനായ അയാളുടെ മുഖത്തിന്റെ ക്ലോസ് അപ്പ്. മുഖത്ത് ഒരു ദുഷ്ട ചിരി.

സീന്‍ രണ്ട്
ഒരു കാറിന്റെ മുന്‍വശം. സ്റ്റിയറിങില്‍ കൈയുറപ്പിച്ച് വേഗത്തില്‍ വണ്ടിയോടിക്കുന്ന അയാളുടെ മുഖം. കോപം ജ്വലിക്കുന്ന കണ്ണുകള്‍. കാര്‍ ബ്രെയ്ക്കിട്ടു നിര്‍ത്തി പുറത്തിറങ്ങുന്നു. അപ്പോള്‍ ഡാഷ്‌ബോഡില്‍ നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ ക്ലിപ്പു ചെയ്തു വച്ചതു കാണാം. ഡോര്‍ അടച്ച് എന്തോ ലക്ഷ്യമാക്കി അയാള്‍ നീങ്ങുന്നു.
  ഫെയ്‌സ്ബുക്കില്‍ സ്വകാര്യ വിവരങ്ങളെല്ലാം നല്‍കിയാല്‍ നമ്മുടെ കാല്‍പാടുകള്‍ പോലും പിന്തുടര്‍ന്ന് നമ്മളെ കണ്ടു പിടിക്കാമെന്ന് പറഞ്ഞത് വെറുതെയല്ല എന്ന് ഒരു മിനുട്ടുള്ള ഈ ഹ്രസ്വ ചിത്രം കണ്ടു കഴിയുമ്പോള്‍ മനസ്സിലാകും. തിരക്കഥയും വില്ലനേയും നേരത്തേ തയ്യാറാക്കി വെച്ചതാണെങ്കിലും സംഭവം നടക്കുന്നത് നമ്മുടെ ഫെയ്‌സ്ബുക്കിലെ ഏറ്റവും പുതിയ പേജിലാണ് എന്നതാണ് കൗതുകം. സുഹൃത്തുക്കള്‍ അവസാനമിട്ട ഫോട്ടോയും അപ്‌ഡേറ്റുകളും വരെ ഇവിടെ കാണാം.
   ഈ വെബ്‌സൈറ്റ് ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ മൂന്നു ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. സൈറ്റില്‍ നിഗൂഢമായ ഒന്നുമില്ല, ബോധവല്‍ക്കരണം ലക്ഷ്യമിട്ട് താനാണ് ഇതുണ്ടാക്കിയതെന്ന് ലോസ് ആഞ്ജലിസിലുള്ള ടെലിവിഷന്‍ മ്യൂസിക് ഡയറക്ടര്‍ ജാസണ്‍ സാദ പിന്നീട് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. ഒരു ക്യാമറാമാനും ഒരു നടനും ഒരു പ്രോഗ്രാം ഡെവലപ്പറും മാത്രമാണ് അണിയറപ്രവര്‍ത്തകര്‍. വെറുമൊരു തമാശയായി തുടങ്ങിയ ഈ ഫഌഷ് പ്രോഗ്രാം ഇന്ന് സൈബര്‍ ലോകത്ത് സൂപ്പര്‍ ഹിറ്റാണ്.

No comments:

Post a Comment